അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവം; കനത്ത മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷം
Mail This Article
കനത്തമഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷം. കൊല്ലത്ത് അഴീക്കല്‍ ഉള്‍പ്പെടെയുളള തീരമേഖലകളില്‍ കടല്‍ക്ഷോഭം ശക്തമായി. ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കി പൊലീസ് നിരീക്ഷണം ശക്തമാക്കി. അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണം. കടലില്‍പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശമുണ്ട്.
ആലപ്പുഴ ചേർത്തല ഒറ്റമശേരി തീരത്ത് രൂക്ഷമായ കടലാക്രമണം. നാൽപതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. വീടുകളുടെ ഉള്ളിലേക്ക് തിരമാലകൾ അടിച്ചു കയറുകയാണ്. നിലവിലുള്ള കടൽ ഭിത്തി പൂർണമായും തകർന്നിട്ട് വർഷങ്ങളായി. അടിയന്തിരമായി താൽക്കാലിക കടൽ ഭിത്തി നിർമിക്കാൻ മന്ത്രി സഭ അനുമതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും നടപടിതുടങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണിയെ തുടർന്ന് ഇവിടെ നിന്ന് മാറി താമസിക്കുകയാണ്.
ഈ മാസം 5 വരെ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായിട്ടാണ് 5 വരെ വ്യാപകമായ മഴ ലഭിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിനു കടലിൽ പോകാൻ പാടില്ല.
കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് മഴ സാധ്യത നിലനിൽക്കുന്നത്. ഇത്തവണ തുടക്കം മുതൽ വളരെ ദുർബലമായിരുന്നു കാലവർഷം. ഒരു മാസം പിന്നിടുമ്പോൾ സാധാരണ ലഭിക്കുന്നതിന്റെ പകുതി പോലും മഴ പെയ്തിട്ടില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ കൂടുതൽ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
English Summary: Heavy rains to continue in Kerala