ADVERTISEMENT

യുഎസിലെ യെല്ലോസ്റ്റോണ്‍ ചൂടുറവകള്‍ക്കും അവ ചേര്‍ന്ന് സൃഷ്ടിക്കുന്ന തിളയ്ക്കുന്ന വെള്ളമുള്ള ചെറു തടാകങ്ങള്‍ക്കും പ്രശസ്തമാണ്. ഇത്തരത്തില്‍ ഒരു ജലശേഖരത്തിലാണ് മനുഷ്യന്‍റെ കാല്‍പാദവുമായി ഒഴുകി നടക്കുന്ന ഒരു ഷൂ കണ്ടെത്തിയത്. എങ്ങനെയാണ് ഹോട്ട് സ്പ്രിങ് തടാകത്തില്‍ ഈ ഷൂവും കാല്‍പാദവും വന്നതെന്ന് വ്യക്തതയില്ല. ഈ സംഭവത്തില്‍ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്ക് അധികൃതര്‍ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

ഓഗസ്റ്റ് 16 ന് ചൊവ്വാഴ്ചയാണ് ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്. യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ജലശേഖരങ്ങളില്‍ ഒന്നിലാണ് ഈ ഷൂ കണ്ടെത്തിയത്. അബിസ് പൂള്‍ എന്ന ചൂടുറവ തടാകത്തില്‍ നിന്നാണ് പാര്‍ക്കിലെ ഒരു ജോലിക്കാരന് ഈ ഷൂ ലഭിക്കുന്നത്. ഷൂ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മേഖലിലേക്ക് താല്‍ക്കാലികമായി സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. 

 

16 മീറ്റര്‍ ആഴമുള്ള തടാകമാണ് അബിസ് പൂള്‍. ശരാശരി 60 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള അബിസ് പൂളിലേക്ക് പലപ്പോഴും വന്യജീവികളും അപൂര്‍വമായി മനുഷ്യരും വീണു മരിച്ചിട്ടുണ്ട്. ചൂട് മാത്രമല്ല വലിയ തോതിലുള്ള അസിഡിക് സാന്നിധ്യവും ഈ ഉറവയിലുണ്ട്. ഈ അസിഡിക് സാന്നിധ്യമാണ് ഉറവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. മഴവെള്ളത്തില്‍ നിന്നാണ് ചൂടുറവയുടെ ഉദ്ഭവം. മഴവെള്ളം പാറകള്‍ക്കിടയിലെ വിടവിലൂടെ ഭൂമിക്കുള്ളിലേക്ക് പോയ ശേഷം, അടിയിലുള്ള ചൂടുള്ള പാറക്കെട്ടുകളില്‍ നിന്ന് നീരാവിയായാണ് മുകളിലേക്കെത്തുന്നത്. ഈ നീരാവി മുകളിലെത്തി ഉറഞ്ഞ് ഉറവയായി ജലാശയം രൂപപ്പെടുകയാണ് ചെയ്യുക.

 

അതേസമയം കാാൽപ്പാദമുള്ള ഷൂ ഇവിടെ എത്തിയതിനെ സംബന്ധിച്ച് ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച കാര്യമായ വിവരങ്ങള്‍ നല്‍കിയിട്ടുമില്ല. നിലവിലുള്ള സാഹചര്യ തെളിവുകള്‍ വച്ച് ജൂലൈ 31 ന് പാര്‍ക്കിലുണ്ടായ ഒരു സംഭവത്തോടാണ് ഈ ഷൂവിനെ അധികൃതര്‍ ബന്ധിപ്പിക്കുന്നത്. അന്ന് പാര്‍ക്കിലേക്കെത്തിയ സന്ദര്‍ശകരില്‍ ഒരാള്‍ തടാകത്തിലേക്ക് വീണിരുന്നു. ഇയാളുടെ ശരീരം  കണ്ടെത്താനായിട്ടില്ല. ഇയാളുടെ തന്നെ കാൽപ്പാദവും ഷൂവും ആകും തടാകത്തില്‍ നിന്ന് ലഭിച്ചിരിക്കുകയെന്നാണ് അധികൃതരുടെ നിഗമനം.

 

അതേസമയം ഇയാള്‍ തടാകത്തിലേയ്ക്ക് എങ്ങനെ വീണു എന്നത് സംബന്ധിച്ച് കൃത്യമായ അറിവില്ല. അപകടമാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ആരെങ്കിലും ഈ വ്യക്തിയെ അപകടപ്പെടുത്താനുള്ള സാധ്യത അധികൃതര്‍ ഗൗരവത്തോടെ എടുക്കുന്നില്ല. സംഭവിച്ചത് അപകടമാണെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍ മുന്നോട്ട് പോകുന്നതും. 

 

യുഎസിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ പാര്‍ക്കുകളില്‍ ഒന്നാണ് യെല്ലോസ്റ്റോണ്‍. ചൂടുറവകള്‍ യെല്ലോസ്റ്റോണിന്‍റെ പലഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. ചൂടുറവകള്‍ മാത്രമല്ല വ്യത്യസ്തമായ പല സസ്യജന്തുജാലങ്ങളാലും സമൃദ്ധമാണ് യെല്ലോസ്റ്റോണ്‍ ദേശീയ പാർക്ക്. തവിട്ട് കരടികള്‍,ചെന്നായ്ക്കള്‍, കലമാനുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങി ശ്രദ്ധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് അപകടം വരുത്താന്‍ ശേഷിയുള്ള ജീവികളും യെല്ലോസ്റ്റോണില്‍ ധാരാളമായുണ്ട്. മറ്റേത് പ്രകൃതി പ്രതിഭാസത്തേക്കാളും മനുഷ്യരുടെ മരണത്തിന് കാരണമായിട്ടുള്ളവയാണ് യെല്ലോസ്റ്റോണിലെ ഈ ചൂടുറവകള്‍.

 

2016 ലും സമാനമായ സ്ഥിതിയില്‍ ഒരാള്‍ ഈ ചൂടുറവ തടാകങ്ങളില്‍ ഒന്നില്‍ വീണിരുന്നു. തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ടാണ് ഇയാളുടെ ശരീരം ദ്രവിച്ചു പോയത്. പലപ്പോഴും തടാകത്തിലെ താപനിലയും രാസാംശവും വ്യത്യസ്ത അളവിലായിരിക്കും. ഇതിനനുസരിച്ചായിരിക്കും തടാകത്തിലേക്ക് വീഴുന്ന വസ്തുക്കളുടെ ദ്രവിയ്ക്കലും നടക്കുക. 

 

English Summary: Human Foot In A Shoe Found Floating In Yellowstone Hot Spring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com