ADVERTISEMENT

യുഎസ് സംസ്ഥാനം ഫ്ലോറിഡയുടെ എക്കാലത്തെയും വലിയ തലവേദനകളിലൊന്നായിരുന്ന ആഫ്രിക്കൻ  ഒച്ചുകളെ പൂർണമായും കൊന്നൊടുക്കിയെന്ന് അധികൃതർ.ലിസാചാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകളെ ഇതു രണ്ടാം തവണയാണ് ഫ്ലോറിഡയിൽ നിന്നു തുടച്ചുമാറ്റുന്നത്. രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് ഇതിനു വഴി വച്ചത്.

∙ കുട്ടി തുറന്നുവിട്ട ഒച്ചുകൾ

ആഫ്രിക്കൻ ഒച്ചുകൾ ഫ്ലോറിഡയിൽ ആദ്യം എത്തിയത് 1966ലാണ്.ഹവായിയിൽ നിന്നും ഒരു കുട്ടി വിലയ്ക്കു വാങ്ങിയതായിരുന്നു മൂന്ന് ഒച്ചുകളെ. ഹവായിയിലും ഇവയുടെ ശല്യം രൂക്ഷമായിരുന്നു.എങ്കിലും ഇവയെ വളർത്തുജീവികളായി വാങ്ങുന്ന പ്രവണത അക്കാലത്തു നിലനിന്നു.കുറേക്കാലം വളർത്തിക്കഴിഞ്ഞപ്പോൾ കുട്ടിയുടെ മുത്തശ്ശി ഇവയെ തുറന്നു തോട്ടത്തിലേക്കു വിട്ടു.ഇവിടെ അവർ പെറ്റുപെരുകിയതോടെയാണ് ഫ്ലോറിഡയിൽ വൻ ഒച്ചു പ്രതിസന്ധി ഉടലെടുത്തത്.മാസങ്ങൾക്കുള്ളിൽ തന്നെ ഒച്ചുകളുടെ എണ്ണം 1000 കടന്നു.

അപകടം മനസ്സിലായ അധികൃതർ ഉണർന്നു പ്രവർത്തിച്ചു. 9 വർഷത്തെ വേട്ടയ്ക്കു ശേഷം ഒച്ചുകളെ പൂർണമായും ഫ്ലോറി‍‍ഡ കൊന്നൊടുക്കി.

∙ ആഫ്രിക്കൻ ആഭിചാരം

ആഫ്രിക്കയിലെ പരമ്പരാഗത ആഭിചാരരീതികൾ പിന്തുടരുന്ന ഒരു സമൂഹം 2010 ആഫ്രിക്കൻ ഒച്ചുകളെ വീണ്ടും ഫ്ലോറി‍ഡയിലെത്തിച്ചു.ഇഫാ ഒറീഷ എന്ന ആചാരരീതി പിന്തുടരുന്നവരായിരുന്നു ഇവർ. നൈജീരിയയിൽ നിന്നാണ് ഒച്ചുകളെത്തിയത്. ഒച്ചുകളുടെ ശരീരം പൊട്ടിക്കുമ്പോഴുണ്ടാകുന്ന ദ്രാവകം അസുഖങ്ങൾ സുഖപ്പെടുത്താനായി ആളുകളുടെ വായിലേക്ക് ഒഴിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ പരിപാടി. എന്നാൽ രോഗം സുഖപ്പെടുന്നതിനു പകരം ആളുകൾ കൂടുതൽ രോഗഗ്രസ്തരാകുകയാണ് സംഭവിച്ചത്.

Giant snails that were eating Florida homes finally eradicated again

ഇഫാ ഒറീഷ ഗ്രൂപ്പിൽ നിന്നാണു രണ്ടാമത് ഫ്ലോറിഡയിൽ ഒച്ചുകൾ വ്യാപിച്ചത്. ഇപ്പോൾ 10 വർഷത്തെ പോരാട്ടത്തിനു ശേഷം ഇവയെ വീണ്ടും തുടച്ചുമാറ്റിയിരിക്കുകയാണ് അധികൃതർ. 20 സെന്റിമീറ്റർ വരെ വളരുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. കാൽസ്യത്തിനായി വീട്ടുഭിത്തികളിലെ പ്ലാസ്റ്ററുകൾ ഇവ അകത്താക്കുന്നത് കെട്ടിടങ്ങളെ ബാധിക്കും. അഞ്ഞൂറിലധികം സസ്യങ്ങൾ ഭക്ഷിക്കുന്ന ഇവ വിളകൾക്ക് വൻ നാശമാണ് ഫ്ലോറിഡയിൽ വരുത്തിയത്.മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ പ്രദേശവാസികളിൽ പരത്താനും ഇവ വഴി വച്ചു.

∙ നടപടികൾ

ഇതോടെയാണ് ഒച്ചുകളെ തുരത്താനുള്ള നടപടികൾ അധികൃതർ തുടങ്ങിയത്. രാത്രിയിൽ പുറത്തു വരുന്നതിനാലും പലപ്പോഴും മണ്ണിനടിയിൽ ഒളിച്ചിരിക്കുന്നതിനാലും ഇവയെ കണ്ടെത്താൻ പാടാണ്. ഇവയെ കണ്ടെത്താനായി രണ്ട് ലാബ്രഡോർ നായ്ക്കൾക്കു പരിശീലനം കൊടുത്തു പുറത്തിറക്കി. ഇവ താമസിയാതെ ഒച്ചുകളുള്ള സ്ഥലം മണത്ത് കണ്ടെത്താൻ തുടങ്ങി. ഇതുപയോഗിച്ചും മറ്റു ശാസ്ത്രീയമാർഗങ്ങളുപയോഗിച്ചും 168000 ഒച്ചുകളെയാണ് അധികൃതർ കൊന്നത്. 7 കോടി രൂപയോളം ഇവയ്ക്കായി ചെലവഴിച്ചു. ആഫ്രിക്കൻ ഒച്ചുകൾ കേരളത്തിലുമുണ്ട്.

English Summary: Giant snails that were eating Florida homes finally eradicated again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com