ADVERTISEMENT

 

വിശ്വപ്രസിദ്ധ പ്രകൃതിസംരക്ഷകനും പുരാവസ്തു, ഫോസിൽ പര്യവേക്ഷകനുമായ റിച്ചഡ് ലീക്കി ഓർമയായി. ടർക്കാനയിലെ ആൺകുട്ടി എന്ന വിഖ്യാത ഫോസിലിനെപ്പറ്റി പഠനങ്ങൾ നടത്തിയതാണു 77കാരനായ ലീക്കിയെ പ്രശസ്തിയിലേക്കുയർത്തിയത്. മനുഷ്യപരിണാമത്തിന്റെ നവീനപഠനങ്ങൾക്ക് വഴിയൊരുക്കിയ ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു ടർക്കാന ബോയ് അഥവാ ടർക്കാനയിലെ ആൺകുട്ടി എന്ന ഫോസിൽ. ആഫ്രിക്കയിലെ ഫോസിലുകളുടെ വിശ്രമഭൂമിയായ ടർക്കാനയെക്കുറിച്ചു നടത്തിയ ഉജ്വല പഠനങ്ങളുടെ സുവർണകാലം കൂടിയാണ് ലീക്കിക്കൊപ്പം കടന്നുപോകുന്നത്. 

 

ആഫ്രിക്കയുടെ ശാസ്ത്രീയ, രാഷ്ട്രീയ, പ്രകൃതിസംരക്ഷണ മേഖലകളിൽ ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചയാളായിരുന്നു വെളുത്തവർഗക്കാരനായ ലീക്കി. 1944 ഡിസംബർ 19നാണു ലീക്കി കെനിയയിൽ ജനിച്ചത്. പാലിയന്റോളജിസ്റ്റ് ദമ്പതികളായ ലൂയി, മേരി ലീക്കി എന്നിവരായിരുന്നു മാതാപിതാക്കൾ. നെയ്റോബിയിലായിരുന്നു ലീക്കിയുടെ കുട്ടിക്കാലം. 

രക്ഷകർത്താക്കളിൽ നിന്നു പ്രചോദനം ഉൾപ്പെട്ടാണ് ഫോസിൽ ഗവേഷണം അഥവാ പാലിയന്റോളജിയിലേക്കു ലീക്കിയും തിരിഞ്ഞത്. അതോടൊപ്പം തന്നെ വന്യജീവികളുടെ ചിത്രങ്ങളെടുക്കുന്നതിലും കാനനയാത്രകളിലും ലീക്കി തൽപരനായിരുന്നു. നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയിൽ നിന്നു കെനിയയിലെ ടർക്കാന എന്ന തടാകം പര്യവേക്ഷണം ചെയ്യാനുള്ള ഫണ്ടിങ് നേടിയതാണ് ലീക്കിയുടെ കരിയറിന്റെ ഗതിമാറ്റിയത്. 

വിദൂരഭൂതകാലത്തിന്റെ അതിഥി 

15 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ആൺകുട്ടിയുടെ ഫോസിൽ ടർക്കാന തടാകക്കരയിൽ നിന്നു കണ്ടെത്തിയതാണു ലീക്കിയെ പ്രശസ്തിയിലേക്കുയർത്തിയത്. ടർക്കാന തടാകത്തിന്റെ കരയിൽ നിന്നു ലീക്കിയും മറ്റൊരു ഫോസിൽ പര്യവേക്ഷകനായ കാമോയ കിമിയുവും ചേർന്നു കണ്ടെത്തിയ ഈ ഫോസിൽ പൂർണമായി സംരക്ഷിക്കപ്പെട്ടതായിരുന്നു.ടർക്കാന ബോയ്, നാരിയോകോടോമി ബോയ് എന്നീ പേരുകളിൽ ഈ ഫോസിൽ അറിയപ്പെട്ടു. ഹോമോ എർഗാസ്റ്റർ എന്ന ആദിമ നരവംശ വിഭാഗത്തിലാണു ടർക്കാന ബോയ് ഉൾപ്പെട്ടത്. ഹോമോ എർഗാസ്റ്റർ ഒരു പ്രത്യേക സ്പീഷീസാണോ അതോ ഹോമോ ഇറക്ടസ് പ്രാചീന മനുഷ്യവംശത്തിൽ ഉൾപ്പെട്ടതാണോയെന്ന് ഇന്നും ഗവേഷണങ്ങൾ നടക്കുന്ന മേഖലയാണ്. ഏഴുമുതൽ 11 വയസ്സുവരെ പ്രായമുള്ള ഒരു കുട്ടിയുടെ ശരീരമാണ് ഇതെന്നു പിന്നീട് ലീക്കി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞു. 

