ADVERTISEMENT

ബ്രിട്ടനിലെ സഫോൽക്കിൽ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയതാണ് സാമ്മി ഷെൽറ്റൺ എന്ന ആറുവയസ്സുള്ള ബ്രിട്ടിഷുകാരൻ കുട്ടി. അവിടത്തെ ബോഡ്സി ബീച്ചിനു സമീപം നടന്ന സാമ്മിയുടെ ശ്രദ്ധ കടലോരത്തുള്ള ഒരു വ്യത്യസ്ത രൂപമുള്ള കല്ലിലേക്ക് പെട്ടെന്നു പോയിവീണു. പത്ത് സെന്റിമീറ്ററോളം നീളമുള്ള ഒരു കല്ലായിരുന്നു അത്. താമസിയാതെ ആ കല്ലുമായി സാമ്മി വളരെ അടുപ്പത്തിലായി. രാത്രിയിൽ കിടന്നുറങ്ങുന്നതു പോലും അതു കിടക്കയ്ക്കരികിൽ വച്ചായിരുന്നു. എന്നാൽ ഫോസിലുകളിൽ താൽപര്യമുള്ള സാമ്മിയുടെ പിതാവിന് അതൊരു വെറും കല്ലല്ലെന്ന് താമസിയാതെ മനസ്സിലായി. പ്രഫ.ബെൻ ഗൊറോദ് എന്ന പ്രശസ്ത ജന്തുശാസ്ത്രജ്ഞന് ഈ കല്ലിന്റെ ഫൊട്ടോഗ്രാഫുകൾ സാമ്മി അയച്ചുകൊടുത്തു. 

താമസിയാതെ ആ ഞെട്ടിക്കുന്ന വിവരം ബെൻ ഗൊറോദ് അവരെ അറിയിച്ചു. അപൂർവമായ ഒരു ഫോസിലായിരുന്നത്രേ അത്. 2.2 കോടി വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന മെഗലഡോൺ എന്ന സ്രാവിന്റെ പല്ലാണ് സാമ്മിക്ക് ലഭിച്ചത്. മെഗലഡോൺ ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ്. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. മമെഗലഡോൺ സ്രാവുകളെക്കുറിച്ച് 2011ൽഡോ. കെൻഷു ഷിമഡ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ ഡി പോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയും കൗതുകകരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

36 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടായിരുന്നു.ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം .ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.മെഗലഡോൺ സ്രാവുകളുടെ ശിശുക്കൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ തങ്ങളുടെ സഹോദരൻമാരെ കൊന്നുതിന്നുമായിരുന്നത്രേ.അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുള്ള ഈ വേട്ടയാടലിൽ വിജയിക്കുന്നവർ മാത്രമേ പ്രസവിച്ചു കടലിലേക്ക് ഇറങ്ങൂ.ഇതിനാൽ തന്നെ ജനിച്ചു വീഴുമ്പോൾ തന്നെ ഇവ അസാധാരണമായ ക്രൗര്യം പ്രകടിപ്പിച്ചിരുന്നു.മറ്റു സ്രാവുകളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ തക്കം പാർത്തിരിക്കുന്ന പല കടൽ ജീവികൾക്കും മഗലഡോൺ കുഞ്ഞുങ്ങളുടെ അരികിൽ പോകാൻ ഭയമായിരുന്നു. 

Image Credit: Shutterstock
Image Credit: Shutterstock

കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ അപെക്സ് പ്രിഡേറ്റർ ആയിട്ടാണ് മെഗലഡോൺ ശ്രാവുകളെ കണക്കാക്കക്കുന്നത്. ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികളെ ഇവ ഭക്ഷിച്ചിരുന്നു.ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയും.വായയിൽ ആകെ 276 പല്ലുകൾ.ഇവയുടെ കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്സ്) സമാനതകളില്ലാത്തതായിരുന്നു.ഒറ്റക്കടിക്ക് ഇരയുടെ മരണം ഉറപ്പ്.88 മുതൽ 100 വർഷം വരെയായിരുന്നു ഇവയുടെ ആയുർദൈർഘ്യം ഇവയുടെ അസ്ഥികൂടങ്ങൾ അങ്ങനെ കിട്ടാറില്ല. 

എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിച്ചിരുന്നത്.കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്.മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്. ചരിത്രാതീത കാലത്തുള്ള ആഗോളശിതീകരണം മൂലം ഭൂമിയെമ്പാടും താപനില കുറഞ്ഞതാണ് മെഗലഡോണുകളുടെ നാശത്തിനു വഴിയൊരുക്കിയത്. ധാരാളം കടൽജീവികൾ അന്നു ചത്തൊടുങ്ങി നശിച്ചു.ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട് മഗലഡോണുകളുടെ അന്ത്യം സംഭവിച്ചു. ഇന്നും മഗലഡോണുകൾ കടലിലെവിടെയെങ്കിലും ഉണ്ടാകാം എന്നു വാദിക്കുന്നവർ ഉണ്ട്. എന്നാൽ, ഒരു നിഗൂഢസിദ്ധാന്തം എന്നതിനപ്പുറം ഈ വാദത്തിനു ശാസ്ത്രലോകം വലിയ വിലയൊന്നും കൊടുക്കുന്നില്ല. ആദിമ കാലത്ത് അന്റാർട്ടിക്കയുടേത് ഒഴിച്ചുള്ള സമുദ്രപ്രദേശങ്ങളിൽ മെഗലഡോൺ ജീവിച്ചിരുന്നു.

English Summary: Boy, 6, searching for shells on a beach discovers megalodon shark tooth dating back millions of years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com