ADVERTISEMENT

ചെങ്കടലിനടിത്തട്ടിൽ പത്തടി വ്യാസത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു മരണക്കുളം ശാസ്ത്രജ്ഞർ കണ്ടെത്തി. മനുഷ്യർക്കും കടൽജീവികൾക്കും ഒരുപോലെ മാരകമാകുന്ന ഒരു കുളമാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു തരത്തിലുമുള്ള ജീവിവർഗങ്ങളെ വഹിക്കാൻ ഈ കുളത്തിനു കഴിവില്ല. കടുത്ത ഉപ്പുരസമാർന്നതാണ് ഇതിന്റെ വെള്ളം. ഓക്സിജന്റെ സാന്നിധ്യവും ഇതിലില്ല.

 

യുഎസിലെ മയാമി സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ മരണക്കുളം കണ്ടെത്തിയത്. പ്രഫ. സാം പർകിൻസ് എന്ന ഗവേഷകനായിരുന്നു ഇതിന്റെ ചുമതല. അകപ്പെടുന്ന ഏതു കടൽജീവിയേയും ക്ഷണനേരത്തിൽ നിശ്ചലമാക്കാനും കൊല്ലാനുമുള്ള ശേഷി ഈ ഉപ്പുകുളത്തിനുണ്ടെന്ന് സാം പർകിൻസ് പറയുന്നു. റിമോട്ടിൽ നിയന്ത്രിക്കുന്ന ജലഡ്രോൺ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ അപൂർവ കുളം കണ്ടെത്തിയത്. ജലജീവികൾക്കൊന്നും രക്ഷയില്ലെങ്കിലും ഇവിടെ വിവിധ തരം സൂക്ഷ്മജീവികൾ ജീവിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവ തനതായ ഒരു ജൈവവൈവിധ്യം ഈ മരണക്കുളത്തിനു നൽകുന്നുണ്ട്.

 

ഭാവിയിൽ അന്യഗ്രഹങ്ങളിലെ ജീവനെക്കുറിച്ചുള്ള പഠനത്തെപ്പോലും സ്വാധീനിക്കാൻ ഇത്തരം ഉപ്പുകുളങ്ങളുടെ പഠനം വഴിവയ്ക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇത്രയും കടുത്തതും പോഷകലവണങ്ങളില്ലാത്തതുമായ അന്തരീക്ഷത്തിൽ സൂക്ഷ്മജീവികൾ നിലനിൽക്കുന്നു എന്ന വസ്തുത മറ്റുദുർഘട ഗ്രഹങ്ങളിൽ ജീവനുണ്ടാകാം എന്ന സാധ്യതയിലേക്കാണു വഴികാട്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ചെങ്കടൽ ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്നു. ഈജിപ്ത്, എറിത്രിയ, സൗദി, സുഡാൻ, ഇസ്രയേൽ, യെമൻ,സൊമാലിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ചെങ്കടലുമായി അതിർത്തി പങ്കിടുന്നു. ട്രൈക്കോഡെസ്മിയും എറിത്രിയം എന്ന ഒരിനം ആൽഗെയുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ചെങ്കടലിലെ വെള്ളത്തിനു ചുവന്ന നിറം നൽകാറുണ്ട്. അങ്ങനെയാണ് പേരും ലഭിച്ചത്. 

 

English Summary: 'Deathpool' at the bottom of famous sea kills anything that swims into it – know why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com