ADVERTISEMENT

മഞ്ഞ് തണുത്തുറഞ്ഞ ഭൂമിയുടെ തെക്കേയറ്റത്തെ ഭൂഖണ്ഡമായ അന്റാർട്ടിക്കയിൽ തദ്ദേശീയമായുള്ള ഒരേയൊരു കീടജീവി വിഭാഗം വംശനാശത്തിലേക്കെന്ന് പഠനം. അന്റാർട്ടിക്കയുടെ ഭക്ഷണശൃംഖലയിലും അതുവഴി ജൈവമേഖലയിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കാവുന്ന പ്രതിഭാസമാണ് ഇത്. ടൈനി അന്റാർട്ടിക് മിഡ്ജ് എന്നാണു കീടത്തിന്റേ പേര്. പറക്കാൻ കഴിവില്ലാത്ത, ഒരു പയർമണിയുടെയൊക്കെ അത്രമാത്രം വലുപ്പമുള്ള ഒരു കീടമാണ് ഇത്. ദീർഘനാളായുള്ള ജീവിതകാലയളവിൽ അന്റാർട്ടിക്കയിലെ കടുത്ത സാഹചര്യങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി ഈ കീടം നേടിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ലോകമെമ്പാടും പ്രശ്നം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ കീടത്തിനും വിനയായിരിക്കുന്നത്.

വേനൽക്കാലത്ത് ചൂട് കൂടുന്നതാണു മിഡ്ജിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് യുഎസിൽ സ്ഥിതി ചെയ്യുന്ന കെന്റക്കി സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ജാക്ക് ഡെവ്‌ലിൻ പറയുന്നു. 2 വർഷത്തോളം സമയമെടുത്താണ് ഈ കീടം തന്റെ ജീവിതചക്രം പൂർത്തിയാക്കുന്നതത്രേ. ഈ കാലത്ത് കൂടുതൽ സമയവും ലാർവ എന്ന ഘട്ടത്തിലാകും കീടങ്ങളുടെ ജീവിതം. നിലവിലെ സാഹചര്യത്തിൽ നിന്ന് രണ്ട് ഡിഗ്രിയെങ്കിലും ചൂട് ഉയരുന്നത് പോലും മിഡ്ജിന്റെ അതിജീവനശേഷിയെ സാരമായി ബാധിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഈയവസ്ഥയിൽ ഭക്ഷണം ഫലപ്രദമായി അകത്താക്കാനോ അതു ദഹിപ്പിക്കാനോ ഇവയ്ക്ക് കഴിയുന്നില്ല. ഇത് ഇവയുടെ തുടർന്നുള്ള വികാസത്തെയും പ്രജനനത്തെയുമൊക്കെ ബാധിക്കും. ഭാവിയിൽ താപനില വളരെ ഉയരുന്നത് ഇവയുടെ വംശനാശത്തിനു പോലും വഴിവച്ചേക്കാമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഒരു സെന്റിമീറ്ററോളം നീളം വയ്ക്കുന്ന ഈ കീടത്തിന് –15 ഡിഗ്രി വരെ താപനില നേരിടാനുള്ള കഴിവുണ്ട്. തങ്ങളുടെ ശരീരദ്രാവകങ്ങളുടെ 70 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയും ഇവയ്ക്ക് സഹിക്കാൻ സാധിക്കും. ഒരു മാസത്തോളം ഓക്സിജൻ ഇല്ലാതെ ജീവിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ബെൽജിക്ക അന്റാർട്ടിക്ക എന്നു പേരുള്ള ഈ കീടത്തിനെ 19ാം നൂറ്റാണ്ടിലാണു കണ്ടെത്തിയത്. അന്റാർട്ടിക്കയിൽ പെൻഗ്വിനുകളും സീലുകളുമൊക്കെയുണ്ടെങ്കിലും ഇവയെല്ലാം ഭക്ഷണത്തിനും ജീവിതത്തിനുമായി സമുദ്രത്തെയാണ് ആശ്രയിക്കുന്നത്. അന്റാർക്കയിലെ ഏറ്റവും വലിയ കരജീവികൾ എന്ന് ഈ മിഡ്ജുകളെ വിളിക്കാം. സൂക്ഷ്മജീവികളെയും മറ്റുമാണ് ഇവ ഭക്ഷണമാക്കുന്നത്.

English Summary: Antarctica’s only native insect is being driven to extinction by global warming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com