ADVERTISEMENT

റഷ്യയുടെ വടക്കന്‍ മേഖലയിലുള്ള സൈബീരിയന്‍ ഗ്രാമങ്ങളില്‍ അലയുന്ന ധ്രുവക്കരടികള്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഭയപ്പെടുത്തുന്ന സാന്നിധ്യമാണെങ്കില്‍ പോലും ധ്രുവക്കരടികളെ കണ്ട് ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ ആരും അദ്ഭുതപ്പെടാറില്ല. പേര് സൂചിപ്പിക്കുന്നത് പോലെ വടക്കന്‍ ധ്രുവത്തില്‍ ആര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍ ജീവിച്ചിരുന്ന ഈ കരടികള്‍ സൈബീരിയന്‍ ഗ്രാമങ്ങളിലെ നിത്യസന്ദര്‍ശകരായിട്ട് ഒരു പതിറ്റാണ്ടു പോലുമായില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും രൂക്ഷമായതോടെയാണ് ഈ കരടികള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലേക്കെത്താന്‍ തുടങ്ങിയത്.

ഉറക്കം നഷ്ടപ്പെട്ട കരടികള്‍

ശൈത്യകാലത്ത് ഭക്ഷണം തേടിയാണ് കരടികള്‍ ഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെയെത്തുന്നത്. മാറുന്ന സാഹചര്യത്തില്‍ ആര്‍ക്കിട്ടിലെ മഞ്ഞുപാളികള്‍ വളരെ താമസിച്ചാണ് രൂപം കൊള്ളുന്നത്.അത് കൊണ്ട് തന്നെ ശീതകാലനിദ്ര അടക്കമുള്ള ധ്രുവക്കരടികളുടെ ജൈവിക പ്രക്രിയകളില്‍ സാരമായ മാറ്റമാണ് കണ്ടുവരുന്നത്. ശീതകാലനിദ്രയില്‍ ആയിരിക്കേണ്ട കരടികള്‍ക്ക് ഇതിന് കഴിയാതെ വരുന്നതോടെ വിശപ്പ് സഹിക്കാനാകാതെ ഇവ ഇര തേടി ഇറങ്ങും. എന്നാല്‍ മഞ്ഞുപാളികള്‍ രൂപപ്പെടാത്തതിനാല്‍ ആര്‍ട്ടിക്കിന്‍റെ തെക്കന്‍മേഖലയില്‍ അതായത് സൈബീരയന്‍ പ്രദേശത്ത് ഇവ അകപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. തുടര്‍ന്നാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് ഭക്ഷണം തേടി ഇവയെത്തുന്നത്.

പ്രദേശവാസികളുടെ അഭിപ്രായത്തില്‍ രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ധ്രുവക്കരടികളെ ഈ മേഖലയില്‍ കണ്ടുതുടങ്ങിയത്. തീരത്തോടെ ചേര്‍ന്ന് മത്സ്യങ്ങളെയും മറ്റും വേട്ടയാടുകയാണ് ഇവ ആദ്യം ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ കരടികളുടെ എണ്ണം കൂടിക്കൂ വന്നു. ഇപ്പോള്‍ പലപ്പോഴും കൂട്ടത്തോടെയാണ് ഈ ജീവികള്‍ ഗ്രാമങ്ങളിലേക്കെത്തുന്നത്. മനുഷ്യചരിത്രത്തിലെ തന്ന ഏറ്റവും താപനില ഉയര്‍ന്ന കാലഘട്ടമെന്ന് കരുതുന്ന 2015-16 പിന്നിട്ടതോടെയ ഈ കരടികളുടെ സന്ദര്‍ശനത്തില്‍ ഗൗരവകരമായ വർധനവുണ്ടായി. പലപ്പോഴും ദിവസങ്ങളോളം ഗ്രാമങ്ങളിൽ കരടികള്‍ ചുറ്റിക്കറങ്ങാന്‍ തുടങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു.

