പ്രധാനമന്ത്രിയുടെ ഓഫിസിൽ അദ്ദേഹം പങ്കെടുത്ത വളരെ പ്രാധാന്യമുള്ള മീറ്റിങ് നടക്കുന്നതിനിടെ മയിലിന് തീറ്റ കിട്ടിയില്ലെന്നറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മീറ്റിങ് താൽക്കാലികമായി നിർത്തുകയും മയിലിനു തീറ്റ കൊടുക്കാൻ ബന്ധപ്പെട്ട സ്റ്റാഫംഗങ്ങൾക്കു നിർദേശം കൊടുക്കുകയും ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്രയും വളർച്ചയും പ്രമേയമാക്കുന്ന മോദി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തിന്‌റെ ന്യൂഡൽഹിയിൽ നടന്ന പ്രകാശനച്ചടങ്ങിനിടെ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൂക്ഷ്മ സംവദനശേഷിയുടെ ഉദാഹരണമെന്ന നിലയിലാണ് അമിത് ഷാ മയിലിനു തീറ്റ കൊടുത്ത കാര്യം പറഞ്ഞത്.
മീറ്റിങ് നടക്കുന്നതിനിടെ ഗ്ലാസ് ഭിത്തിയിൽ മയിൽ കൊക്കുകൊണ്ടു മുട്ടിയെന്നും തീറ്റ കിട്ടാത്തതിനാലാണ് പക്ഷി ഇങ്ങനെ ചെയ്യുന്നതെന്ന് മോദിക്ക് പെട്ടെന്നു തന്നെ മനസ്സിലായെന്നും അമിത് ഷാ പറയുന്നു. 2020 ഓഗസ്റ്റിൽ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ മയിലുകൾക്ക് താൻ തീറ്റകൊടുക്കുന്നതിന്റെ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു മിനിറ്റിലധികം ദൈർഘ്യമുണ്ടായിരുന്ന വിഡിയോ ലോക് കല്യാൺ മാർഗിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്നു ഓഫിസിലേക്കുള്ള അദ്ദേഹത്തിന്റെ നടത്തത്തെക്കുറിച്ചായിരുന്നു.
പ്രഭാതനടത്തത്തിലും വ്യായാമ സെഷനുകളിലും മോദി മയിലുകളുമായി സമയം ചെലവിടാറുണ്ടെന്നും അദ്ദേഹം അവയുമായി അടുപ്പം പുലർത്തുന്നുണ്ടെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്വിറ്ററിൽ മയിലുകൾക്ക് തീറ്റകൊടുക്കുന്നതിന്റെ വിഡിയോ പ്രകൃതിയെപ്പറ്റിയുള്ള ഒരു കവിതയോടൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.തന്റെ കാര്യാലയത്തിലും ഔദ്യോഗികവസതി വളപ്പിലും പക്ഷികൾക്ക് കൂടുകൂട്ടാനായി ചില നിർമിതികളും അദ്ദേഹം സ്ഥാപിച്ചെന്ന് അന്ന് വാർത്തകളിലുണ്ടായിരുന്നു.
English Summary: Mor machaaye shor...' Amit Shah recalls incident when PM Modi stopped crucial meet to feed peacock