ADVERTISEMENT

നമുക്കെല്ലാം തേരട്ടകളെ അറിയാം. സെന്റിമീറ്ററുകളോ ഇഞ്ചുകളോ മാത്രം വലുപ്പമുള്ള, ധാരാളം കാലുകളുള്ള ജീവികൾ. എന്നാൽ  ഇംഗ്ലണ്ടിൽ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന തേരട്ടയുടെ വലുപ്പമെന്തെന്നോ? ഒരു കാറിന്റെ വലുപ്പം വരും. ഏകദേശം ഒൻപത് അടിയോളം നീളവും. പേടിക്കേണ്ട, ഈ തേരട്ട ജീവിച്ചിരുന്നത് 30 കോടി വർഷങ്ങൾ മുൻപാണ്. ഇതിന്റെ ഫോസിലാണ് ഇപ്പോൾ ഗവേഷകർ കണ്ടെടുത്തിരിക്കുന്നത്. ഗവേഷണഫലം ജിയോളജിക്കൽ സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ വടക്കൻ മേഖലാ നഗരമായ നോർത്തുംബർലൻഡിനു സമീപമായിരുന്നു ഈ ഫോസിൽ കണ്ടെത്തിയത്. 

 

വളരെ യാദൃശ്ചികമായിട്ടായിരുന്നു ഈ കണ്ടെത്തൽ. ബീച്ച് വഴി നടന്ന ഒരു പിഎച്ച്ഡി വിദ്യാർഥി പാറയിൽ ഫോസിൽ പോലെ എന്തോ ഒന്ന് പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടു. ആദ്യം എന്തെങ്കിലും മാലിന്യമോ പായലോ ആയിരിക്കുമെന്നു കരുതി നടന്നകലാൻ തുടങ്ങിയ വിദ്യാർഥി ശ്രദ്ധയോടെ വീണ്ടും പരിശോധിച്ചപ്പോഴാണു സംഭവം ഒരു ഫോസിലാണെന്നു മനസ്സിലായത്. ലോകത്തിൽ തേരട്ടകളുടേതായി കണ്ടെത്തപ്പെട്ട ഏറ്റവും വലുതും പഴക്കവുമുള്ള ഫോസിൽ ഇതാണെന്നു കേംബ്രിജ് സർവകലാശാല എർത്ത് സയൻസ് വിഭാഗത്തിലെ ശാസ്ത്രജ്​ഞർ പറയുന്നു. ആർത്രോപ്ലൂറ എന്ന തേരട്ടവിഭാഗത്തിൽ പെട്ടിരുന്ന ഈ ജീവി ദിനോസറുകൾ ഭൂമിയിൽ വിഹരിക്കാൻ തുടങ്ങുന്നതിനും മുൻപുള്ളതാണ്.

 

നാലരക്കോടി വർഷത്തോളം ഭൂമിയിൽ ജീവിക്കാൻ ഇവയ്ക്കു കഴിഞ്ഞു. അക്കാലത്ത് വിവിധ ഭൂഖണ്ഡങ്ങൾ ഉടലെടുത്തിരുന്നില്ല. ആദിമ കരഭാഗമായ പാൻജിയയാണ് ഉണ്ടായിരുന്നത്. ഇന്നത്തെ കാലത്തെ ഇംഗ്ലണ്ട് അന്ന് ഭൂമധ്യരേഖയ്ക്കു സമീപമായിരുന്നു. ഇതുമൂലം ട്രോപ്പിക്കൽ കാലാവസ്ഥ അവിടെ നിലനിന്നു പോന്നു. ആർത്രോപ്ലൂറ വിഭാഗത്തിലുള്ള ഈ തേരട്ടകൾക്കു സുഖമായി ജീവിക്കാനും യഥേഷ്ടം ഭക്ഷണം കഴിക്കാനും ഈ കാലാവസ്ഥ തീർത്തും അനുയയോജ്യമായിരുന്നു.എന്നാൽ പിൽക്കാലത്ത് കൂടുതൽ ചൂടുള്ള കാലാവസ്ഥ സംജാതമായതും ദിനോസറുകളും മറ്റ് ഉരഗങ്ങളും ശക്തിപ്രാപിച്ചതുമാകാം ഇവയുടെ നാശത്തിലേക്കു നയിച്ചതെന്നു കരുതപ്പെടുന്നു. ഇന്നത്തെ കാലത്തെ തേരട്ടകൾ ചത്തഴുകുന്ന ചെടികളും സസ്യങ്ങളും മരങ്ങളുമാണ് ഭക്ഷിക്കുന്നത്. എന്നാൽ പുരാതനകാലത്തെ ഈ വമ്പൻ തേരട്ടകൾ വലിയ വേട്ടക്കാരായിരുന്നത്രേ. കരയിലും കടലിലും ഇവ വിവിധ ജീവികളെ വേട്ടയാടിയിരുന്നു. അത്യപൂർവമായ ഈ ഫോസിൽ, അടുത്ത വർഷം മുതൽ കേംബ്രിജിന്റെ സെജ്‌വിക് മ്യൂസിയത്തിൽ പ്രദർശനത്തിനു വയ്ക്കുമെന്ന് ഗവേഷകർ പറഞ്ഞു.

 

English Summary: Shocking Fossil Reveals Car-Sized Millipedes Scuttled on Earth 326 Million Years Ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com