ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ തെക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഖനിയിൽ നിന്ന് 5 ചൈനീസ് തൊഴിലാളികളെ സായുധ ധാരികളായ സംഘം കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയി. അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ആക്രമണത്തിന്റെ വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. രാത്രിയിൽ നടന്ന കിഡ്നാപ്പിങ്ങിൽ ഖനിയിൽ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു.

 

കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലെ മുകേര ഗ്രാമത്തിലായിരുന്നു സംഭവം. കോംഗോയുടെ ഈ ഭാഗങ്ങളിൽ ചൈനീസ് ഖനന കമ്പനികളും പ്രാദേശിക ഭരണകൂടങ്ങളും നാട്ടുകാരും തമ്മിൽ പ്രശ്നങ്ങളുണ്ട്. ചൈനീസ് കമ്പനികൾ മതിയായ പെ‍ർമിറ്റുകളില്ലാതെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടങ്ങൾ കുറേനാളായി ആരോപണം ഉയർത്തുന്നുണ്ട്. ഖനനം ചൂഷണത്തിലേക്കാണു നീങ്ങുന്നതെന്ന് ചില നാട്ടുകാരും പരാതികൾ പറഞ്ഞിരുന്നു. ഓഗസ്റ്റിൽ 6 ചൈനീസ് കമ്പനികളുടെ പ്രവർത്തനാനുമതി തെക്കൻ കിവു പ്രവിശ്യയുടെ ഗവർണർ തിയോ കാസി എടുത്തുകളഞ്ഞിരുന്നു. കമ്പനികളുടെ തദ്ദേശീയരും ചൈനക്കാരുമായ എല്ലാ തൊഴിലാളികളോടും ഇവിടം വിട്ടുപോകാനും ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ നിർദേശം അനുസരിക്കുന്നതിൽ ചൈനീസ് കമ്പനികൾ കാലതാമസം വരുത്തിയതിനെത്തുടർന്ന് സംഘർഷങ്ങളും ഉടലെടുത്തിരുന്നു.

 

മുൻ പ്രസിഡന്റ് ജോസഫ് കബിലയുടെ നേതൃത്വത്തിൽ ചൈനയുമായി 600 കോടി യുഎസ് ഡോളറിന്റെ കരാറിൽ കോംഗോ ഒപ്പുവച്ചിരുന്നു. രാജ്യത്തു ഖനനപ്രവർത്തനങ്ങൾ നടത്തി ആദായം എടുക്കുന്നതിനു പകരമായി അടിസ്ഥാന സൗകര്യ വികസനം എന്നതായിരുന്നു ഉടമ്പടി. എന്നാൽ ഇപ്പോഴത്തെ പ്രസിഡന്റായ ഫെലിക്സ് ഷിസെകെടി ഈ കരാർ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി, ജൈവ, ധാതു സമ്പന്നമായ കോംഗോ ലോകത്തിൽ കൊബാൾട്ടിന്റെയും ചെമ്പിന്റെയും ഏറ്റവും വലിയ ഉത്പാദകരാണ്. എന്നാൽ ചൈനയുമായുള്ള ചില ഉടമ്പടികൾ കോംഗോയ്ക്ക് അത്ര ഗുണകരമല്ലെന്നാണ് ഇപ്പോൾ ഷിസെകെടി  ഭരണകൂടത്തിന്റെ വിലയിരുത്തൽ.

 

തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ആരാണെന്നുള്ളത് ഇപ്പോഴും വ്യക്തമായിട്ടില്ല. കോംഗോയിൽ ഗുണ്ടാ, അക്രമസംഘങ്ങളും മിലിഷ്യകളും ധാരാളമുണ്ട്. ഇവരിൽ പല ഗ്രൂപ്പുകളും കോംഗോ സൈന്യവുമായി നിരന്തരം സംഘർഷത്തിലുമാണ്. ഇവരിലാരെങ്കിലുമാണോ കിഡ്നാപ്പിങ് നടത്തിയതെന്ന സംശയവും ശക്തമാണ്. 2021ലാണ് ചൈനയുടെ രാജ്യാന്തര വ്യാപാര –വ്യവസായ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ കോംഗോ അംഗമായത്. ആഫ്രിക്കയുടെ എല്ലാ മേഖലകളിലും കണ്ണുള്ള ചൈനയുടെ ആഫ്രിക്കൻ പദ്ധതികളുടെ പ്രധാന താവളം എന്നാണു നിരീക്ഷകർ കോംഗോയെ വിശേഷിപ്പിക്കുന്നത്.ചെങ്ടുൻ മൈനിങ്, ചൈന മോളിബ്ഡെനം, ഹുയായു കോബാൾട്ട് തുടങ്ങി പൊതു, സ്വകാര്യമേഖലകളിലുള്ള ധാരാളം ചൈനീസ് കമ്പനികൾ കോംഗോയിൽ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. 2002 മുതൽ ചൈനയും കോംഗോയും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ ഊർജിതമായി. കഴിഞ്ഞ ദശകത്തിൽ ഇതു വൻതോതിൽ വികസിക്കുകയും ചെയ്തു.

 

English Summary: Gunmen Kidnap 5 Chinese Mine Workers in DR Congo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com