അറബിക്കടലിൽ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത
Mail This Article
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലിൽ ചക്രവാതച്ചുഴി നിലവിലുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാനും നവംബർ 25 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കാസർകോട്, കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ മീൻ പിടിക്കാൻ തടസ്സമില്ല.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഐഎംഡി–ജിഎഫ്എസ് മോഡൽ കാലാവസ്ഥാ മോഡൽ പ്രകാരം ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിലും വയനാട്, പാലക്കാട് ജില്ലകളിലും മഴ സാധ്യത പ്രവചിക്കുന്നു. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സൂചന നൽകുന്നു. എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.
60 വർഷത്തിനിടയിലെ റെക്കോർഡ് മഴ
ഈ വർഷം ഇതുവരെ പെയ്തത് കഴിഞ്ഞ 60 വർഷത്തിനിടയിലെ റെക്കോർഡ് മഴ. ഈ വർഷം ഇന്നലെ വരെ 3523.3 മില്ലിമീറ്റർ മഴ പെയ്തു. 2007 ലെ 3521 മി.മീ, പ്രളയമുണ്ടായ 2018 ലെ 3519 മി.മീ എന്നിവയാണ് ഇത്തവണ മറി കടന്നത്. 1961 ലെ 4257 മി.മീ മഴയാണ് ഇതുവരെയുള്ള റെക്കോർഡ്. ഈ വർഷം 11 മാസങ്ങളിൽ ഏഴിലും കേരളത്തിൽ പെയ്തത് ശരാശരിയിൽ കൂടുതൽ മഴയാണ്. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അധികമഴ ലഭിച്ചത്. ശൈത്യകാലത്തും വേനൽക്കാലത്തും തുലാവർഷക്കാലത്തും കനത്ത മഴ ലഭിച്ചു. അതേസമയം, ഇടവപ്പാതിക്കാലമായ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ ശരാശരിയിലും കുറഞ്ഞു. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത് – ശരാശരി 303 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ഒക്ടോബറിൽ 590 മി.മീ മഴയാണു പെയ്തത്.
English Summary: IMD forecasts heavy rain in Kerala