56 കോടി വർഷം മുൻപ് ഭൂമിയിലെ സമുദ്രങ്ങളിൽ ജീവിച്ചിരുന്ന അപൂർവജീവിയുടെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു കപ്പിനുള്ളിൽ വിരലുകൾ അടുക്കിവച്ചതുപോലെയുള്ള ഘടനയോടു കൂടിയ ജീവി ഭൂമിയിൽ ആദ്യമായി വേട്ടയാടി ജീവിച്ച ജീവിയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇന്നത്തെ കാലത്തെ ജെല്ലിഫിഷിന്റെ ആദിമ പൂർവികനെന്നു വിളിക്കാവുന്നതാണ് ഈ ജീവി. ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിലുള്ള ബ്രാഡ്ഗേറ്റ് ഫോർമേഷൻ എന്ന പാറക്കൂട്ടങ്ങൾക്കിടയിലാണ് ഈ ജീവിയെ കണ്ടെത്തിയത്. 54 കോടി വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന എഡിയക്കാരൻ കാലഘട്ടത്തിലാണ് ഇതു ജീവിച്ചത്.
ഭൂമിയിലെ വിവിധ കാലഘട്ടങ്ങളിൽ കാംബ്രിയൻ എന്നൊരു കാലഘട്ടം ഉണ്ടായിരുന്നു. ഭൂമിയിലെ ജീവിവർഗങ്ങൾക്ക് ദ്രുതഗതിയിൽ വൈവിധ്യവൽക്കരണം സംഭവിച്ചതും ഇവ ഭൂമിയിൽ വ്യാപിച്ചതും ഇക്കാലത്താണെന്നാണു കരുതപ്പെടുന്നത്. കാംബ്രിയൻ എക്സ്പ്ലോഷൻ എന്നാണ് ഈ ഏട് അറിയപ്പെടുന്നത്. ഇന്നത്തെ കീടങ്ങളുടെ പൂർവികർ, നട്ടെല്ലുള്ള ജീവികൾ, തോടുള്ള ജീവികൾ തുടങ്ങിയവ ഇക്കാലയളവിൽ ഉടലെടുത്തു. കാംബ്രിയൻ എക്സ്പ്ലോഷനും മുൻപുള്ള സമയത്താണ് ഇപ്പോൾ കണ്ടെത്തിയ ജീവി ഭൂമിയിലുണ്ടായിരുന്നതത്രേ.
കാംബ്രിയൻ കാലഘട്ടത്തിനു മുൻപുള്ള ജീവികൾക്ക് ഇപ്പോഴത്തെ ജീവിവർഗങ്ങളുമായി യാതൊരു സാമ്യവും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ജീവിക്ക് ജെല്ലിഫിഷുമായുള്ള അതീവ സാദൃശ്യം അദ്ഭുതപ്പെടുത്തുന്ന സംഗതിയാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഓറോറാ ലൂമിന എന്നാണ് പുതിയ ജീവിക്ക് ശാസ്ത്രജ്‍ഞർ പേരു നൽകിയിരിക്കുന്നത്. റാന്തൽ വിളക്ക് എന്നാണു ലാറ്റിനിൽ ഈ വാക്കിന്റെ അർഥം. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ശാസ്ത്രജേണലിൽ ഈ ജീവിയുടെ കണ്ടെത്തലിനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചു.
English Summary: This 560-Million-Year-Old Fossil Is Earth's Earliest Known Animal Predator