108 എല്ലുകൾ കൂടിച്ചേർന്നതായിരുന്നു ടർക്കാന ബോയിയുടെ അസ്ഥികൂടം. 160 സെന്റിമീറ്റർ നീളവും 48 കിലോ ഭാരവും മരിക്കുന്ന സമയത്ത് ഈ കുട്ടിക്കുണ്ടായിരുന്നെന്നു ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ആധുനിക മനുഷ്യനെപ്പോലെ തന്നെ ഇരുകാലുകളിൽ പൂർണമായും നടക്കാനുള്ള ശേഷി ടർക്കാന ബോയിയുടെ നരവംശത്തിനുണ്ടായിരുന്നു. 

ഏതോ ഗുരുതരമായ ജനിതകമോ അല്ലാത്തതോ ആയ അസ്ഥി രോഗം ടർക്കാന ബോയിക്ക് ഉണ്ടായിരുന്നെന്ന് ആദ്യകാലങ്ങളിൽ കരുതപ്പെട്ടിരുന്നു. ഇതുകാരണം ഗോത്രത്തിൽ നിന്ന് ഈ കുട്ടി പുറന്തള്ളപ്പെട്ടിരിക്കാമെന്നും പിൽക്കാലത്ത് ഇതേ കാരണം കൊണ്ടുതന്നെയാകാം ഇത്ര ചെറുപ്പത്തിലേ കൊല്ലപ്പെട്ടതെന്നും ശാസ്ത്രജ്‍ഞർ വിചാരിച്ചിരുന്നു. എന്നാൽ 2013ൽ നടത്തിയ ചില ഗവേഷണങ്ങൾ ടർക്കാന ബോയിക്ക് യാതൊരു വിധ അസുഖങ്ങളുമില്ലായിരുന്നെന്നു തെളിയിച്ചു. 

മനുഷ്യപരിണാമദശയിൽ ആഫ്രിക്കയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവായി ടർക്കാന ബോയ് പിൽക്കാലത്തു വിശേഷിപ്പിക്കപ്പെട്ടു. ഹോമോ ഇറക്ടസ്, ഹോമോ എർഗാസ്റ്റർ തുടങ്ങിയ അക്കാലത്തെ മനുഷ്യവംശങ്ങളെപ്പറ്റി ഇത്രയും വിവരങ്ങൾ നൽകിയ ഒരു ഫോസിൽ വേറെയില്ല. ലീക്കിയുടെ പഠന ഗവേഷണങ്ങളിൽ കൂടുതലും ടർക്കാന തടാകക്കരയെ അടിസ്ഥാനപ്പെടുത്തിയാണ്. പിൽക്കാലത്ത് ഈ മേഖലയെപ്പറ്റി പഠനം നടത്തുന്നവർക്കായി ഫെലോഷിപ്പുകളും അതും കഴിഞ്ഞ് ഇതിന്റെ ഗവേഷണത്തിനു മാത്രമായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെയും ലീക്കിയുടെ നേതൃത്വത്തിൽ ഉയർന്നു. 

