ADVERTISEMENT

കടുത്ത ഭയവും ആശങ്കയും തരംഗം തീർത്തിരിക്കുകയാണ് ലാറ്റിൻ അമേരിക്കൻ രാജ്യം കൊളംബിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ. 36 വർഷം മുൻപ് കാൽ ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കുകയും അർമേറോ എന്ന പട്ടണത്തെ നാമാവശേഷമാക്കുകയും ചെയ്ത നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവതം, മൂന്നു പതിറ്റാണ്ടുകളുടെ ഉറക്കത്തിൽ നിന്നു ഉണർന്നു തീ തുപ്പിത്തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഇതിൽ നിന്നുയർന്ന അതിതാപനിലയുള്ള പുകയും ചാരവും മൂലം പർവതത്തിന്റെ ശൃംഗങ്ങളെ പൊതിഞ്ഞു നിന്ന മഞ്ഞ് ഉരുകിയൊലിക്കുന്നുണ്ട്.

 

പ്രസിദ്ധമായ റിങ് ഓഫ് ഫയർ ശൃംഖലയിൽ ഉൾപ്പെട്ട അഗ്നിപർവതമാണ് നെവാഡോ. കൊളംബിയൻ തലസ്ഥാനം ബൊഗോട്ടയിൽ നിന്നു 169 കിലോമീറ്റർ അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.

69 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് 1985ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അഗ്നിപർവത വിസ്‌ഫോടനങ്ങളിൽ ഒന്നായാണ് ഇതു കരുതപ്പെടുന്നത്. കൊളംബിയയുടെ ചരിത്രത്തിൽ ഇത്രയും തീവ്രമായ മറ്റൊരു ദുരന്തം ഇതുവരെ നടന്നിട്ടില്ല. ഈ അഗ്നിപർവതത്തിനു സമീപമുള്ള നഗരമായിരുന്നു അർമേറോ. കൊളംബിയയുടെ അരി ഉൾപ്പെടെ കാർഷിക ഉത്പന്നങ്ങളിൽ നല്ലൊരു പങ്ക് വന്നിരുന്നത് ഈ നഗരത്തിൽ നിന്നാണ്. അക്കാലത്ത് വലിയ തിരക്കുള്ള, ധാരാളം കൃഷിക്കാർ പാർത്തിരുന്ന ഒരു ലാറ്റിൻ അമേരിക്കൻ നഗരം.

 Volcano that wiped out entire town in Colombia is active again

 

1985 നവംബർ 13നായിരുന്നു ആ കാളരാത്രി. അഗ്നിപർവതം പൊട്ടിത്തെറിച്ചു. ചാരവും ലാവയും ചേർന്ന മിശ്രിതം പുറത്തേക്കു തെറിച്ചു. ഇവ മഞ്ഞിനെ ഉരുക്കി ചെളിനിറഞ്ഞു പുറത്തേക്കൊഴുകി. 30 മീറ്റർ വരെ പൊക്കമുള്ള ചെളിത്തിരമാല രൂപപ്പെട്ടു. ഇത്തരം 3 തിരമാലകൾ അന്നേ ദിവസം രൂപപ്പെട്ടു. മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗതയിൽ ഈ ചെളിത്തിരമാല അർമേറോ നഗരത്തെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങി. സുഖ സുഷുപ്തിയിലായിരുന്ന അർമേറോ നിവാസികൾ ഇതൊന്നും അറിഞ്ഞിരുന്നില്ല. നഗരത്തെ മൂടിയ ചളിയിൽ പെട്ട് നഗരത്തിന്റെ 70 ശതമാനം ആളുകളും കൊല്ലപ്പെട്ടു. 23000 പേരാണ് അർമേറോയിൽ മാത്രം മരിച്ചത്.

 

ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ അടയാളമായി മാറിയത് ചെളിയിൽ കുടുങ്ങി കിടന്ന ഒമായ്‌റ സാഞ്ചസ് എന്ന പെൺകുട്ടിയുടെ ദയനീയ ചിത്രമാണ്. അവളുടെ വീടു തകർന്നു ചെളിയിൽ മുങ്ങിയിരുന്നു. കഴുത്തിനു മുകൾഭാഗവും കൈയും മാത്രമായിരുന്നു അവളുടെ ശരീരത്തിൽ ചെളിക്കു പുറത്തുള്ളത്. കാലുകൾ എവിടെയോ കുടുങ്ങിക്കിടന്നതിനാൽ അവളെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലായി. മൂന്നാം ദിവസം അവൾ മരിച്ചു. നീരുവിങ്ങിയ മുഖവും ചുവന്ന കണ്ണുകളുമായി നിസ്സഹായതയോടെ നോക്കുന്ന ഒമായ്‌റ സാഞ്ചസിന്റെ ചിത്രം പിറ്റേന്ന് എല്ലാ മാധ്യമങ്ങളിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു, ലോക മനസാക്ഷിയെ അതു ഞെട്ടിച്ചു.

 

എന്നാൽ അൽമേറോയിലെ ദുരന്തം ഒഴിവാക്കാമായിരുന്നതാണെന്ന് പിൽക്കാലത്ത് ഇവിടെ പഠനങ്ങൾ നടത്തിയ ആളുകൾ പറഞ്ഞിട്ടുണ്ട്. തൊട്ടുമുൻപുള്ള വർഷം മുതൽ തന്നെ ഒരു അഗ്നിപർവത വിസ്‌ഫോടനത്തിനുള്ള എല്ലാ സാധ്യതകളും നെവാഡോ കാട്ടിയിരുന്നു. ഇതിനു ചുറ്റും പ്രകമ്പനങ്ങളുണ്ടായി. നെവാഡോയിൽ ഹൈക്കിങ് നടത്തിയ സാഹസികർ, പർവതത്തിൽ നിന്നു വാതകങ്ങൾ ഉയരുന്നുണ്ടെന്ന മുന്നറിയിപ്പു നൽകി. പർവതത്തിൽ പുതുതായി ഒരു അഗ്നിമുഖം സൃഷ്ടിക്കപ്പെടുകയും ചെയ്തു.ഇതെല്ലാമുള്ളപ്പോഴും കൊളംബിയൻ സർക്കാർ മെല്ലെപ്പോക്കു നയം സ്വീകരിച്ചതാണ് ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് പിന്നീട് ലോകത്തെ പലകോണുകളിൽ നിന്നും വിമർശനമുയർന്നു. അക്കാലത്ത് കൊളംബിയയിലെ രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നതും ദുരന്തത്തിന്റെ തീവ്രത കൂട്ടി. ഏതായാലും അർമേറോ ദുരന്തം പിൽക്കാലത്ത് അഗ്നിപർവത ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു നിർണായക പാഠമായി മാറി. ഇന്നു കൊളംബിയൻ സർക്കാർ നെവാഡോ അഗ്നിപർവതത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

 

English Summary: Volcano that wiped out entire town in Colombia is active again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com