ചക്രവാതച്ചുഴി ന്യൂനമർദമായേക്കും; സംസ്ഥാനത്തെ അതിശക്തമായ മഴയ്ക്ക് പിന്നിൽ?
Mail This Article
സംസ്ഥാനത്ത് ഇന്നു മുതൽ 5 ദിവസത്തേക്കു അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ ഇതേനിലയിൽ തുടരാനാണു സാധ്യത. അതിനു ശേഷം മഴ കുറഞ്ഞേക്കും. തെക്കേ ഇന്ത്യയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയാണ് മഴ കനക്കാന്‍ കാരണം. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ ശക്തിയിൽ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരിലും മലപ്പുറത്തും ഒാറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. അതീവജാഗ്രത പാലിക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകി. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതൽ. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.
മലവെള്ളപ്പാച്ചിലുണ്ടായ കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെളളച്ചാട്ടം ഉള്‍പെടുന്ന മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞു. പത്തനംതിട്ട ജിലയിലെ മലയോരമേഖലയിൽ ഇന്നലെപ്പെയ്ത പെരുമഴയെത്തുടർന്നാണ് പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായത്. കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയിലും ശക്തമായ മഴയുണ്ട്. മേലുകാവ്, മൂന്നിലവ്, തലനാട്, എരുമേലി പഞ്ചായത്തുകളിൽ ശക്തമായ മഴയിൽ ഉരുൾ പൊട്ടൽ. ഹൈറേഞ്ചിൽ കട്ടപ്പന ആനവിലാസത്തിനടുത്ത് ഏലത്തോട്ടത്തിലൂടെ വെള്ളം കുത്തിയൊഴുകി കൃഷിനാശം ഉണ്ടായി. മൂലമറ്റം വലകെട്ടിയിലുണ്ടായ ഉരുൾപൊട്ടലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ഇറങ്ങി.
English Summary: Rains To Get Heavier in Kerala