ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനൊപ്പം ഭൂമിയിൽ ഒരു കാലത്തിൽ മൺമറഞ്ഞ ശേഷിപ്പുകൾ വീണ്ടും തെളിയുന്നു.ഇപ്പോഴിതാ ഇറാഖി‍ൽ നിന്നു കൗതുകകരമായ ഒരു വാ‍ർത്ത വന്നിരിക്കുകയാണ്. ഇവിടത്തെ ടൈഗ്രിസ് നദി വറ്റിവരണ്ട് നദീതടം തെളിഞ്ഞതിനൊപ്പം ഉയർന്നു വന്നിരിക്കുന്നത് കാലങ്ങൾക്കു മുൻപേ മറവിയിലാണ്ട ഒരു ആദിമ പ്രാചീന നഗരമാണ്. സാഹികോ എന്നാണ് ഈ നഷ്ടപ്പെട്ട നഗരത്തിന്റെ പേര്.  ബിസി കാലഘട്ടത്തിൽ ഇറാഖിലും മറ്റും ഭരണത്തിലിരുന്ന മിറ്റാനി രാജവംശത്തിന്റെ പ്രധാന നഗരമാണ് സാഹികോ. 

2018 മുതലുള്ള കാലയളവിൽ ഇവിടെ പര്യവേക്ഷണം നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞവർഷം മുതലുള്ള കടുത്ത വരൾച്ച ഇപ്പോൾ ഇതിനു പുതിയ ഊർജം നൽകി. 3400 വർഷങ്ങൾ പഴക്കമുള്ളതാണത്രേ ഈ നഗരം. ഇറാഖിന്റെ വടക്കൻ ഡുഹോക് പ്രവിശ്യയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. കുർദ് മേഖലയിലെ കെമ്യൂണിൽ. 1990ൽ മൊസൂൾ ഡാം പണികഴിപ്പിച്ചതിനെത്തുടർന്നാണ് ഈ മേഖല ആകെ വെള്ളത്തിൽ മറഞ്ഞത്. അതിനു മുൻപ് തന്നെ ഈ ആദിമ നഗരം മണ്ണിനടിയിലായിരുന്നു. ഇപ്പോൾ പുതുതായി കണ്ടെത്തിയ നഗരത്തിൽ ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും പര്യവേക്ഷണം നടത്തുകയാണ്. രണ്ടായിരത്തിലധികം ചരിത്ര സ്ഥലങ്ങൾ ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും ഈ നഗരത്തിലെ കെട്ടിടങ്ങളിലും മതിലുകളിലും പലതും നാശമില്ലാതെ നിലനിൽക്കുന്നുണ്ട്. ഇറാഖിലെ വടക്കൻ കുർദ് തദ്ദേശ ഭരണകൂടവും ജര്‌മനിയിലെ ടുബിൻഗൻ, ഫ്രീബർഗ് സർവകലാശാലകളും ചേർന്നാണ് ഇവിടെ പര്യവേക്ഷണം ഇപ്പോൾ നടത്തുന്നത്. രാജവംശത്തിന്റേതെന്നു കരുതപ്പെടുന്ന കൊട്ടാരസദൃശ്യമായ ഒരു കെട്ടിടവും മറ്റനേകം വ്യാവസായിക, കാർഷിക ആവശ്യങ്ങൾക്കുള്ള സമുച്ചയങ്ങളും ഇവിടെ നിന്നു കണ്ടെത്തി. ബിസി 1350ൽ ഭൂകമ്പം മൂലമാണ് സാഹികോ തകർന്നതെന്നാണു കരുതപ്പെടുന്നത്. 

ആദിമ കാല ക്യൂനിഫോം ലിപികളിലെഴുതിയ കളിമൺഫലകങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ആദിമകാലത്ത് വടക്കൻ മെസപ്പോട്ടേമിയ, അസീറിയ തുടങ്ങിയ സ്ഥലങ്ങളിൽ ഭരണമേഖലകളുണ്ടായിരുന്ന മിറ്റാനി രാജവംശത്തിന്റെ തലസ്ഥാനം വഷുകന്നി എന്ന നഗരമാണ്. ഈ നഗരവും ഇപ്പോൾ കൃത്യമായി എവിടെയുണ്ടെന്നു കണ്ടെത്താനായിട്ടില്ല. കീർത്ത എന്ന രാജാവാണു മിറ്റാനി  രാജവംശം സ്ഥാപിച്ചത്. ഷുത്തർണ,പരാത്തർണ, അർതതമ, തുടങ്ങി പതിനഞ്ചോളം രാജാക്കൻമാർ പിൽക്കാലത്ത് ഈ രാജവംശത്തിൽ നിന്നുണ്ടായി.

 

English Summary: A major drought reveals a 3,400-year-old city near the Tigris River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com