കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് കൂറ്റൻ രാക്ഷസ തിരമാലയ്ക്കു മുകളിലൂടെ സർഫിങ് നടത്തി യുവാവ്. 86 അടി പൊക്കമുള്ള തിരമാലയ്ക്കു മുകളിലൂടെയുള്ള ഈ പ്രകടനത്തിന് സെബാസ്റ്റ്യൻ സ്റ്റഡ്നർ എന്ന ജർമൻക്കാരനെ തേടിയെത്തിയത് ഗിന്നസ് വേൾഡ് റെക്കോർഡാണ്. പോർച്ചുഗലിലെ നസാരെയിലായിരുന്നു കാഴ്ചകരെ അമ്പരപ്പിച്ചുകൊണ്ടുള്ള പ്രകടനം നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. 2020 ഒക്ടോബറിലാണ് സ്റ്റഡ്നർ 26.21 മീറ്റർ (86 അടി) പൊക്കമുള്ള തിരമാലയ്ക്കു മുകളിലൂടെ സർഫിങ് നടത്തിയത്. എന്നാൽ ഈ മാസം 24നാണ് അദ്ദേഹത്തിന് ഔദ്യേഗികമായി ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച വിവരം പുറത്തുവരുന്നത്. ഇതേ പ്രകടനത്തിന് റെഡ് ബുൾ ബിഗ് വേവ് അവാർഡ്സ് 2021 അടക്കം നിരവധി അവാർഡുകളും പ്രശംസകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു
മുപ്പത്തിയേഴുകാരനായ സെബാസ്റ്റ്യൻ സ്റ്റഡ്നറിന്റെ ഏറ്റവും പ്രിയപ്പെട്ട വിനേദമാണ് സർഫിങ്. ജീവിത്തതിന്റെ നല്ലൊരു പങ്കും സ്റ്റഡ്നർ തിരമാലകൾക്കൊപ്പമാണ് ചിലവഴിച്ചിട്ടുള്ളതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ തന്നെ സംബന്ധിച്ച് ഇത് അത്ര എളുപ്പം സാധ്യമായ ഒന്നല്ലെന്നാണ് സ്റ്റഡ്നർ പറയുന്നത്. സർഫിങ് പരിശീലനത്തിനായി പതിമൂന്നാം വയസ്സിൽ ഹവായിലേക്ക് പോകണമെന്ന തീരുമാനവുമായി മാതാപിതാക്കളെ സമീപിച്ചപ്പോൾ അതിനവർ സമ്മതിച്ചില്ല. മൂന്ന് വർഷത്തെ നിർബന്ധത്തിനൊടുവില്‍ പതിനാറാം വയസ്സിൽ ഒറ്റയ്ക്ക് ഹവായ്‌യിലേക്ക് തിരിച്ചു. സർഫിങ് എന്ന മായികലോകം കീഴ്പ്പെടുത്താനായിരുന്നു ആ യാത്ര. പലരും തന്റെ തീരുമാനത്തെ പരോക്ഷമായി വിമർശിച്ചിരുന്നുവെന്നും സ്റ്റഡ്നർ പറയുന്നു. എന്നാലിന്ന് ലോകത്തിലെ ഏറ്റവും മികച്ച സർഫറാണ് സ്റ്റഡ്നർ, കൂടെ ഗിന്നസ് വേൾഡ് റെക്കോർഡും.
English Summary: German Surfer Smashes World Record By Riding 86-Feet Monster Wave