ADVERTISEMENT

ഭൂമിയിലെ ഏറ്റവും ചലനം കുറഞ്ഞ മേഖല ഭൂമിയുടെ അകക്കാമ്പിലാണുള്ളത്. മാഗ്മ തിളച്ചു മറിയുന്ന ഈ  ഭാഗത്ത് ശാസ്ത്രലോകത്തിന് കാര്യമായി എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ചരിത്രത്തിലാദ്യമായി ഇവിടേക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകരുടെ കണ്ണുകള്‍ എത്തിയിരിക്കുകയാണ്. ഏതാണ്ട് 3000 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിയിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ഭാഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭൂമിയിലെ കോര്‍ മേഖലയ്ക്ക് പുറത്ത് ഏറ്റവും ചൂടേറിയ ഭാഗത്തേക്ക് അത്ര വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ല. നേരിട്ട് മനുഷ്യന് എത്തിച്ചേരാന്‍ കഴിയാത്ത ഈ പ്രദേശത്ത് സാങ്കേതിക ഉപകരണങ്ങള്‍ കൊണ്ട് പോലും പഠനം അത്ര എളുപ്പത്തില്‍ സാധിക്കില്ല. ഈ ഭാഗത്തെ ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കുക പ്രയാസമാണെന്നതാണ് ഇതിന് കാരണം. ഇത് തന്നെയാണ്  ഇവിടേക്കുള്ള ശാസ്ത്രീയ  പഠനങ്ങള്‍ വൈകുന്നതിനും കാരണമായത്.

ഭൂചലന സാധ്യത പ്രവചിക്കാന്‍ കഴിയുമോ?

ഇത്രയധികം പ്രതിസന്ധികള്‍ക്കിടയിലും എന്തിനാണ് ഗവേഷകര്‍ ഈ ഭാഗത്തേക്ക് എത്തിച്ചേരാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യമുയര്‍ന്നേക്കാം. പല ഉദ്ദേശങ്ങളിലാണ് വെല്ലുവിളികളെ അതിജീവിച്ച് ഇത്തരം പഠനങ്ങള്‍ക്ക് ശാസ്ത്രലോകം ശ്രമിക്കുന്നത്. ഇപ്പോഴത്തെ പഠനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം സീസ്മിക് വേവുകള്‍ അഥവാ ഭൂകമ്പ തരംഗങ്ങളെ കുറിച്ച് പഠിക്കുക എന്നുള്ളതാണ്. ഭൂപാളികളുടെ ചലനത്തിനുള്‍പ്പടെ കാരണമായ ഈ തരംഗങ്ങളുടെ സ്രോതസ്സായി ഗവേഷകര്‍ കണക്കാക്കുന്നത് ഈ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെക്കുറിച്ചുള്ള പഠനം ഭൂകമ്പ പ്രവചനത്തിനും മറ്റും സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ അകക്കാമ്പിനെക്കുറിച്ചുള്ള പഠനം ഇതുവരെ അപ്രാപ്യമായിരുന്നു. ഇപ്പോള്‍ ഹവായ് മേഖലയില്‍ നിന്നാണ് ഇതേക്കുറിച്ചുള്ള പഠനത്തിന് ഗവേഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഭൂമിയില്‍ ഏറ്റവുമധികം ഭൂചലനതരംഗങ്ങള്‍ ഉദ്ഭവിക്കുന്ന പ്രദേശം എന്ന നിലയിലാണ് ഗവേഷകര്‍ ഈ മേഖലയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പഠനത്തിലൂടെ ഭൂമിയുടെ ഉദ്ഭവം മുതലുള്ള വിവിധ പ്രതിഭാസങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നതും. 

യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാല ഗവേഷകനും ഭൗമശാസ്ത്രജ്ഞനുമായ ഷീലിയുടെ നേതൃത്വത്തിലാണ് നിലവില്‍ പഠനങ്ങള്‍ പുരോഗമിക്കുന്നത്. ഭൗമാന്തര്‍ഭാഗത്തെക്കുറിച്ച് ഇതുവരെ മറഞ്ഞ് കിടന്ന പല വിവരങ്ങളും ഈ പഠനത്തിലൂടെ പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഷീ ലി പറയുന്നു. അത് കൊണ്ട് തന്നെ ഈ മേഖലയെക്കുറിച്ചുള്ള പഠനത്തില്‍ ഒരു നാഴികക്കല്ലായി ഇപ്പോഴത്തെ നേട്ടത്തെ കാണാനാകുമെന്നും ഇദ്ദേഹം വിവരിക്കുന്നു. 

