ADVERTISEMENT

ഫിലിപ്പീൻസിൽ ഈ വർഷം സംഭവിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് സംഹാരനൃത്തമാടി ദുർബലമാകുന്നു. കാറ്റിന്റെ നശീകരണത്തിൽ പെട്ട് 375 പേർ ഇതുവരെ മരിച്ചെന്നാണു കണക്ക്. അൻപതിലധികം ആളുകളെ കാണാനില്ല, അഞ്ഞൂറിൽ അധികം പേർക്ക് പരുക്ക് പറ്റിയ നിലയിലാണ്. നാലു ലക്ഷത്തോളം പേർക്ക് വീടു നഷ്ടപ്പെട്ടു. ഒട്ടേറെ സ്ഥലങ്ങളിലേക്കുള്ള ആശയവിതരണസംവിധാനങ്ങളും നിലച്ച മട്ടാണ്. രണ്ടാം ലോകയുദ്ധത്തിൽ ബോംബ് ചെയ്യപ്പെട്ടതു പോലെയുള്ള രീതിയിലാണ് പല സ്ഥലങ്ങളും കിടക്കുന്നത്. ഏറ്റവും അപകടകരം എന്നു വ്യക്തമാക്കുന്ന അഞ്ചാം കാറ്റഗറിയിലാണ് റായ് ഉൾപ്പെട്ടിരിക്കുന്നത്. തെക്കൻ ചൈനാക്കടലിൽ 1954ൽ ഉടലെടുത്ത പമേല, 2014ൽ വീശിയ റമാസുൻ എന്നീ വൻ ചുഴലികൾക്കു ശേഷം മൂന്നാം തവണയാണ് ഇത്ര തീവ്രതയുള്ള ഒരു ചുഴലിക്കാറ്റ് അടിക്കുന്നത്.

തെക്കൻ ചൈനാക്കടലിലായിരുന്നു ഈ ചുഴലിക്കാറ്റിന്റെ തുടക്കം. പലാവു എന്ന ദ്വീപിന്റെ തെക്കുകിഴക്കായി ഡിസംബർ 10നു തുടങ്ങിയ ചുഴലിക്കാറ്റ് ആദ്യം ദുർബലമായിരുന്നു. എന്നാൽ പതിയെപ്പതിയെ കാറ്റ് ഫിലിപ്പീൻസിനടുത്തേക്കു നീങ്ങുകയും 14 ആയതോടെ തീവ്രമായ ചുഴലിക്കാറ്റായി മാറുകയും ചെയ്തു. അന്നേരവും കാറ്റഗറി രണ്ടെന്ന വിഭാഗത്തിലായിരുന്നു റായ്. താമസിയാതെ ഇത് ഫിലിപ്പീൻസിന്റെ സമുദ്രമേഖലയിൽ പ്രവേശിച്ചു. ഒഡെറ്റെ എന്നായിരുന്നു ഇതിന് രാജ്യത്തു ലഭിച്ച പേര്. ഡിസംബർ 18 ഓടെ ചുഴലി അതിശക്തമായി മാറുകയും യാദൃശ്ചികമായി കാറ്റഗറി 5 വിഭാഗത്തിലേക്ക് ഉയർത്തപ്പെടുകയുമായിരുന്നു.

ഫിലിപ്പീൻസിലെ സിയാർഗോ, ദിനാഗട്, മിൻഡനാവോ എന്നീ ദ്വീപുകളിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്.ദിനാഗത് മേഖലയുടെ ഗവർണറായ ആർലിൻ ബാഗോ, മേഖല ചുഴലിക്കാറ്റു മൂലം തകർന്ന നിലയിലാണെന്ന് അറിയിച്ചിട്ടുണ്ട്. പസിഫിക് സമുദ്രമേഖലയിൽ സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസിൽ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും തുടർക്കഥയാണ്. ഓരോവർഷവും ഇരുപതിലധികം കൊടുങ്കാറ്റുകൾ ഇവിടെ ആഞ്ഞടിക്കാറുണ്ട്. 2013ൽ ഫിലിപ്പൈൻസിൽ അടിച്ച ഹയാൻ എന്ന ചുഴലിക്കാറ്റാണ് രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചുഴലി. ഇതിൽ പെട്ട് ആറായിരത്തിലധികം പേർ കൊല്ലപ്പെട്ടു. സമീപകാലത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റും റായ്‌യാണ്. 50 കോടി യുഎസ് ഡോളറിന്റെ നഷ്ടം ഇതുവരെ ഫിലിപ്പൈൻസിൽ സംഭവിച്ചുകഴി‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com