പിടിയിലായ ഭീമൻ തിരണ്ടിയെ വിട്ടയച്ചു; മത്സ്യത്തൊഴിലാളിക്ക് നഷ്ടപരിഹാരം 42000 രൂപ
Mail This Article
കഴിഞ്ഞ ദിവസമാണ് 300 കിലോഗ്രാം ഭാരമുള്ള തിരണ്ടി കംബോഡിയയിൽ പിടിയിലായത്. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്നാണു കണക്കാക്കപ്പെടുന്നത്. കംബോഡിയയിലെ മെക്കോങ് നദിയിലാണു ബോറെമി എന്നു പേരുള്ള തിരണ്ടി പിടിയിലായത്. മെക്കോങ് നദിയിൽ നിന്നു തന്നെ 2015ൽ പിടികൂടിയ ഒരു വമ്പൻ കാറ്റ്ഫിഷ് ആയിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഭാരമേറിയ ശുദ്ധജല മത്സ്യം. ഈ വമ്പൻ തിരണ്ടിയെ പിടികൂടി ചിത്രങ്ങളെടുത്ത് ട്രാക്കറും ദേഹത്ത് ഘടിപ്പിച്ച ശേഷം വിട്ടയച്ചു.
തിരണ്ടിയുടെ സഞ്ചാരപാത കൃത്യമായി മനസിലാക്കാൻ ഇതുവഴി സാധിക്കും. മോൾ തുൻ എന്ന 42 കാരനായ മീൻപിടിത്തക്കാരനാണു തിരണ്ടിയെ പിടികൂടിയത്. 13 അടി നീളവുമുള്ളതാണ് ഈ തിരണ്ടി. നഷ്ടപരിഹാരമായി 42000 രൂപ മത്സ്യത്തൊഴിലാളിക്കു ലഭിക്കും. ഡസ്യാടിഡേ എന്ന തിരണ്ടികുടുംബത്തിൽ ഉൾപ്പെട്ട തിരണ്ടിയാണ് സ്റ്റിങ്‌റേ. തെക്കുകിഴക്കൻ ഏഷ്യ, ബോർണിയോ തുടങ്ങിയ മേഖലകളിൽ ഇത് അധിവസിക്കുന്നു.
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് മെക്കോങ്. ഏഷ്യയിലെ ഏഴാമത്തെ നീളമുള്ള നദിയായ ഇത് ലോകത്തെ പന്ത്രണ്ടാമത്തെ നദിയാണ്. ചൈനയിലെ ക്വിങ്ഹായി പ്രവിശ്യയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദിക്ക് 4350 കിലോമീറ്റർ നീളമുണ്ട്. മെക്കോങ് നദിയിലെ ജൈവവ്യവസ്ഥ വളരെ ഗുരുതരമായ നാശം അഭിമുഖീകരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒട്ടേറെ വനങ്ങളിലേക്ക് വെള്ളമെത്തിക്കുകയും ലക്ഷക്കണക്കിന് വിളകൾക്ക് ജലസേചനം നടത്തുകയുമൊക്കെ ചെയ്യുന്നത് ഈ നദിയാണ്. മെക്കോങ് നദിയിൽ നിരവധി ഡാമുകൾ ഉയരുന്നതാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.
English Summary: First Acoustic Tagging of Giant Freshwater Stingray in Cambodia