കലിഫോർണിയയിൽ വമ്പൻ കാട്ടുതീ; ആളുകളെ ഒഴിപ്പിച്ചു, ഹൈവേ അടച്ചു,ആശങ്ക
Mail This Article
അമേരിക്കയിലെ കലിഫോർണിയയിൽ വമ്പൻ കാട്ടുതീ ഉടലെടുത്തു. കലിഫോർണിയയിലെ ബിഗ് സർ മേഖലയിൽ 1500 ഏക്കറോളം വ്യാപ്തിയിലാണു തീ ആളിപ്പടരുന്നത്. വെള്ളിയാഴ്ച മുതൽ തുടരുന്ന കാട്ടുതീ മൂലം പ്രദേശത്തുള്ള ആളുകളെ അധികൃതർ ഒഴിപ്പിച്ചു. തീ വെറും 5 ശതമാനം മാത്രമാണ് നിയന്ത്രണത്തിലാക്കാനായതെന്ന് അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. കൊളറാഡോ കാട്ടുതീ എന്നാണ് ഈ കാട്ടുതീക്ക് നൽകിയിരിക്കുന്ന പേര്.
യുഎസിലെ പ്രധാന ദേശീയ പാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ വൺ, തീരദേശ പട്ടണമായ കാർമലിനു സമീപം അടച്ചു. മേഖലയിൽ ഉൾപ്പെട്ടെ മോണ്ടെറി കൗണ്ടിയിൽ നിന്ന് 400 ൽ അധികം ആളുകളയാണ് അധികൃതർ ഒഴിപ്പിച്ചത്. വന അഗ്നി ബാധകൾ കലിഫോർണിയയിൽ സാധാരണമായി സംഭവിക്കുന്നതാണ്. എന്നാൽ അടുത്ത വർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം മൂലം ഇവയുണ്ടാകുന്ന ഇടവേളകളും വ്യാപ്തിയും കരുത്തും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വലിയ തോതിൽ കലിഫോർണിയയിൽ അഗ്നിബാധ ഉടലെടുത്തിരുന്നു. ജനുവരിയിൽ മാത്രം 1200 ഏക്കറിലായി മുന്നൂറോളം കാട്ടുതീ സംഭവങ്ങളാണ് ഇവിടെ നടന്നത്.ഈ വർഷം ഇതാദ്യമായാണ് കാട്ടുതീ കലിഫോർണിയയിൽ സംഭവിക്കുന്നത്.
കാട്ടുതീ ഭീഷണി കൂട്ടാൻ സാന്റ അന വിൻഡ്സ് എന്ന വായുപ്രതിഭാസവും കാരണമാകുന്നുണ്ട്. മണിക്കൂറിൽ 112 കിലോമീറ്റർ വരെ വേഗം കൈവരിക്കുന്ന കാറ്റുകൾ പ്രദേശത്തു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കാട്ടുതീ പടരുന്നതിന്റെ വ്യാപ്തിയും വേഗവും കൂടാം. എന്നാൽ നിലവിൽ വലിയ കാറ്റുകളൊന്നും കലിഫോർണിയയിൽ ഇല്ലാത്തതിനാൽ അഗ്നിശമന പ്രതിരോധ പ്രവർത്തനം സുഗമമായി നടക്കുന്നുണ്ട്.
രാജ്യത്തെ 13 അഗ്നിശമന ഏജൻസികൾ പ്രതിരോധപ്രവർത്തനത്തിനായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ അധികം കാട്ടുതീകൾ സംഭവിച്ചിട്ടില്ലാത്ത മേഖലയാണ് ബിഗ് സർ. അടുത്തിടെ ശക്തമായ ശീതതരംഗവും മഴയും പ്രദേശത്തു നന്നായി പെയ്തിട്ടും വീണ്ടും കാട്ടുതീ ഉടലെടുത്തത് അതിശയിപ്പിക്കുന്ന സംഭവമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.
English Summary: California wildfire triggers evacuations, closes highway