ADVERTISEMENT

ബഹിരാകാശ മേഖലയിൽ വീണ്ടും ചൈനീസ് വിവാദം. തങ്ങളുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാനായി ചൈന ഉപയോഗിച്ച റോക്കറ്റിന്റെ ഒരു അവശേഷിപ്പ് ഭാഗം അടുത്തയാഴ്ച ഭൂമിയിൽ വീഴുമെന്ന് യുഎസ് സ്പേസ് കമാൻഡ് പറഞ്ഞു. ബഹിരാകാശ സ്റ്റേഷനിലേക്ക് വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി പറന്നുയർന്ന റോക്കറ്റിന്റെ ഭാഗമാണു ഭൂമിയിൽ വീഴാനൊരുങ്ങുന്നത്.

 

23000 കിലോ ഭാരമുള്ള ലോങ് മാർച്ച് ത്രീബി റോക്കറ്റ് ഹെയ്നാൻ ദ്വീപിൽ നിന്നാണു പറന്നുയർന്നത്. ജൂലൈ 24നായിരുന്നു വിക്ഷേപണം. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ ഫലപ്രദമായി സ്പേസ് സ്റ്റേഷനുമായി ഡോക്ക് ചെയ്തു. എന്നാൽ ഇതിനു ശേഷം ലോങ് മാർച്ച് ത്രീബി റോക്കറ്റിന്റെ ബാക്കിഭാഗം ഭൂമിയിലേക്കുള്ള പതനം തുടങ്ങി. ഇത് എവിടെ വീഴുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ല. കഴിഞ്ഞ കുറച്ചുനാളുകൾക്കുള്ളിൽ ഇതു മൂന്നാം തവണയാണ് ചൈനയുടെ ഭാഗത്തു നിന്നും ഇത്തരം സംഭവമുണ്ടാകുന്നത്. തീർത്തും നിരുത്തരവാദപരമായ രീതിയിലാണ് റോക്കറ്റ് വിക്ഷേപണം പോലൊരു പ്രവൃത്തി ചൈന കൈകാര്യം ചെയ്യുന്നതെന്നുൾപ്പെടെ വിമർശനങ്ങൾ പല കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. ഈ സംഭവം വീണ്ടും സ്പേസ് ഡെബ്രി എന്ന പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുന്ന ബഹിരാകാശ അവശിഷ്ടങ്ങളുടെ തോത് ലോകരാജ്യങ്ങളുടെ ബഹിരാകാശ മത്സരം മൂലം കൂടിയിരിക്കുന്നെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

 

നിലവിൽ സ്പേസ് ഡെബ്രി ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് ബഹിരാകാശ പേടകങ്ങൾക്കും ഉപഗ്രഹങ്ങൾക്കും നേർക്കാണ്. ഇവ ഉപഗ്രഹങ്ങളും പേടകങ്ങളും മറ്റുമായി കൂട്ടിയിടിച്ചും മറ്റും നാശമുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. എന്നാൽ ഭൂമിയുടെ പരിസ്ഥിതിയെയും നല്ല രീതിയിൽ ബാധിക്കാനുള്ള ശേഷി സ്പേസ് ഡെബ്രിക്കുണ്ടെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. ഇതിനുദാഹരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത് റഷ്യ കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നു വിക്ഷേപിച്ച പ്രോട്ടോൺ റോക്കറ്റുകളുടെ കാര്യമാണ്. ഈ റോക്കറ്റുകളുടെ ഇന്ധന ടാങ്കിന്റേതുൾപ്പെടെ അവശിഷ്ടങ്ങൾ കിഴക്കൻ സൈബീരിയയിലെ അൾട്ടായി മേഖലയിൽ വീണിരുന്നു. ഇതിൽ നിന്നു അൺസിമട്രിക്കൽ ഡൈമീഥൈൽ ഹൈഡ്രസീൻ എന്ന കാൻസറിനു കാരണമാകുന്ന വസ്തു അവിടത്തെ ഭൂമിയെ മലിനപ്പെടുത്തുന്നതായി കണ്ടെത്തി. ഇത്തരം വീഴ്ചകൾ ഒരു മേഖലയിൽ തന്നെ വീഴ്ത്താൻ പല ശ്രമങ്ങളും നടക്കാറുണ്ടെങ്കിലും ഇതു സാധ്യമാകില്ല എന്നതാണു വസ്തുത.

 

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോമോസ് ഇങ്ങനെയുള്ള വാദങ്ങൾ തള്ളിയിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ വീണ മേഖലയിലെ ആളുകളിൽ പലർക്കും കാൻസർ പിടിപെട്ടെന്ന് ആരോപണമുണ്ട്. 2007ൽ 27 ആളുകളാണ് കാൻസർ ബാധിതരായി ആൾട്ടായി മേഖലയിൽ നിന്ന് ചികിത്സ തേടിയത്. ഇവരിൽ പലരും റോക്കറ്റ് മാലിന്യത്തെയാണു കുറ്റം പറഞ്ഞത്. ബഹിരാകാശത്ത് ഭൂമിക്കരികിലുള്ള ലോവർ എർത്ത് ഭ്രമണപഥത്തിലാണ് ഈ മാലിന്യങ്ങളിൽ കൂടുതലും സ്ഥിതി ചെയ്യുന്നത്. ഇവ ഭൗമാന്തരീക്ഷത്തിലേക്കിറങ്ങി ഘർഷണം മൂലം കത്താനും അതിന്റെ ഫലമായി വളരെ അപകടകരമായ രാസവസ്തുക്കൾ അന്തരീക്ഷത്തിൽ കലരാനും ഇത് ഓസോണിനെ ബാധിക്കാനുമൊക്കെ സാധ്യത കൽപിക്കപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിനും ഓസോണിനുമൊക്കെ ഈ വിധത്തിൽ സംഭവിക്കാവുന്ന നാശം കണക്കിലെടുത്ത് പലവിധ പ്രോട്ടോക്കോളുകൾ ബഹിരാകാശ മാലിന്യം തടയാനായി ഒരുക്കിയിട്ടുണ്ട്. 

 

English Summary:Debris from massive Chinese booster rocket could fall to Earth early next week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com