ADVERTISEMENT

അരുണാചൽ പ്രദേശിലെ വിദൂര ജില്ലയായ അൻജോവിൽ നിന്നും അപൂർവ ചെടിയായ ലിപ്സ്റ്റിക് പ്ലാന്റിനെ ഗവേഷകർ കണ്ടെത്തി. ഏസ്ചിനാന്തസ് മൊണറ്റേറിയ ഡൻ എന്നു ശാസ്ത്രനാമമുള്ള ഈ ചെടി ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകരാണു കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്ത് ഐസക് ഹെന്റി ബർകിൽ എന്ന ബ്രിട്ടിഷ് ബോട്ടണി വിദഗ്ധൻ അൻജോവിൽ നിന്നു കുറേയേറെ സസ്യ സാംപിളുകൾ ശേഖരിച്ചിരുന്നു. ഈ സാംപിളുകളിൽ മറ്റൊരു ബോട്ടണി വിദഗ്ധനായ സ്റ്റീഫൻ ട്രോയ്റ്റ് ഡൻ നടത്തിയ ഗവേഷണത്തിലാണ് ഈ ചെടി ആദ്യമായി കണ്ടെത്തിയത്.

 

ഈ സസ്യങ്ങളുടെ പുഷ്പദളങ്ങൾക്ക് ലിപ്സ്റ്റിക് സ്റ്റിക്കുകളെ അനുസ്മരിപ്പിക്കുന്ന ആകൃതിയും ഘടനയുമാണ്. അങ്ങനെയാണ് ഇതിന് ആ പേര് ലഭിച്ചതെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകനായ കൃഷ്ണ ചൊവ്‌ലു പറയുന്നു. ജേണൽ ഓഫ് കറണ്ട് സയൻസ് ഓൺ ദ് ഡിസ്‌കവറി എന്ന ശാസ്ത്രജേണലിൽ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചെടി അപൂർവമാണെങ്കിലും ഇതിന്റെ ജനുസ്സായ ഏസ്ചിനാന്തസ് ജാക്ക് ഏഷ്യയിൽ സാധാരമായി കാണപ്പെടാറുണ്ട്. ഇതിൽ 174ൽ അധികം സസ്യങ്ങൾ ഉൾപ്പെടുന്നു. നിത്യഹരിത വിഭാഗത്തിൽ പെടുന്ന ഈ വിഭാഗം ചെടികളിലെ 26 തരം സസ്യങ്ങൾ ഇന്ത്യയിൽ കാണപ്പെടാറുണ്ട്.

 

നാണക്കേട് എന്നും പുഷ്പമെന്നും അർഥങ്ങളുള്ള ഏസ്‌ചൈൻ, ആന്തോസ് എന്നീ ഗ്രീക്കുവാക്കുകളിൽ നിന്നാണ് ചെടിയുടെ ശാസ്ത്രനാമം രൂപപ്പെട്ടത്. എന്നാൽ ഏസ്ചിനാന്തസ് ജാക്ക് ജനുസ്സിലെ മറ്റു ചെടികളിൽ നിന്നു വിഭിന്നമായ സവിശേഷതകളുള്ളതാണ് ഏസ്ചിനാന്തസ് മൊണറ്റേറിയ ഡൻ. അടുത്തകാലത്തായി അപൂർവമായ പല സസ്യങ്ങളെയും മൃഗങ്ങളെയുമൊക്കെ അരുണാചലിൽ നിന്നു കണ്ടെത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചലിന്റെ അധികം അറിയപ്പെടാത്ത ജൈവവൈവിധ്യങ്ങൾ വെളിവാക്കുന്നതാണ് ഈ കണ്ടെത്തലുകൾ. 2004ൽ ലോഹിത് ജില്ലയെ ഭാഗിച്ചാണ് അൻജോ ജില്ല രൂപീകരിച്ചത്.  ഇന്ത്യ-ചൈന അതിർത്തിയുമായി ചേർന്നു കിടക്കുന്ന ജില്ലയാണ് ഇത്. ബ്രഹ്‌മപുത്ര നദിയുടെ പോഷകനദിയായ ലോഹിത് നദി ഈ ജില്ലയിലൂടെ ഒഴുകുന്നു. അല്ലാതെ 11 ചെറുനദികളും ഇതുവഴി ഒഴുകുന്നുണ്ട്.

 

English Summary: Rare 'lipstick' plant rediscovered in Arunachal Pradesh after 100 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com