ADVERTISEMENT

കഴിഞ്ഞ 300 വര്‍ഷത്തിനിടെ ലഭിച്ച പിങ്ക് നിറത്തിലുള്ള  ഏറ്റവും വലിയ വജ്രമാണ് അംഗോളയിലെ ഖനിയില്‍ നിന്ന് ലഭിച്ചത്. മധ്യ ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ലുലോ ഖനിയില്‍ നിന്നാണ് ഈ വജ്രം ലഭിച്ചത്. ഏതാണ്ട് 170 കാരറ്റ് തൂക്കം വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ വജ്രത്തിന് ലുലോ റോസ് എന്നാണ് ഇപ്പോള്‍ പേരിട്ടിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള പിങ്ക് വജ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലുലോ റോസ്. ഒന്നാം സ്ഥാനം ദരിയാ ഐ നൂര്‍ എന്ന് വിളിയ്ക്കുന്ന 182 കാരറ്റ് വലിപ്പമുള്ള വജ്രത്തിനാണ്. നിലവില്‍ ഇറാനിലെ ദേശീയ ആഭരണ കേന്ദ്രത്തിലാണ് ദരിയാ ഐ നൂര്‍ ഉള്ളത്.

അംഗോളയിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് ലുലോ ഖനി സ്ഥിതി ചെയ്യുന്നത്. ലുകാപോ ഡയമണ്ട് എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ ഖനി. സമൂഹ മാധ്യമത്തിലെ പ്രസ്താവനയിലൂടെയാണ് ഈ പിങ്ക് വജ്രത്തിന്‍റെ കണ്ടെത്തല്‍ ലുകാപോ ഡയമണ്ട് ലോകത്തെ അറിയിച്ചത്. ലോകത്തിലെ തന്നെ നിലവിലെ ഏറ്റവും വിലയേറിയ വജ്രഖനികളില്‍ ഒന്നായാണ് ലുലോ ഖനിയെ കണക്കാക്കുന്നത്. 2015 മുതല്‍ ഇവിടെ നിന്ന് 100 കാരറ്റിലേറെ തൂക്കം വരുന്ന 27 ല്‍ അധികം വജ്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അംഗോളയില്‍ നിന്ന് ലഭിച്ചതില്‍ വച്ച് ഏറ്റവും തൂക്കം കൂടിയ ഫോര്‍ത്ത് ഫെബ്രുവരി സ്റ്റോണ്‍ എന്ന വജ്രവും ഉള്‍പ്പെടുന്നു. 400 കാരറ്റില്‍ അധികമാണ് ഫോര്‍ത്ത് ഫെബ്രുവരി സ്റ്റോണിന്‍റെ തൂക്കം. 16 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ വജ്രം വിറ്റുപോയത്. 

657 കോടി രൂപ വിലയുള്ള വജ്രം

അതേസമയം ഇതുവരെ ലുലോ ഖനിയില്‍ നിന്ന് ലഭിച്ച വജ്രങ്ങളില്‍ വലുപ്പത്തില്‍ അഞ്ചാം സ്ഥാനമാണ് ഈ പിങ്ക് വജ്രത്തിനുള്ളത്. എന്നാല്‍ ഇതിന്‍റെ രൂപത്തിലെ പ്രത്യേകത നിമിത്തം ലുലോ റോസിന് ഫോര്‍ത്ത് ഫെബ്രുവരി സ്റ്റോണിനേക്കാള്‍ മൂല്യമുണ്ട്. ഇക്കാരണം കൊണ്ട് തന്നെ ലുലോ ഖനിയില്‍ നിന്ന് ലഭിച്ച വജ്രങ്ങളില്‍ വച്ച് ഏറ്റവും വലിയ വിലയ്ക്ക് ലുലോ റോസ് വിറ്റ് പോകുമെന്ന കാര്യവും ഉറപ്പാണ്. 

