ADVERTISEMENT

വെള്ളത്തിനടിയിലേക്ക് സ്വർണത്തിൽ നിർമിച്ച ഒരു ടോർപിഡോ പോലെ ഊളിയിടുന്ന മത്സ്യം. വടക്കൻ കലിഫോർണിയയുടെ തീരത്തിനു സമീപം കണ്ട അപൂർവദൃശ്യത്തിൽ അദ്ഭുതപ്പെട്ടുനിൽക്കുകയാണ് ശാസ്ത്രജ്ഞർ. അത്യപൂർവമായി മാത്രം കാണപ്പെടുന്ന ആഴക്കടൽ മത്സ്യമായ ഹൈഫിൻ ഡ്രാഗൺഫിഷ് ആണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ബാത്തോഫിലസ് ഫ്ലെമിംഗി എന്നും പേരുള്ള ഡ്രാഗൺഫിഷിന്റെ വിഡിയോദൃശ്യങ്ങൾ കലിഫോർണിയയിലെ മോണ്ട്റി ബേയ്ക്കു സമീപത്തു നിന്നുമാണ് ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ആഴക്കടലിലെ വേട്ടക്കാരനാണ് ഈ മത്സ്യം. 

റോബട്ടിക് ഡ്രോണുകൾ ഉപയോഗിച്ചാണു ഗവേഷകർ വിഡിയോ പിടിച്ചത്. ഡ്രാഗൺഫിഷുകൾ തന്നെ പലതരമുണ്ട്. ഇതിൽ ഈ വിഭാഗം മീനുകൾ വളരെ കുറവായി മാത്രമാണ് കാണപ്പെടുന്നത്. 16.5 സെന്റിമീറ്റർ വരെ നീളമുള്ള ഈ മത്സ്യത്തിന്റെ ചിറകുകൾ സവിശേഷരൂപമുള്ളതാണ്. പ്രകമ്പനങ്ങൾ കണ്ടെത്തി, തനിക്കു സമീപമെത്തുന്ന ശത്രുക്കളെയും വേട്ടക്കാരെയും പിടികൂടാൻ ഇത് മത്സ്യത്തിനെ അനുവദിക്കും. ആഴക്കടലിൽ പ്രകാശം കുറവാണ്. ആഴക്കടലിൽ മറ്റു ചില മത്സ്യങ്ങൾ ശരീരത്തിൽ നിന്നു പ്രകാശം വമിപ്പിച്ച് ഇരയെ ആകർഷിക്കാൻ ശ്രമിക്കാറുണ്ട്. ഇതേ രീതി ഡ്രാഗൺഫിഷും അവലംബിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

വെള്ളത്തിൽ ചലനമില്ലാത്ത രീതിയിൽ നിൽക്കുന്ന ഡ്രാഗൺഫിഷ് മത്സ്യങ്ങൾ, കൊഞ്ചുകൾ തുടങ്ങിയ തങ്ങളുടെ ഇരകൾ വരുന്നതു വരെ അതേനിൽപു തുടരും. ഇര അടുത്തെത്തിക്കഴിഞ്ഞാൽ തങ്ങളുടെ വായ തുറക്കുകയും മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ച് ഇരയെ കടിച്ചെടുക്കുകയും ചെയ്യും. തങ്ങൾ 30 വർഷമായി ആഴക്കടലിൽ ഗവേഷണം ചെയ്യുന്നുണ്ടെന്നും 27600 മണിക്കൂറുകളോളം വിഡിയോ തയാറാക്കിയിട്ടുണ്ടെന്നും പറയുന്ന ഗവേഷകർ, ഡ്രാഗൺഫിഷുകളെ മാത്രം തങ്ങൾ അപൂർവമായിട്ടാണു മുൻപ് കണ്ടിട്ടുള്ളതെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചെമ്പു കലർന്ന സ്വർണനിറമുള്ള ഈ മീനുകളുടെ നിറം തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഇര പിടിക്കാനും വേട്ടക്കാരിൽ നിന്നു രക്ഷപ്പെടാനും ഈ നിറം ഇവയെ അനുവദിക്കുന്നുണ്ടെന്ന് ഗവേഷകർ  പറയുന്നു,.

English Summary: See a Rare 'Beautifully Bronze Deep-Sea Dragon' Shimmer on Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com