ധ്രുവക്കരടികളുടെ ദയനീയത

വിദഗ്‍ദ്ധരുടെ അഭിപ്രായത്തിലും 2015 ന് ശേഷം ആര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഏറ്റവും ഗൗരവകരമായ ബാധിച്ചത് ധ്രുവക്കരടികളെയാണ്. മറ്റ് ജീവകള്‍ക്ക് സമുദ്രത്തിലൂടെയോ അല്ലെങ്കില്‍ കനം കുറഞ്ഞ മഞ്ഞുപാളികളിലൂടെയോ മറ്റ് പ്രദേശങ്ങളിലേക്കെത്താനും ഇര തേടാനും കഴിയും. പ്രത്യേകിച്ചും സീലുകള്‍, വാൽറസുകള്‍ ഇവയെല്ലാമാണ് ധ്രുവപ്രദേശത്തെ മറ്റ് പ്രധാന അന്തേവാസികള്‍. ഇവയെല്ലാം കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അപൂര്‍വമായി ധ്രുവപ്രദേശത്തേക്കെത്തുന്ന കുറുക്കന്‍മാര്‍ക്കും നേര്‍ത്ത മഞ്ഞുപാളികളുണ്ടെങ്കില്‍ തന്നെ മറ്റ് മേഖലകളിലേക്കെത്താന്‍ കഴിയും. എന്നാല്‍ ധ്രുവക്കരടികള്‍ക്ക് ആര്‍ട്ടിക്കിലെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്കെത്താൻ കട്ടിയേറിയ മഞ്ഞുപാളികളില്ലാതെ സാധിക്കില്ല.

ഈ മഞ്ഞുപാളികളുടെ അഭാവത്തില്‍ പലപ്പോഴായി ചെറു ദ്വീപുകളില്‍ ഒറ്റപ്പെട്ട് പോകുന്ന ധ്രുവക്കരടികള്‍ പട്ടിണി കിടന്ന് ദയനീയ അവസ്ഥയിലായ ചിത്രങ്ങള്‍ 2015 ന് ശേഷം പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തില്‍ കടുത്ത പട്ടിണി മൂലം ജീവൻ നഷ്ടപ്പെടുന്ന ധ്രുവക്കരടികളുടെ എണ്ണവും വർധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അതേസമയം ഇങ്ങനെ മഞ്ഞുപാളികളുടെ അഭാവത്തില്‍ ധ്രുവപ്രദേശത്തേക്ക് തിരികെയെത്താന്‍ കഴിയാതെ വരുന്ന കരടികളാണ് സൈബീരിയന്‍ ഗ്രാമങ്ങളിലേക്കിറങ്ങുന്നത്.

റഷ്യയുടെ വടക്കന്‍ മേഖലയില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. കാനഡ, അലാസ്ക, സ്കാന്‍ഡേവിയന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം സമാനമായ സ്ഥിതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം വടക്കന്‍ ധ്രുവപ്രദേശവുമായി ഏറ്റവും അധികം അതിര്‍ത്തി പങ്കിടുന്നത് സൈബീരിയന്‍ മേഖലയായതിനാലാണ് സൈബീരിയയിലേക്ക് ധ്രുവക്കരടികള്‍ കൂടുതലെത്തുന്നതെന്നാണ് കരുതുന്നത്. 

സംരക്ഷണ ശ്രമങ്ങള്‍

ആര്‍ട്ടിക് സമുദ്രത്തിന്‍റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ചുകോട്കാ റിര്‍കൈപ്ലേ എന്ന ഗ്രാമത്തില്‍ ഡിസംബറില്‍ മാത്രം കണ്ടെത്തിയത് 62 ധ്രുവക്കരടികളെയാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് നിയോഗിച്ച കരടി നിരീക്ഷണ സംഘമാണ് ഈ കരടികളുടെ കണക്കെടുപ്പ് നടത്തിയത്. ശിശിര കാലത്ത് ധ്രുവക്കരടികള്‍ വെള്ളം തേടി കൂടുതല്‍ തെക്കന്‍ മേഖലയിലേക്ക് സഞ്ചരിക്കാറുണ്ട്. ഈ സമയത്ത് ഒറ്റപ്പെട്ട് പോകുന്ന ധ്രുവക്കരടികളുടെ കുട്ടികളും പിന്നീട് തിരികെ പോകാനാകാതെ ഇത്തരം ഗ്രാമങ്ങളുടെ പരിസരങ്ങളില്‍ സ്ഥിര താമസമാക്കുന്ന സംഭവങ്ങളും വർധിച്ച് വരികയാണെന്ന് വിദഗ്‍ദ്ധര്‍ പറയുന്നു. 

