ADVERTISEMENT

പാലക്കാട് ഉമ്മിനിയിലെ ജനവാസമേഖലയില്‍ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞിന് വിദഗ്ധചികിത്സ നൽകാൻ വനപാലകർ തീരുമാനിച്ചു. രണ്ട് ദിവസം കൂട്ടില്‍ വച്ച് അമ്മപ്പുലിയെ ആകര്‍ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീരുമാനം. കാട്ടിലേക്ക് അയയ്ക്കാനുള്ള നീക്കം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരീക്ഷണം വേണ്ടെന്നും വെറ്ററിനറി ഡോക്ടറും നിര്‍ദേശിച്ചു. അമ്മയുടെ സാന്നിധ്യമില്ലാത്തത് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തൃശൂരിൽ നിന്നെത്തിയ വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർ വിശദമായി പുലിക്കുഞ്ഞിനെ പരിശോധിച്ചു. വയറിനുണ്ടായിരുന്ന ചെറിയ അസ്വസ്ഥത കുറഞ്ഞിട്ടുണ്ട്. 

 

പ്രസവിച്ച് ഒരാഴ്ച മാത്രം പ്രായമുള്ളതിനാൽ അമ്മയുടെ ചൂട് ലഭിക്കാത്തത് ആരോഗ്യത്തെ ബാധിക്കും. പാലും തളര്‍ന്നു പോകാതിരിക്കാനുള്ള മരുന്നുകളും മുടങ്ങാതെ നല്‍കുന്നുണ്ട്. ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണു രണ്ടു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അമ്മപ്പുലിയെ കണ്ടെത്താൻ കുഞ്ഞുങ്ങളെ കൂട്ടിലാക്കി കെണിയൊരുക്കിയെങ്കിലും ഒന്നിനെ മാത്രം പുലി കൊണ്ടുപോകുകയായിരുന്നു. അവശേഷിച്ച കുഞ്ഞിനെ ചൊവ്വാഴ്ച വീണ്ടും കെണിയിൽ വച്ചെങ്കിലും പുലി വന്നില്ല. ഇതിനെ ഉപേക്ഷിച്ചതാകാമെന്നാണു നിഗമനം. ഇനി അമ്മയെ ആകർഷിക്കാൻ കുഞ്ഞിനെ കൂട്ടിൽ വയ്ക്കേണ്ടതില്ലെന്നാണു തീരുമാനം. പുലിയും കടുവയും ഉൾപ്പെടുന്ന പട്ടികയിലെ മൃഗങ്ങൾ പിടിയിലായാൽ വനം ഡിവിഷന്റെ പരിധിക്കു പുറത്തു കൊണ്ടുപോകാൻ മുഖ്യവനപാലകന്റെ അനുമതി വേണം. ഇതിനായി കാത്തിരിക്കുകയാണ് വനംവകുപ്പ്.

 

പുലിക്കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് അറിയിച്ചെങ്കിലും അമ്മ പുലി നാടുവിട്ട് പോയിട്ടില്ലെന്ന് പാലക്കാട് ഉമ്മിനിയിലെ കുടുംബങ്ങള്‍. പലരും രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന ആവശ്യത്തില്‍‍ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. കാട് വെട്ടിയാല്‍ കാഴ്ച തെളിയും. എന്നാല്‍ ഉള്ളിലെ ആധി മാറണമെങ്കില്‍ ഇതൊന്നുമല്ല വേണ്ടത്. 

 

പുലിയുടെ വരവുണ്ടാകുമെന്ന പേടിയില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. ഞായറാഴ്ച ഉച്ചയോെടയാണ് ഉമ്മിനിയിലെ ആള്‍ത്താമസമില്ലാത്ത പഴയ വീടിനുള്ളിലായി രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിന്നാലെ അമ്മ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. ഒരാഴ്ച മാത്രം പ്രായമുള്ള രണ്ട് പുലിക്കുഞ്ഞുങ്ങളെയും കൂട്ടില്‍ വച്ചു. രാത്രിയിലെത്തിയ അമ്മ പുലി ഒരെണ്ണവുമായി മടങ്ങി. അടുത്ത ദിവസവും സമാന രീതി പരീക്ഷിച്ചെങ്കിലും രണ്ടാമത്തെ കുഞ്ഞിനെത്തേടി അമ്മ എത്തിയില്ല. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് രണ്ടാമത്തെ കുഞ്ഞിനെ തൃശൂരിലെ പരിചരണ േകന്ദ്രത്തിലേക്ക് മാറ്റി. വനാതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലമായതിനാലും ഏക്കര്‍ക്കണക്കിന് തോട്ടമുള്ളതും പുലി ജനവാസമേഖല വിട്ട് പോകാനിടയില്ലെന്ന സംശയമാണ് നാട്ടുകാര്‍ അറിയിക്കുന്നത്. കരുതലിന്റെ കാര്യത്തില്‍ വനംവകുപ്പിന്റേത് മെല്ലെപ്പോക്കാണെന്നും ആക്ഷേപമുണ്ട്.

 

English Summary: Mother leopard did n't return to take second cub, forest officials puzzled on failed mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com