ADVERTISEMENT

റഷ്യ യുക്രെയ്നിൽ വൻ ഗോതമ്പ് ശേഖരം കൊള്ളയടിച്ചെന്നും അതിൽ നിന്ന് ഒരു ലക്ഷം ടണ്ണോളം തങ്ങളുടെ സഖ്യരാജ്യമായ സിറിയയ്ക്ക് നൽകിയെന്നും ആരോപണം. ലബനനിലെ യുക്രെയ്നിയൻ എംബസിയാണ് ആരോപണവുമായി മുന്നോട്ടുവന്നത്. കഴിഞ്ഞ മേയിൽ സിറിയൻ തുറമുഖമായ ലടാക്കിയയിൽ റഷ്യൻ കപ്പലായ മാട്രോസ് പോസിനിക് എത്തിയിരുന്നു. ഇത് യുക്രെയ്ന്റെ കരിങ്കടൽ തുറമുഖമായ സെവാസ്റ്റൊപോളിൽ നിന്നു ഗോതമ്പ് കയറ്റി വന്നതാണെന്ന് എംബസി അധികൃതർ പറയുന്നു.

 

കിഴക്കൻ യുക്രെയ്നിലും ഡോൺബാസിലും റഷ്യൻ സാന്നിധ്യം ഇപ്പോൾ ശക്തമാണ്. ഇവിടങ്ങളിൽ നിന്നു കൊള്ളയടിച്ച ഗോതമ്പാണ് കപ്പലിലേറ്റി പോയതെന്ന് യുക്രെയ്ൻ വാദിക്കുന്നു. മൂന്ന് പ്രധാനപ്പെട്ട യുക്രെയ്നിയൻ കാർഷിക മേഖലകളിൽ നിന്നുള്ള ഗോതമ്പ് സൂക്ഷിക്കുന്ന കേന്ദ്രമാണത്രേ ഇത്. ഒരു ലക്ഷം ടണ്ണോളം ഗോതമ്പ് ഇങ്ങനെ സിറിയയിലേക്കു പോയി. 4 കോടി ഡോളറോളം വില വരുന്നതാണ് ഇത്.

ലോകത്തിൽ ഗോതമ്പ് കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്താണ് യുക്രെയ്ൻ. ചോളം, ബാർലി, സൂര്യകാന്തിയെണ്ണ എന്നിവയുടെ കാര്യത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിലും. ഇതു കൂടാതെ കോഴിയിറച്ചി, തേൻ എന്നിവയുടെയും കയറ്റുമതി ഇവിടെ നിന്നു നല്ല അളവിൽ നടക്കുന്നുണ്ട്.

 

യുക്രെയ്നിൽ നിന്നുള്ള ഭക്ഷണകയറ്റുമതി കുറഞ്ഞത് ലോകത്തെമ്പാടും ഭക്ഷണവില ഉയരാൻ കാരണമായിട്ടുണ്ട്. റഷ്യയും യുക്രെയ്നും ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദകരാണെന്നുള്ളതും ആഗോള ഭക്ഷ്യവിപണിയെ സാരമായി ബാധിക്കുന്ന കാര്യമാണ്. ആഗോള വളനിർമാണ മേഖലയിലെ വമ്പൻമാരാണ് റഷ്യ. യുദ്ധം വന്നതോടെ കാർഷിക മേഖല മൊത്തത്തിൽ ബാധിക്കപ്പെട്ടു. യുക്രെയ്നിൽ നിന്നു കയറ്റുമതിയിൽ വൻ ഇടിവു വന്നതോടെ പല ലോകരാജ്യങ്ങളിലും ഭക്ഷണക്ഷാമവും പട്ടിണിയും ഉടലെടുത്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്തും തുർക്കിയും യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ഭക്ഷ്യ വസ്തുക്കൾ വലിയ അളവിൽ ഉപയോഗിക്കുന്ന രാജ്യങ്ങളാണ്. 

 

കരിങ്കടൽ തുറമുഖങ്ങൾ യുദ്ധം മൂലം അടഞ്ഞതോടെ ഇവിടങ്ങളിൽ നിന്നുള്ള കയറ്റുമതി ഇല്ലാതെയായി. ഇതുവരെ സബ്സിഡി നിരക്കിൽ കൊടുത്തിരുന്ന ബ്രഡിനുൾപ്പെടെ വിലകൂട്ടാനൊരുങ്ങുകയാണ് ഈജിപ്ത് സർക്കാർ. പല രാജ്യങ്ങളും ഈ യുദ്ധം തീർത്തും ആശ്വാസകരമല്ലാത്ത പ്രതിഫലനങ്ങളുണ്ടാക്കിയേക്കാമെന്നു നിരീക്ഷകർ പറയുന്നു. യുക്രെയ്നിൽ തുറമുഖസംവിധാനങ്ങൾ പലതും മരവിച്ചതോടെ വൻതോതിൽ ധാന്യങ്ങളാണു കെട്ടിക്കിടക്കുന്നത്. ഇത് ലോകവിപണിയിലേക്കെത്തിക്കാൻ പല വിദേശ രാജ്യങ്ങളും ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി തുർക്കിയെ മധ്യസ്ഥശ്രമവും ചർച്ചകളും ദീർഘനാൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

English Summary: Ukrainian embassy says Russia ships 'stolen' wheat to Syria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com