ഇത്തരത്തിലുള്ള കരടികളുടെ കുടിയേറ്റം മനുഷ്യര്‍ക്കും കരടികള്‍ക്കും ഒരു പോലെ അപകടകരമാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. കരടികളെ ഭയന്ന് വൈകുന്നേരമായാല്‍ വീടിന് വെളിയില്‍ ഇറങ്ങാന്‍ ഭയക്കുകയാണ് ആര്‍ട്ടിക് അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍. ഒറ്റപ്പെട്ടു പോകുന്ന കരടിക്കുട്ടികളെ അവയുടെ അമ്മയെ തിരഞ്ഞ് കണ്ടെത്തി തിരികെ ഏൽപ്പിക്കുന്ന സംഘങ്ങളും ഇപ്പോള്‍ ഈ ഗ്രാമങ്ങളിലുണ്ട്.  വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഈ ഗ്രാമങ്ങളില്‍ 13 തവണയാണ് മനുഷ്യരും കരടികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുണ്ടായത്. ഈ സംഭവങ്ങളില്‍ 3 കരടികള്‍ കൊല്ലപ്പെടുകയുണ്ടായി. 3 തവണ കരടികളെ പിടികൂടി തിരികെ അയച്ചു. 7 തവണ കരടികള്‍ രക്ഷപ്പെടുകയും ചെയ്തുവെന്ന് ഫെഡറല്‍ സര്‍വീസസ് ഫോര്‍ സൂപ്പര്‍ വിഷന്‍ ഓഫ് നാച്ചുറല്‍ റിസോഴ്സസ് എന്ന ഔദ്യോഗിക ഏജന്‍സി പറയുന്നു. അതേസമയം യഥാർഥത്തിലുള്ള കണക്കുകള്‍ ഇതിന്‍റെ പല മടങ്ങ് അധികമാകാമെന്നാണ് പരിസ്ഥിതി സംഘടനകള്‍ പറയുന്നത്.

കരടിക്കുട്ടികളുടെ അതിജീവനം.

മറ്റൊരു പ്രതിസന്ധി വിദഗ്‍ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കരടികള്‍ ഗ്രാമങ്ങളിലേക്കെത്തുന്നതിനെ ചില മനുഷ്യര്‍ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചാണ്. പല ഗ്രാമങ്ങളിലും കരടികള്‍ക്ക് ഭക്ഷണം നല്‍കുന്നവരുണ്ട്. പ്രത്യേകിച്ചും കരടി കുട്ടികള്‍ക്ക്. ഇത് അവയുടെ അതിജീവനത്തെ തന്നെ അപകടത്തിലാക്കുന്ന പ്രവണതയാണെന്നും വിദഗ്ധര്‍ പറയുന്നു. ഇങ്ങനെയുള്ള കരടികള്‍ക്ക് തിരികെ  പോയാലും അതിജീവിക്കാനുള്ള ശേഷി പരിമിതമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രവണതകള്‍ ധ്രുവക്കരടികളുടെ നിലനിൽപിനെ തന്നെ ബാധിച്ചേക്കാം. 

കുട്ടിയായിരിക്കെ മനുഷ്യര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുന്ന കുട്ടിക്കരടി വലുതാകുമ്പോഴും മനുഷ്യരെ തന്നെ ആശ്രയിക്കാന്‍ ശ്രമിക്കും. ഭക്ഷണത്തിന് വേണ്ടിയാണെങ്കില്‍ പോലും മനുഷ്യരെ പിന്തുടരുന്ന കരടി അവസാനം കൊല്ലപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും. ഇത് ഒഴിവാക്കാന്‍ ഇപ്പോള്‍ ഒറ്റപ്പെടുന്ന കരടി കുട്ടികളെ സ്വയം ഭക്ഷണം കണ്ടെത്തി അതിജീവിയ്ക്കാനുള്ള ശ്രമം നല്‍കുന്നുണ്ടെന്ന് മേഖലയിലെ WWF പ്രവര്‍ത്തകരില്‍ ഒരാളായ വര്‍വര സെമനേവ പറയുന്നു. 

English Summary: Climate change is bringing polar bears dangerously close to humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com