യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെ നദിക്കു സമീപം താമസിക്കുന്നവരെ താൽക്കാലികമായി മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണു നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്റർ മറികടന്ന് 205.38 മീറ്റർ രേഖപ്പെടുത്തിയതെന്നു ഡൽഹി പ്രളയ നിയന്ത്രണ കൺട്രോൾ റൂം അധികൃതർ വ്യക്തമാക്കി.
നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഹരിയാനയിലെ ഹത്നികുണ്ഡ് ഡാമിൽ നിന്ന് യമുനയിലേക്കു തുറന്നുവിടുന്ന ജലത്തിന്റെ അളവ് 2.21 ലക്ഷം ക്യൂസെക്സിലേക്ക് ഉയർന്നതോടെ യമുനാ നദീതടങ്ങൾ പ്രളയ ഭീഷണിയിലാണ്.
നദീതടങ്ങളിൽ താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകുന്നതോടൊപ്പം വിവിധ വകുപ്പുകൾ ജാഗ്രത വർധിപ്പിക്കണമെന്ന് ഈസ്റ്റ് ഡൽഹി ജില്ലാ മജിസ്ട്രേട്ട് അനിൽ ബങ്ക പറഞ്ഞു. ത്വരിത പ്രതികരണ സേനയെ വിന്യസിക്കാനുള്ള നടപടികൾ ഊർജിതമാക്കി. ഡൽഹിയിൽ യമുനയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 37,000 ആളുകളാണ് പ്രളയ ഭീഷണി നേരിടുന്നത്.
ജലനിരപ്പ് 206 മീറ്ററിനു മുകളിലെത്തിയാൽ അടിയന്തരമായി ജനങ്ങളെ പ്രളയ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കും. സുരക്ഷിത സ്ഥലങ്ങളിലുള്ള സ്കൂളുകൾ, ടെന്റുകൾ എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിപാർപ്പിക്കുക. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
English Summary: Yamuna water level reaches near danger mark in Delhi