ADVERTISEMENT

സംരക്ഷിത പദവിയിൽ നിന്നു വനഭൂമി ഒഴിവാക്കുന്നതിനു (ഡീ റിസർവേഷൻ) പകരം വനം വച്ചുപിടിപ്പിക്കാൻ ‘ഭൂമി ബാങ്കുകൾ’ നിലവിൽ വരും. സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിൽ പ്രത്യേക സ്ഥലം (ലാൻഡ് ബാങ്ക്) നിശ്ചയിക്കാമെന്നാണു പുതിയ വനസംരക്ഷണ ചട്ടത്തിലുള്ളത്. 25 ഹെക്ടറെങ്കിലുമുള്ള ഒറ്റ ബ്ലോക്കുകളാണ് ഇതിനു വേണ്ടത്. വനം, സംരക്ഷിത മേഖലകൾ, കടുവ സങ്കേതങ്ങൾ തുടങ്ങിയവയോടു ചേർന്നാണു പകരം ഭൂമിയെങ്കിൽ നിശ്ചിത സ്ഥലം വേണമെന്നില്ല. സംരക്ഷിത വനമേഖലയിൽ ഡീ റിസർവേഷൻ അനുവദിക്കുമ്പോഴും പരമാവധി കുറച്ചു മരങ്ങളെ വെട്ടിമാറ്റാവൂ എന്നും ചട്ടത്തിലുണ്ട്.

 

കേന്ദ്ര സമിതികൾ വരും

കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ഉപദേശക സമിതിയും മേഖലാതല ശാക്തീകരണ സമിതിയും പകരം വനവൽക്കരണം വഴി വനഭൂമി അനുവദിക്കുന്നതിൽ നിർണായകമാകും. ഡീ റിസർവേഷൻ അനുമതി തേടിയുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുക, കേന്ദ്ര സർക്കാർ നിർദേശിക്കുന്ന വിഷയങ്ങളിൽ ശുപാർശ നൽകുക എന്നിവയാകും ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് അധ്യക്ഷനായ ഉപദേശക സമിതിയുടെ പ്രധാന ചുമതല.

സംസ്ഥാന തലത്തിൽ

നിർദേശങ്ങൾ ആദ്യം പരിഗണിക്കേണ്ടത് സംസ്ഥാന സർക്കാരുകൾ നിയോഗിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയാണ്. 5– 40 ഹെക്ടർ വരെയുള്ള സ്ഥലത്തു ഖനനം ഒഴികെ മറ്റാവശ്യങ്ങൾക്കുള്ള അപേക്ഷയിൽ 2 മാസത്തിനുള്ളിൽ കമ്മിറ്റി തീരുമാനമെടുക്കണം. ഖനനമാണ് ആവശ്യമെങ്കിൽ 75 ദിവസം വരെ കമ്മിറ്റിക്കു സമയം ലഭിക്കും. 40 – 100 ഹെക്ടർ വനഭൂമിയുടെ കാര്യമാണെങ്കി‍ൽ 75 ദിവസം ലഭിക്കും. 100 ഹെക്ടറിനു മുകളിലെങ്കിൽ 120 ദിവസത്തിനുള്ളി‍ൽ തീരുമാനം വേണം.

അനുമതിക്ക് കടമ്പകൾ

വനമേഖലയെ സംരക്ഷിത പദവിയിൽ നിന്ന് ഒഴിവാക്കുന്നതിനും വനേതര പ്രവർത്തനങ്ങൾക്ക് വനമേഖല ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാർ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന്റെ പകർപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ, കലക്ടർ തുടങ്ങിയവർക്കും കൈമാറണം. പരിശോധന ഘട്ടത്തിൽ സ്ക്രീനിങ് കമ്മിറ്റിക്ക് വിവരങ്ങൾ തേടാം. ഇതു നൽകാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ തള്ളും. അപേക്ഷ അംഗീകരിച്ചാൽ ശുപാർശ സംസ്ഥാന സർക്കാരിനു നൽകും. അവർ കേന്ദ്ര സർക്കാരിനു കൈമാറും.

അന്തിമാനുമതിക്കുള്ള നടപടി കേന്ദ്ര സർക്കാരാണു തീരുമാനിക്കേണ്ടത്. പകരം വനം വച്ചുപിടിപ്പിക്കാൻ സ്ഥലം, ഇതിനായി അടച്ച ഫീസ് തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഈ ഘട്ടത്തിൽ പ്രധാനമാണ്. ഡിഎഫ്ഒ, ചീഫ് കൺസർവേറ്റർ, നോഡൽ ഓഫിസർ എന്നിവരുടെ അംഗീകാരം നേടേണ്ടി വരും.

പകരം എത്ര മരം ?

വന നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമല്ലെങ്കിൽ തുല്യമായ വനവൽക്കരണം മതിയാകും. അതേസമയം, വനമായിരിക്കുകയും സംരക്ഷിത വനമോ, വനംവകുപ്പിന്റെ നിയന്ത്രണത്തിൽ അല്ലാത്ത പ്രദേശമോ ആണെങ്കിൽ ഇരട്ടി വനവൽക്കരണമാണു നടത്തേണ്ടത്. 25 ഹെക്ടറോ അതിലധികമോ ഒറ്റ ബ്ലോക്ക് വനമാണെങ്കിൽ 5 മടങ്ങ് മരങ്ങൾ വച്ചുപിടിപ്പിക്കണം. വിജ്ഞാപനം ചെയ്യപ്പെട്ട സംരക്ഷിത മേഖലയിലാണെങ്കിൽ 25 മടങ്ങ് വനം വച്ചുപിടിപ്പിക്കണം. 

Content Highlight: Form ‘land banks’ for afforestation to get faster forest clearances: govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com