പിങ്ക് നിറത്തിലുള്ള വജ്രങ്ങള്‍ അത്യപൂര്‍വമാണ്. എന്ത് പ്രതിഭാസമാണ് ഈ വജ്രങ്ങള്‍ക്ക് പിങ്ക് നിറം നല്‍കുന്നതെന്ന് ഇതുവരെ ശാസ്ത്രലോകത്തിന് പിടി കിട്ടാത്ത ചോദ്യമാണ്. 1999 ലാണ് ഇതിന് മുന്‍പ് ഒരു പിങ്ക് നിറത്തിലുള്ള വജ്രം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒരു ഖനിയില്‍ നിന്ന് ലഭിച്ച ഈ വജ്രത്തിന് 182 കാരറ്റ് ഭാരമുണ്ടായിരുന്നു.പിങ്ക് സ്റ്റാര്‍ എന്നായിരുന്നു ഈ വജ്രത്തിന് നല്‍കിയ പേര്. രണ്ട് വര്‍ഷത്തോളമെടുത്ത് മിനുക്ക് പണികള്‍ ചെയ്താണ് ഏതാണ്ട് 32 കാരറ്റ് ഭാരം വരുന്ന ധരിക്കാന്‍ ഉതകുന്ന വജ്രമാക്കി പിങ്ക്സ്റ്റാറിനെ മാറ്റിയത്. 2013ല്‍ 83 മില്യണ്‍ ഡോളറിനാണ് (ഏകദേശം 657 കോടി ഇന്ത്യന് രൂപ) ഈ പിങ്ക് സ്റ്റാര്‍ വിറ്റ് പോയത്. ഇതുവരെ ആഭരണ രൂപത്തിലുള്ള ഒരു വജ്രത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു പിങ്ക് സ്റ്റാറിന് ലഭിച്ചത്. 

റെക്കോര്‍ഡ് വില ലക്ഷ്യമാക്കി ലുലോ റോസ്

ഈ റെക്കോര്‍ഡ് ലുലോ റോസ് തകര്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഇതിനായി പിങ്ക് സ്റ്റാറിന് വരുത്തിയത് പോലുള്ള ആഭരണത്തിന് അനുയോജ്യമായ രീതിയിലുള്ള രൂപമാറ്റം ലുലോ റോസിനും വരുത്തേണ്ടി വരും. ഇതിനായി വര്‍ഷങ്ങള്‍ തന്നെയെടുത്താലും അദ്ഭുതപ്പെടാനില്ല. കാരണം അത്രയും സൂക്ഷ്മമായ പ്രവൃര്‍ത്തിയിലൂടെയോ വജ്രത്തെ തകര്‍ക്കാതെ അതിന് ആഭരണത്തിന് അനുയോജ്യമായ രൂപം നല്‍കാനാകൂ. ഈ രൂപത്തിലേക്ക് മാറ്റുമ്പോള്‍ ലുലലോ റോസിന്‍റെ ഭാരം ഏകദേശം 85 കാരറ്റിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസി 2500 കാലഘട്ടം മുതല്‍ തന്നെ മനുഷ്യന്‍ വജ്രങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ വിലരില്‍ എണ്ണാവുന്ന അതിസമ്പന്നര്‍ക്ക് മാത്രം ധരിക്കാന്‍ കഴിഞ്ഞിരുന്ന വജ്രം അന്ന് അഭിമാന ചിഹ്നമായാണ് കണ്ടിരുന്നത്. വജ്രങ്ങള്‍ കുഴിച്ചെടുക്കാന്‍ അക്കാലത്തുണ്ടായിരുന്ന പരിമിതികളാണ് ഇത്രയും മൂല്യം വജ്രത്തിന് അന്ന് നല്‍കിയതും. ഇന്നും സ്ഥിതി വലിയ വ്യത്യസ്തമല്ല. വജ്രഖനികളുണ്ടെങ്കിലും ഇവയില്‍ നിന്ന് ലഭിക്കുന്ന വജ്രങ്ങളുടെ മൂല്യം അവയുടെ വലുപ്പവും ശുദ്ധിയും അനുസരിച്ച് വ്യത്യസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഇന്നും റെക്കോര്‍ഡ് വിലയ്ക്ക് അപൂര്‍വ വജ്രങ്ങള്‍ വിറ്റുപോകുന്നതും. 

English Summary: The Largest Pink Diamond in 300 Years Has Just Been Unearthed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com