ADVERTISEMENT

കാസർകോട് ∙ മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020ൽ എല്ലാ ജില്ലകളിലുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളുടെ(എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ സ്റ്റേഷനുകളിലെ വിവരങ്ങൾ ലഭ്യമല്ലാത്തത് കൃത്യമായ കാരണങ്ങൾ അറിയാൻ തടസ്സമാകും. കൃത്യമായി കരാർ പുതുക്കാത്തത് അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നു വിമർശനമുണ്ട്.

 

ഈ മാസം 3ന് കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കു പരിശോധിക്കാൻ ശ്രമിച്ചപ്പോളാണ് വിവരങ്ങൾ ലഭ്യമാകുന്നില്ല എന്നറിയുന്നത്. വെള്ളരിക്കുണ്ട് തഹസിൽദാർ കലക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. കലക്ടർ കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ(ഐഎംഡി) തിരുവനന്തപുരത്തെ അധികൃതരെ വിവരമറിയിച്ചു. വാറന്റി അവസാനിച്ച വിവരം ഐഎംഡി അധിക‍ൃതർ കലക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷമാണ് ഇത്തരത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും സ്ഥാപിക്കാൻ നടപടി തുടങ്ങിയത്. പിന്നീട് കോവിഡ് വ്യാപനത്തെ തുടർന്നു വൈകി. 13 ജില്ലകളിൽ ഓരോ സ്റ്റേഷനും തൃശൂരിൽ 2 സ്റ്റേഷനും സ്ഥാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ, 85 ഓട്ടമാറ്റിക് കാലാവസ്ഥാ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും ഇവ പൂർത്തിയായില്ല.

 

∙ റഡാർ പരിധിക്ക് പുറത്ത് മലബാർ

കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്ര കാലാവസ്ഥാ വകുപ്പിന് റഡാറുണ്ടെങ്കിലും മലബാർ മേഖല ഇതിനു പുറത്താണെന്നാണ് വിദഗ്ധർ പറയുന്നത്. കൊച്ചി റഡാർ മാത്രമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തെ റഡാർ ഓഫിസ് സമയത്തു മാത്രമാണു പ്രവർത്തിക്കുന്നത്. വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിച്ചാൽ മാത്രമാണ് കൊച്ചി റഡാറിൽ വിവരങ്ങൾ ലഭിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ റഡാർ സ്ഥാപിക്കാൻ നടപടികൾ തുടങ്ങിയെങ്കിലും നടപ്പായില്ല. കേരളത്തിന് അനുവദിച്ച റഡാർ വടക്കൻ കേരളത്തിൽ എത്രയും വേഗം സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്

 

English Summary: Radar system goes out of gear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com