ADVERTISEMENT

ഇറ്റലിയിലെ ഡോളോമൈറ്റ്സ് മേഖലയിലാണ് വേനല്‍ക്കാല ട്രക്കിങിനിടെ നിനച്ചിരിക്കാതെ ദുരന്തമുണ്ടായത്. മര്‍മലോഡ പര്‍വതത്തിലെ മഞ്ഞുപാളി തകര്‍ന്ന് മഞ്ഞുവീഴ്ചയുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചത്. മാര്‍മലോഡയിലേക്ക് ഹൈക്കിങ്ങിനായി പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ട 30 പേരും. ഇതിൽ 6 പേർ സംഭവസ്ഥലത്ത് മരിച്ചു. 15 പേരെ കാണാതായി. ദുര്‍ബലമായ മഞ്ഞുപാളി ഉരുകിയതോടെ വലിയ അളവില്‍ മഞ്ഞുകട്ടകളും ചെളിയും പാറക്കല്ലുകളും ഇവർ സഞ്ചരിക്കുന്ന മേഖലയെ അടക്കം മൂടിക്കൊണ്ട് താഴേക്ക് പതിക്കുകയായിരുന്നു. 

ദുര്‍ഘടമായ ഹൈക്കിങ് ആയതിനാല്‍ കയറും കുറ്റികളും മറ്റും ഉപയോഗിച്ചാണ് ഹൈക്കര്‍മാര്‍ ഈ മേഖലയിലേക്ക് കയറിക്കൊണ്ടിരുന്നത്. അപകടത്തില്‍പ്പെട്ടവര്‍ പല ഗ്രൂപ്പില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ പറയുന്നു. 9 പേരെ ഇതിനകം കണ്ടെത്തി ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അപകടത്തിപ്പെട്ടവരില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഹിമപാതത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന പ്രദേശത്തിനു സമീപത്തു കൂടി തന്നെ മല കയറിയിരുന്ന ഹൈക്കര്‍മാരാണ് ഈ ദൃശ്യം പകര്‍ത്തിയത്. ഈ ദൃശ്യങ്ങളിലും മഞ്ഞും പാറകളും മണ്ണും താഴേക്ക് പതിക്കുന്നതിന് സമീപത്തായി തന്നെ രണ്ട് ഹൈക്കര്‍മാര്‍ നില്‍ക്കുന്നത് കാണാന്‍ സാധിക്കും.

അപകടകാരണം സെറാക്

ഹെലികോപ്റ്റര്‍ ഉള്‍പ്പടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടന്നുത്തുന്നത്. അതേസമയം തന്നെ മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മലകയറിയുള്ള തിരച്ചില്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. മലമുകളില്‍ രൂപപ്പെട്ട സെറാക് എന്നറിയപ്പെടുന്ന താല്‍ക്കാലിക മഞ്ഞുപാളിയുടെ തകര്‍ച്ചയാണ് ഇപ്പോഴത്തെ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. രണ്ട് പര്‍വത ശിഖിരങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന മഞ്ഞുപാളികളെയാണ് സെറാക് എന്നു വിളിക്കുന്നത്. ദുര്‍ബലമായ പാറയ്ക്കും മണ്ണിനും മുകളില്‍ രൂപപ്പെടുന്നതിനാല്‍ ഇവ ഹിമാപതങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധമാണ്.

സാധാരണ മഞ്ഞുപാളികള്‍ രൂപപ്പെടുന്നത് പോലെ പരന്നല്ല സെറാക് രൂപപ്പെടുക. മറിച്ച് കുത്തനെയുള്ള ഉയരത്തില്‍ മഞ്ഞ് കുമിഞ്ഞുകൂടിയതു പോലെയാണ് സെറാക് മഞ്ഞുപാളികള്‍ കാണപ്പെടുക. പലപ്പോഴും ഇരുവശങ്ങളിലും രണ്ട് പര്‍വത ശിഖരങ്ങളുടെ പിന്തുണയോട് കൂടിയാണ് കുത്തനെ രൂപപ്പെടുന്നതും. പ്രവചനാതീതവും വിനാശകാരിയുമാണ് ഈ മഞ്ഞുപാളികള്‍ എന്ന് പറയാന്‍ കാരണവും ഈ രൂപത്തിലുള്ള ഇവയുടെ നിലനില്‍പ്പാണ്. രണ്ട് വശങ്ങളില്‍ നിന്നും മാത്രം താങ്ങ് കിട്ടുന്നതിനാല്‍ മുന്‍പോട്ടോ പിന്നോട്ടോ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവ തകര്‍ന്നു വീഴാനുള്ള സാധ്യതയുണ്ട്. അങ്ങനെ തകരുമ്പോല്‍ ഇവയുടെ ശക്തിയില്‍ സമീപമുള്ള മഞ്ഞുപാളികളും കൂട്ടത്തോടെ താഴ്‌വരയിലേക്ക് പതിക്കും.

സെറാകുകള്‍

സെറാക് ഇടിഞ്ഞുള്ള മഞ്ഞുപാതം കുത്തനെയുള്ള പര്‍വത മേഖലകളില്‍ പതിവാണ്. സെറാക് മഞ്ഞിടിച്ചിലുകള്‍ക്ക് കുപ്രസിദ്ധമായ പ്രദേശം മൗണ്ട് കെ2 മേഖലയാണ്. മൗണ്ട് കെ2 ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പര്‍വതശിഖരമുള്ള പ്രദേശമാണ്. ഈ മേഖലയില്‍ സെറാക് മൂലമുള്ള മഞ്ഞുപാതങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നിരവധി ഹൈക്കര്‍മാരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2008ല്‍ കെ2 വില്‍ ഉണ്ടായ സെറാക് മഞ്ഞുപാതമാണ് ഇതില്‍ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കുന്നത്. അന്ന് 12 സഞ്ചാരികള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ദുരന്തത്തിൽ കാലാവസ്ഥയുടെ പങ്ക്

യൂറോപ്പില്‍ ഇത് വേനല്‍ക്കാലമാണെങ്കില്‍ കൂടി പൊതുവെ മഞ്ഞുമലകയറ്റത്തിന് അനുയോജ്യമായ സമയമായാണ് കണക്കാക്കുന്നത്.  എന്നാല്‍ സമീപകാലത്ത് യൂറോപ്പിലുണ്ടാകുന്ന കാലാവസ്ഥാ മാററങ്ങള്‍ ഈ ധാരണ മാറ്റേണ്ട സമയമായെന്നാണ് സൂചിപ്പിക്കുന്നത്. ദുരന്തമുണ്ടായ ഇറ്റലിയെ മേഖലയില്‍ സാധാരണയില്‍ കവിഞ്ഞ താപനില ഈ ദിവസങ്ങളിലുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ ഉയര്‍ന്ന താപനിലയും സെറാക് മഞ്ഞുപാളി തകര്‍ന്നു വീഴുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കാമെന്നാണ് കരുതുന്നത്. 

 

English Summary: The Danger Of Seracs: Six Hikers Die After Glacier Collapses In Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com