∙ചരിത്രമുറങ്ങുന്ന ടർക്കാന 

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി തടാകമാണ് ടർക്കാന തടാകം. പച്ച നിറത്തിലുള്ള ജലത്തിന്റെ സാന്നിധ്യം കാരണം ജേഡ് സീ എന്നും ഈ തടാകം അറിയപ്പെടുന്നു. ടർക്കാന ബോയ് മാത്രമല്ല, മറ്റനേകം ഫോസിലുകളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്.ആദിമ മനുഷ്യജീവിതത്തിന്റെ ഫോസിൽവത്കരിച്ച ഡയറിയാണു ടർക്കാനയെന്നു ഈ തടാകവും അതിന്റെ കരകളുമെന്നു നിസ്സംശയം പറയാം.ലേക്ക് റുഡോൾഫ് എന്ന് കൊളോണിയൽ കാലത്ത് അറിയപ്പെട്ടിരുന്ന ടർക്കാനയുടെ ഭൂരിഭാഗവും കെനിയയിൽ തന്നെയാണ്. ചെറിയൊരു ഭാഗം ഇത്യോപ്യയിലുണ്ട്. പല മരുഭൂമി തടാകങ്ങളെയും പോലെതന്നെ ടർക്കാനയും ഒരു ഉപ്പുവെള്ള തടാകമാണ്. ഇന്നത്തെ കാലത്ത് തീർത്തും താമസയോഗ്യമല്ലാത്ത സാഹചര്യങ്ങളാണു ടർക്കാനയിലുള്ളതെങ്കിലും പണ്ട് ഇതായിരുന്നില്ല സ്ഥിതിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൂബി ഫോറ റിഡ്ജ് എന്ന മേഖലയിൽ നിന്നാണു കൂടുതൽ ഫോസിലുകളും കിട്ടിയിട്ടുള്ളത്. അടുത്തള്ള അഗ്നിപർവതങ്ങളിൽ നിന്നു വമിക്കപ്പെട്ട ചാരവും ടർക്കാനയിലെ ഫോസിലുകളെ സംരക്ഷിക്കാൻ സഹായിച്ചു. ടർക്കാന ബോയ് കൂടാതെ ഇരുന്നൂറിലധികം മനുഷ്യഫോസിലുകളും അനേകം മൃഗങ്ങളുടെ ഫോസിലുകളും 

∙ ലീക്കിയുടെ പിൽക്കാലജീവിതം 

പിന്നീട് കെനിയയിലെ ദേശീയ മ്യൂസിയങ്ങളുടെയെല്ലാം ഡയറക്ടറായി ലീക്കി അവരോധിക്കപ്പെട്ടു. ഇതിനു ശേഷം ലീക്കിക്കു പെട്ടെന്ന് മാരകമായ കിഡ്നി രോഗം പിടിപെട്ടു. പത്തുവർഷങ്ങൾ കൂടി മാത്രമേ ലീക്കി ജീവിക്കുകയുള്ളെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടെങ്കിലും സഹോദരനിൽ നിന്നു കിഡ്നി സ്വീകരിച്ച ലീക്കിയുടെ ആരോഗ്യം പിന്നീട് വളരെയധികം മെച്ചപ്പെട്ടു. 1989ൽ കെനിയയിലെ വനംവകുപ്പിന്റെ മേധാവിയായി ലീക്കി നിയമിതനായി. അക്കാലത്ത് കെനിയയിലെ പരിസ്ഥിതി രംഗത്തിന് ആകെ പ്രശ്നമുണ്ടാക്കിയ ആനക്കൊമ്പ്, കാണ്ടാമൃഗക്കൊമ്പ് എന്നിവയുടെ അനധികൃത കടത്തലിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. 

അനധികൃത വേട്ടക്കാരെ വെടിവച്ചുകൊല്ലാൻ പോലുമുള്ള നിയമനിർമാണം ഈ കാലയളവിൽ ലീക്കി ആവിഷ്കരിച്ചു.1994ൽ നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ഹുബ്ബാർഡ് പുരസ്കാരവും അദ്ദേഹം നേടി. പിൽക്കാലത്ത് ഒരു വിമാനാപകടത്തി‍ൽ ഇരുകാലുകളും നഷ്ടപ്പെട്ടതോടെ ലീക്കി, വന്യജീവി പര്യവേക്ഷണം അവസാനിപ്പിച്ചു രാഷ്ട്രീയത്തിലിറങ്ങി. കെനിയയിലെ അക്കാലത്തെ പ്രതിപക്ഷ കക്ഷിയായ സാഫിന പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകുകയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1999ൽ കെനിയയിലെ അഴിമതി നിയന്ത്രിക്കാൻ സിവിൽ സർവീസിന്റെ മേധാവിയായി ലീക്കി നിയമിക്കപ്പെട്ടു. എന്നാൽ 2001ൽ ലീക്കി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു വിശ്രമജീവിതത്തിലേക്കു കടന്നു. പിന്നീട് ആൾക്കുരങ്ങുകളെ സംരക്ഷിക്കാനുള്ള യുഎൻ പദ്ധതിയുടെ വക്താവായി അദ്ദേഹം പ്രവർത്തിച്ചു. 

English Summary: Famed fossil hunter and conservationist Richard Leakey dies at 77

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com