ADVERTISEMENT

തെക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ ദിശയിലായാണ് ഗലപ്പഗോ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം ഉള്‍പ്പടെയുള്ള ഒട്ടേറെ ജൈവപരിണാമ ശാസ്ത്രങ്ങളുടെ തെളിവുകളായി ഇന്നും വിവിധ ജീവസമൂഹങ്ങള്‍ കാണപ്പെടുന്ന മേഖലയാണിത്. മറ്റ് പല ദ്വീപസമൂഹങ്ങളെയും പോലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നാണ് ഈ ഗലപ്പഗോ ദ്വീപസമൂഹവും രൂപപ്പെട്ടത്. മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഈ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ അവശേഷിപ്പുകള്‍ ഇന്നും കാണാന്‍ സാധിക്കും. പക്ഷേ ഇവ ഇപ്പോഴുള്ളത് ഗലപ്പഗോയില്‍  നിന്ന് ഏതാണ്ട് 1500 കിലോമീറ്റര്‍ മാറി വടക്ക് കിഴക്കായിസ്ഥിതി ചെയ്യുന്ന പാനമ മേഖലയുടെ കീഴിലാണെന്ന് മാത്രം.

 

മാന്‍റില്‍ വിന്‍ഡ് (മാന്‍റില്‍ കാറ്റ്)

മൂന്ന് തട്ടായാണ് ഭൂമിയെ ഭൗമശാസ്ത്രജ്ഞര്‍ പൊതുവെ തരം തിരിച്ചിരിയ്ക്കുക്കുന്നത്. ക്രസ്റ്റ് എന്ന മുകള്‍ഭാഗം, മാന്‍റില്‍ എന്ന മധ്യഭാഗം, കോര്‍ എന്ന അകക്കാമ്പ്. ഇതില്‍ ക്രസ്റ്റിലാണ് മനുഷ്യരുള്‍പ്പടെയുള്ള എല്ലാ ജീവ, ജന്തുസസ്യജാലങ്ങളുടെയും വാസമേഖലയുള്ളത്. ഇതിന് കീഴിലുള്ള മാന്‍റില്‍ മേഖലയാണ് കോറില്‍ നിന്നുള്ള കൊടും ചൂടും ലാവയും ക്രസ്റ്റിലേക്കെത്താതെ സംരക്ഷിക്കുന്നത്. ക്രസ്റ്റ് കടന്ന് മാന്‍റിലിലേയ്ക്കെത്തി കാര്യമായ പഠനം നടത്താനൊന്നും ശാസ്ത്രലോകത്തിന് ഇതി വരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കോറിനെയും, മാന്‍റിലിനെയും സംബന്ധിച്ച് വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിക്കുന്നത് അഗ്നിപര്‍വ്വത സ്ഫോടനം പോലുള്ള പ്രതിഭാസത്തിന്‍റെ സമയത്താണ്.

 

കോറില്‍ നിന്ന് മാന്‍റില്‍ വഴി പുറത്തു വരുന്ന ലാവ ഈ രണ്ട് തട്ടുകളിലെയും മിനറലുകളെ കൂടി കൂടെ കൂട്ടും. ഈ ധാതുക്കളില്‍ നിന്നും മറ്റ് പദാര്‍ത്ഥങ്ങളില്‍ നിന്നുമാണ് ഭൂമിയുടെ ഉള്‍ഭാഗത്തെ കുറിച്ചുള്ള പഠനം ഇപ്പോഴും നടക്കുന്നത്. ഇങ്ങനെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ഒരു പ്രതിഭാസമാണ് മാന്‍റില്‍ വിന്‍ഡ് അഥവാ മാന്‍റില്‍ കാറ്റ് എന്നത്. ക്രസ്റ്റ് മേഖലയ്ക്ക് അടിയില്‍ അതായത് സമുദ്രത്തിന്‍റെ അടിത്തട്ടിനും എല്ലാം കിലോമീറ്ററുകള്‍ക്ക് താഴയാണ് മാന്‍റില്‍ ആരംഭിക്കുന്നത്.ഈ മാന്‍റില്‍ മേഖലയില്‍ വിവിധ പദാര്‍ത്ഥങ്ങളുടെ സഞ്ചാരത്തിന് കാരണമാകുന്ന ശക്തിയെ ആണ് മാന്‍റില്‍ വിന്‍ഡ് എന്നു വിളിക്കുന്നത്.

