ADVERTISEMENT

ചിലന്തികളും മറ്റും നഗരമാകെ കീഴടക്കുന്നതും അവയെ തുരത്താൻ ജനങ്ങൾ നെട്ടോട്ടമോടുന്നതുമൊക്കെ ഹോളിവുഡ് ചലച്ചിത്രങ്ങളിൽ നാം കാണാറുണ്ട്. സങ്കൽപകഥകളാണെങ്കിൽ പോലും അത്തരമൊരു അവസ്ഥ യഥാർഥത്തിൽ സംഭവിച്ചാൽ എങ്ങനെ അതിജീവിക്കുമെന്ന് ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഹോളിവുഡ് ചലച്ചിത്രങ്ങളെയും വെല്ലുന്ന തരത്തിലുള്ള ഒരു സംഭവത്തിനാണ് അർജന്റീനയിലെ സാന്റ ഇസബെൽ എന്ന നഗരം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വണ്ടുകൾ കാരണം ഇന്നാട്ടുകാർക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല കോടിക്കണക്കിന് വണ്ടുകൾ നഗരമാകെ കയ്യേറി കഴിഞ്ഞു. 

ഏകദേശം ഒരാഴ്ചയായി നഗരമാകെ വണ്ടുകളുടെ പിടിയിലാണ്. പുറത്തേക്കിറങ്ങിയാൽ റോഡ് കാണാനാവാത്ത നിലയിൽ വണ്ടുകൾ മൂടിയ അവസ്ഥ. ഇവയെ വകഞ്ഞുമാറ്റി മാത്രമേ മുൻപോട്ട് നീങ്ങാനാവു. നിരത്തിൽ മാത്രമല്ല വീടുകളിലും കടകളിലും എന്തിന് വാഹനങ്ങളിൽ  വരെ ഇവ വലിയ കൂട്ടമായി കടന്നുകയറുകയാണ്. ടെറസിലും വരാന്തയിലുമൊക്കെയായി ഇടംപിടിച്ച വണ്ടിൻകൂട്ടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

വണ്ടുകളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ സുരക്ഷാ സംഘത്തിന്റെ സഹായം തേടാമെന്നുവച്ചാൽ അതിനും സാധിക്കാത്ത സ്ഥിതി. കാരണം പ്രദേശത്തെ പൊലീസ് സ്റ്റേഷനടക്കം വണ്ടുകളുടെ ആക്രമണത്തിൽ കേടുപാട് സംഭവിച്ച നിലയിലാണ്. ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളിലും  ഇവ കയറിപ്പറ്റിക്കഴിഞ്ഞു. വെള്ളം ഒഴുക്കി വിടാൻ നിർമ്മിച്ചിരിക്കുന്ന സംവിധാനങ്ങളിലും  ഇവ കൂട്ടമായി ഇടം പിടിച്ചതോടെ ഡ്രെയിനേജ് തടസ്സപ്പെട്ട നിലയിലായി. 

വണ്ടുകളുടെ ശല്യം കുറയുന്നില്ലെന്ന് കണ്ടതോടെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. വണ്ടുകൾ പ്രകാശം കണ്ട് ആകൃഷ്ടരാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി സ്ട്രീറ്റ് ലൈറ്റുകളും പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ലൈറ്റുകളുമൊന്നും പ്രവർത്തിപ്പിക്കുന്നില്ല. എന്നാൽ ഇതുകൊണ്ടൊന്നും വണ്ടുകളുടെ ആക്രമണത്തിൽ നിന്നും നഗരത്തെ രക്ഷിക്കാൻ സാധിച്ചിട്ടില്ലെന്ന് മാത്രം.  വീടിനുള്ളിൽ കയറിക്കൂടുന്ന വണ്ടുകളെ ഗത്യന്തരമില്ലാതെ വാരിയെടുത്ത് വലിയ പെട്ടികളിലാക്കി നഗരത്തിനു പുറത്തുള്ള പ്രദേശങ്ങളിൽ കൊണ്ടു കളയുകയാണ്  ഇവിടെയുള്ളവർ. 

അർജന്റീനയിൽ കാലം തെറ്റി പെയ്ത മഴയും വീശിയടിച്ച ഉഷ്ണക്കാറ്റും  ചെറു പ്രാണികളുടെ പ്രജനനത്തിന്  അനുയോജ്യമായ കാലാവസ്ഥ ഒരുക്കിയിരുന്നു. ഇത്തരത്തിൽ വണ്ടുകളുടെ എണ്ണം പെരുകിയതാവാം നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് നിഗമനം. ഇവ മനുഷ്യരെ കടിക്കാറില്ല. എന്നാൽ ഇവയുടെ പുറന്തോടുകൾ കട്ടിയുള്ളവ ആയതിനാൽ കൂട്ടമായി പറക്കുന്നതിനിടയിൽ ശരീരത്തിൽ  മുട്ടിയാൽ മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത്  മുഖമാകെ മറച്ചു മാത്രം പുറത്തിറങ്ങണമെന്ന നിർദേശമാണ് ജനങ്ങൾക്ക്  ഭരണകൂടം നൽകിയിരിക്കുന്നത്.

English Summary: Millions Of Beetles Invade Argentinian Town Causing Damage To Cars And Proper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com