ADVERTISEMENT

പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗ ദ്വീപരാഷ്ട്രത്തിനു സമീപം സമുദ്രാന്തർഭാഗത്ത് വമ്പൻ അഗ്നിപർവത സ്ഫോടനം. പൊട്ടിത്തെറി നടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും ഹിമാവാരി എന്ന ഉപഗ്രഹം പകർത്തി. ഇത് ഹോണോലുലു കാലാവസ്ഥാ വകുപ്പ് ഷെയർ ചെയ്യുകയും ഞൊടിയിടയിൽ വൈറലാകുകയും ചെയ്തു.ടോംഗ കാലാവസ്ഥാ വകുപ്പും ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.

 

ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. 20 കിലോമീറ്റർ വരെ പൊക്കത്തിൽ ഇതിന്റെ ചാരം ഉയർന്നു. 30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയൊരു പൊട്ടിത്തെറി ഇവിടെ നടക്കുന്നത്. ഇതിന്റെ ശബ്ദം  യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കേട്ടെന്നാണു ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ.

 

പൊട്ടിത്തറിക്കുശേഷം യുഎസിന്റെ പടിഞ്ഞാറൻ തീരങ്ങൾ, ജപ്പാന്റെ തീരങ്ങൾ എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പു നൽകി. തെക്കൻ ജപ്പാനിൽ 3 മീറ്റർ വരെ പൊക്കമുള്ള തിരമാലകൾ തീരത്തെത്തിയിരുന്നു. യുഎസിൽ ശക്തമായ തരംഗങ്ങളും തീരപ്രളയവും സംഭവിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ടോംഗയിലും ഇതുമൂലം കടലാക്രമണമുണ്ടായി.പസിഫിക് സമുദ്രങ്ങളിലെ മറ്റുദ്വീപരാഷ്ട്രങ്ങളായ ഫിജി,വനാട്ടു തുടങ്ങിയവയൊക്കെ സൂനാമി സാധ്യത കണക്കിലെടുത്ത് സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

 

പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന ഒരു അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. 2009ൽ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത് ലോകവ്യാപക ശ്രദ്ധ നേടിയിരുന്നു. ഈ സ്ഫോടനത്തിൽ ഹംഗ ഹാപായ് ദ്വീപിലെ സസ്യങ്ങളും ജീവജാലങ്ങളും പൂർണമായി നശിച്ചു. 2014–15 കാലഘട്ടത്തിലും ഇതു പൊട്ടിത്തെറിച്ചു. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്.കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.

 

English Summary: Volcano triggers Tonga tsunami, alerts from Japan to US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com