 

പാനമയ്ക്ക്  ആഴങ്ങളിലെ ലാവാശേഖരം

ഗലപാഗോയില്‍ നിന്ന് 1500 കിലോമീറ്റര്‍ അകലയേക്ക് ഒരു അഗ്നിപര്‍വതത്തിന്‍രെ അവശിഷ്ടത്തെ അപ്പാടെ കൊണ്ടുപോയത് ഈ മാന്‍റില്‍ വിന്‍ഡ് എന്ന പ്രതിഭാസമാണ്. പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ജേര്‍ണലിലാണ് ഗവേഷകര്‍ ഈ പ്രതിഭാസത്തെ കുറിച്ച് വിശദീകരിക്കുന്നത്.  ഗലപ്പഗോ ദ്വീപിന്‍റെ ഉദ്ഭവത്തിന് കാരണമായ സ്ഫോടനത്തിനിടെ മാന്‍റിലിന്‍റെ ആഴമേറിയ ഭാഗത്ത് നിന്ന് പുറത്തെത്തിയ ലാവയുടെ വലിയൊരു ഭാഗമാണ് ഈ ദ്വീപിന്‍റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്. അതേസമയം ഇതേ സമയത്ത് തന്നെ മാന്‍റിലിന്‍റെ മുകള്‍ഭാഗത്തെത്തി പുറത്തേക്ക് വരാതെ കുടുങ്ങിയ ലാവശേഖരവും ഉണ്ടായിരുന്നു. ഇവയാണ് പിന്നീട് മാന്‍റിലിന്‍റെ മുകള്‍ത്തട്ടിലൂടെ സഞ്ചരിച്ച് പാനമയുടെ അടിയിലേക്കുവരെ എത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. 

 

ഈ പ്രതിഭാസത്തെ വിശദീകരിക്കാന്‍ ഗവേഷകര്‍ ജീവനുള്ള ഒരു ജന്തുവില്‍ ഉണ്ടാകുന്ന മുറിവിനോടാണ് ലാവാഗമനത്തെ ഉപമിക്കുന്നത്. മുറിവുണ്ടാകുമ്പോള്‍ ചോര പുറത്തേക്ക് വരുന്നത് പോലെയാണ് അഗ്നിപര്‍വത സ്ഫോടന സമയത്ത് ലാവ പുറത്തേക്കെത്തുന്നതെന്ന് ഇവര്‍ പറയുന്നു. ഇങ്ങനെ പുറത്തേക്ക് വരാത്ത ലാവയാണ് പിന്നീട് ഉള്‍ഭാഗത്തു കൂടി സഞ്ചരിച്ച് പാനമയിലേക്ക് എത്തിയിരിക്കുന്നതും. ചോരയ്ക്കും വ്യത്യസ്ത വിഭാഗങ്ങളുണ്ടെന്ന് പോലെ ലാവകളെയും അവയുടെ ഉള്ളിലടങ്ങിയിട്ടുള്ള ധാതുക്കളുടെയും മറ്റ് പദാർഥങ്ങളുടെയും സാന്നിധ്യത്തിന്‍റെ അളവനുസരിച്ച് വേര്‍തിരിക്കാനാകും. ഇങ്ങനെ ഗലപ്പഗോയ്ക്ക് രൂപം നല്‍കിയ അതേ ലാവശേഖരത്തിന്‍റെ ബാക്കിയാണ് പാനമയ്ക്ക് താഴെയും ഉള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

 

English Summary: A Peculiar Magma “Wind” Exists Deep Beneath Panama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com