2000 കിലോ ഭാരം, 180 വർഷം പഴക്കം; അംബാനി വീട്ടിലെ പൂന്തോട്ടത്തിലേക്ക് അപൂർവ ഒലീവ് മരങ്ങൾ!
Mail This Article
ഗുജറാത്തിലെ ജാംനഗറിലുള്ള ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ പുതിയ ബംഗ്ലാവിന്റെ പൂന്തോട്ടത്തിലേക്ക് 180 വർഷം പഴക്കമുള്ള അപൂർവ ഒലീവ് മരങ്ങൾ എത്തിക്കുന്നു. ആന്ധ്രയിലുള്ള ഗൗതമി എന്നു പേരുള്ള നഴ്സറിയിൽ സൂക്ഷിച്ചിട്ടുള്ള ഒലീവ് മരങ്ങളാണ് 5 ദിവസത്തെ യാത്രയ്ക്കു ശേഷം ഗുജറാത്തിലെത്തിക്കുന്നത്. മൂന്നു വർഷം മുൻപ് സ്പെയിനിൽ നിന്നു വരുത്തിയതാണ് ഈ ഒലീവ് മരങ്ങൾ. വളർന്നു പന്തലിച്ച മരങ്ങൾ ട്രക്കിലേക്ക് ഏറ്റിയാണ് യാത്ര തുടങ്ങിയിരിക്കുന്നത്. ആന്ധ്രയിൽ ഗോദാവരീ നദിക്കരയിൽ കടിയം എന്ന പ്രദേശത്താണ് നഴ്സറി സ്ഥിതി ചെയ്യുന്നത്.
85 ലക്ഷം രൂപയോളം ചെലവഴിച്ചാണ് മരങ്ങളെ ഗുജറാത്തിലെത്തിക്കുന്നതെന്ന് അഭ്യൂഹമുണ്ട്. 2000 കിലോ ഭാരമുള്ളവയാണ് മരങ്ങൾ. ഇവ ഭൂമിയിൽ നിന്നു വേരുകളൊന്നും നഷ്ടപ്പെടാതെ പൊക്കിയെടുത്ത ശേഷം പ്രത്യേക ആവരണമിട്ടു വേരുകൾ സംരക്ഷിച്ചാണു യാത്രയാക്കുന്നത്. ക്രെയിനുകൾ ഉപയോഗിച്ച 25 പേരോളം പേർ അടങ്ങിയ സംഘമാണു മരങ്ങൾ വണ്ടിയിലാക്കിയത്. മരങ്ങൾക്ക് കേടുപാടുകളൊന്നും തട്ടാതിരിക്കാനായി വളരെ ചെറിയ വേഗതയിലാകും മരങ്ങളെ വഹിക്കുന്ന ട്രക്കുകൾ യാത്ര ചെയ്യുക. 1800 കിലോമീറ്ററോളം യാത്ര ചെയ്താകും മരങ്ങൾ ഗുജറാത്തിലെത്തുക.
ജാംനഗറിലുള്ള ബംഗ്ലാവിനൊപ്പം ഒരു സസ്യ ശാലയും മുകേഷ് അംബാനി നിർമിക്കുന്നുണ്ടെന്നാണ് അഭ്യൂഹം. ഇതിലേക്ക് അപൂർവയിനത്തിലെ മരങ്ങളും ഇവർ തേടുന്നുണ്ട്. യൂറോപ്പിലെ മെഡിറ്ററേനിയൻ മേഖലയിൽ കാണപ്പെടുന്ന ഒലിയ യൂറോപ്യ വിഭാഗത്തിലുള്ള ഒലീവ് മരങ്ങളാണ് ഇവ. ഒലീവ് മരങ്ങൾ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും കാർഷിക പ്രാധാന്യമുള്ളവയാണ്. ഇവയുടെ പഴങ്ങളിൽ നിന്നുള്ള എണ്ണ മെഡിറ്ററേനിയൻ പാചകരീതിയിലെ പ്രധാന ഘടകവുമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യത്തിന്റെയും ചിഹ്നമായി കരുതപ്പെടുന്ന ഒലീവ് മരങ്ങൾ വീട്ടിൽ വച്ചാൽ ശുഭമാണെന്നും വിശ്വാസമുണ്ട്.
English Summary: AAndhra-based nursery firm supplies two olive trees to Mukesh Ambani’s Jamnagar office