ADVERTISEMENT

കനത്ത മഴയെത്തുടർന്ന് ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിൽ രണ്ടു ഡാമുകൾ തകർന്നു. മഴയുടെ അളവ് കൂടിയതു കാരണം നദികളിൽ പരിധിയിൽ കൂടുതൽ ജലം നിറഞ്ഞതാണു ഡാമുകളുടെ തകർച്ചയ്ക്കു വഴിവച്ചത്. സംസ്ഥാനത്തെ പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങി. ഇതോടെ പ്രതിസന്ധിയിലായ ജനങ്ങൾ വൻതോതിൽ അഭയം തേടി ദുരിതയാത്രയ്ക്കിറങ്ങി. മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തെക്കൻ ബഹിയയിൽ സ്ഥിതി ചെയ്യുന്ന വിറ്റോറിയ ഡ കോൺക്വിസ്റ്റ പട്ടണത്തിനു സമീപത്തു കൂടി ഒഴുകുന്ന വെറൂഗ നദിപാതയിൽ സ്ഥിതി ചെയ്യുന്ന ഇഗ്വ അണക്കെട്ടാണു പൊട്ടിയ ഡാമുകളിൽ ഒന്ന്. ഇതു പൊളിഞ്ഞതോടെ സമീപത്തുള്ള ഇറ്റാംപേ നഗരത്തിൽ നിന്നു വൻതോതിൽ ആളുകളെ ഒഴിപ്പിച്ചു. ഇവിടെ നിന്നു 100 കിലോമീറ്റർ വടക്കുള്ള ജുസ്യാപേ എന്ന നഗരതത്തിലാണു രണ്ടാമത്തെ ഡാം പൊട്ടിയത്. ഇതിനിടെ ഇറ്റാബുന എന്ന നഗരത്തിൽ ഒട്ടേറെ ആളുകൾ വീടുകൾക്കടിയിൽ കുടുങ്ങി. രണ്ടുലക്ഷത്തിലധികം പേർ താമസിക്കുന്ന നഗരമാണ് ഇത്. ഇവരിൽ ഒട്ടേറെ പേരെ രക്ഷിച്ചു. ഡിംഗികൾ മുതൽ കാറ്റുനിറയ്ക്കാവുന്ന മെത്തകൾ വരെ വെള്ളത്തിൽ നിന്നു രക്ഷപ്പെടാനായി ആളുകൾ ഉപയോഗിക്കുന്നുണ്ട്. ബ്രസീലിലെ വ്യാവസായിക, ചരക്കുഗതാഗത മേഖലയുടെ ജീവനാഡിയായ ബിആർ–116 ഹൈവേയുടെ ബഹിയയിലെ ഭാഗവും വെള്ളം കയറി ഗതാഗത യോഗ്യമല്ലാതായി.

നാലുലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബഹിയയിൽമാത്രം ബാധിക്കപ്പെട്ടെന്ന് അധികൃതർ പറയുന്നു. നവംബർ മുതൽ കൊടും മഴയാണു ബഹിയയിൽ പെയ്യുന്നത്. 18 പേർ ഇതുവരെ മഴദുരന്തങ്ങളിൽപെട്ടു കൊല്ലപ്പെട്ടു.അറ്റ്ലാന്റിക് സമുദ്രക്കരയിലുള്ള സംസ്ഥാനമാണ് ബഹിയ. പ്രശസ്ത ബ്രസീലിയൻ തുറമുഖമായ സാൽവദോറാണ് ഇതിന്റെ തലസ്ഥാനം. സൗ ഫ്രാൻസിസ്കോ എന്ന നിയാണ് ഇവിടത്തെ പ്രധാന ജലവാഹിനി. ഇതിന് ഒട്ടേറെ ഉപനദികളുണ്ട്. നേരത്തെ തന്നെ ബഹിയയിൽ മഴപ്പെയ്ത്ത് കൂടുതലാണ്. ചില സ്ഥലങ്ങളിലൊക്കെ വർഷം 140 സെന്റിമീറ്റർ മഴ പെയ്യുന്നത് സാധാരണയാണ്.  കണ്ടൽക്കാടുകൾ സമൃദ്ധമായുള്ളതിൽ പാരിസ്ഥിതികമായി പ്രാധാന്യമുള്ള ഒരു മേഖല കൂടിയാണു ബഹിയ.

English Summary: Dams Burst in Northeastern Brazil as Region Hit by Floods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com