അള്‍ട്രാ ലോ വെലോസിറ്റി സോണ്‍

Image Credit: Shutterstock
Image Credit: Shutterstock

അള്‍ട്രാ ലോ വെലോസിറ്റി സോണ്‍ എന്നാണ് ഈ  പ്രദേശത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. കോര്‍മേഖല അഥവാ അകക്കാമ്പിന്‍റെ ഏറ്റവും പുറത്ത് മാന്‍റിലിനോട് ചുറ്റപ്പെട്ട് നില്‍ക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ഭൂമിയുടെ പുറമെയുള്ള ചലനങ്ങളുമായി താരതമ്യപ്പെടുത്തായാല്‍ നേരിയ തോതില്‍ മാത്രം ചംക്രമണം പോലുള്ള പ്രതിഭാസങ്ങള്‍ അനുഭവപ്പെടുന്ന ഭാഗം കൂടിയാണ്. എന്നാല്‍ ഈ ഭാഗത്തു നിന്ന് പുറത്തേക്ക് വരുന്ന മാഗ്മ സൃഷ്ടിക്കുന്ന മാറ്റങ്ങളും സമ്മര്‍ദവുമാണ് അഗ്നിപര്‍വത സ്ഫോടനം മുതല്‍ ഭൂചലനം വരെയുള്ള പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നത്. 

ഭൂമിയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മാഗ്മ രൂപത്തിലുള്ള പാറകള്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണ് അള്‍ട്രാ ലോ വെലോസിറ്റി സോണ്‍. ഈ ഭാഗവുമായി ഹവായ് പ്രദേശത്തിലുള്ള അഗ്നിപര്‍വതങ്ങള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അള്‍ട്രാ വെലോസിറ്റി സോണിനെ കുറിച്ചുള്ള പഠനങ്ങള്‍ ഇവിടെനിന്ന് തന്നെ ആരംഭിക്കാന്‍ ഗവേഷകര്‍ തീരുമാനമെടുത്തതും. ഇത്തരത്തില്‍ അഗ്നിപര്‍വതവുമായി നേരിട്ടുള്ള ബന്ധം അഥവാ മാഗ്മയ്ക്ക് പുറത്തു വരാനുള്ള നേരിട്ടുള്ള പാതകള്‍ ഈ പ്രദേശത്തെ ഹോട്ട് സ്പോട്ടുകളായി കണക്കാക്കാന്‍ കാരണമായിട്ടുണ്ട്. ഹവായ് മേഖലയ്ക്ക് പുറമെ ഐസ്‌ലന്‍ഡാണ് ഈ രീതിയില്‍ മറ്റൊരു ഹോട്ട് സ്പോട്ടായി ശാസ്ത്രലോകം കണക്കാക്കുന്നത്. കാലാവസ്ഥ ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് ആദ്യ പഠനം ഹവായ്‌യിൽ നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

കോര്‍ ലീക്കിങ് എന്നാണ് മാന്‍റിലിനെ ഭേദിച്ച് ഭൂമിയുടെ ഏറ്റവും മുകളിലത്തെ പാളിയായ ക്രസ്റ്റിലേയ്ക്ക് മാഗ്മ എത്തുന്നതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അള്‍ട്രാ ലോ വെലോസിറ്റി സോണുകളാണ് ഇത്തരത്തില്‍ കോര്‍ ലീക്കിങ് എന്ന പ്രതിഭാസത്തിന് കാരണമായ ചോര്‍ച്ചയുടെ ഉറവിടങ്ങളായി ഗവേഷകര്‍ കണ്ടെത്തിയത്. ഇലാസ്റ്റോ ഡൈനാമിക് സിമുലേഷന്‍സിന്‍റെ സഹായത്തോടെ ഈ ഭാഗത്തെക്കുറിച്ചുള്ള കംപ്യൂട്ടര്‍ ചിത്രങ്ങള്‍ തയാറാക്കിയാണ് നിലവില്‍ പഠനങ്ങള്‍ പുരോഗമിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ ഇവിടുത്തെ മാഗ്മയുടെ ചലനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

English Summary: One of The Hot, Dense Blobs Deep Inside Earth Has Been Revealed With New Imaging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com