ഇരുട്ടു മാറി: അന്റാർട്ടിക്കയിൽ സൂര്യൻ തിരിച്ചെത്തിയത് നാലുമാസത്തിനു ശേഷം!
Mail This Article
അന്റാർട്ടിക്കയിലെ കോൺകോർഡിയ റിസർച്ച് സ്റ്റേഷനിലെ ഗവേഷകർ കഴിഞ്ഞ ദിവസം ഉണർന്നത് മാസങ്ങൾക്ക് ശേഷമുള്ള ഒരു പുതിയ കാഴ്ചയിലേക്കാണ്. നീണ്ട നാലു മാസങ്ങൾക്കുശേഷം അന്റാർട്ടിക്കയിൽ സൂര്യനുദിക്കുന്ന കാഴ്ച. മാസങ്ങളായി ഇരുട്ടു മാത്രം കണ്ടു ജീവിച്ചിരുന്ന 12 അംഗ ഗവേഷണ വഴിയിലെ നാഴികക്കല്ല് എന്നാണ് ഈ ദിനങ്ങളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നതിനും മറ്റ് ബഹിരാകാശ ഗവേഷണങ്ങൾക്കുമായാണ് ഈ നാലുമാസം ഇവർ നീക്കിവെച്ചത്. കാലാവസ്ഥ അങ്ങേയറ്റം മോശമായ ഈ ദിനങ്ങളെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് കോൺകോർഡിയ ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സൂര്യനുദിക്കാത്ത ദിവസങ്ങളിൽ ഇവിടെ താപനില മൈനസ് 80 ഡിഗ്രിയിലും താഴെയാവാറുണ്ട്. ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കാലാവസ്ഥയായതിനാൽ അവശ്യ വസ്തുകൾ ഇവിടേക്കെത്തിക്കാനോ ആളുകൾക്ക് എത്തിച്ചേരാനോ ഈ കാലയളവിൽ സാധിക്കില്ല. ഇത്തരം പ്രതിസന്ധികളെല്ലാം മറികടന്നാണ് ഗവേഷക സംഘം ഈ ദിനങ്ങൾ തള്ളിനീക്കിയത്.
ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഏറ്റവും പ്രതികൂല സാഹചര്യങ്ങളെ പോലും മറികടക്കാനുള്ള പരിശീലനം നൽകാൻ ഏറ്റവും ഉചിതമായ സമയം ഇതാണെന്ന് ഗവേഷകർ പറയുന്നു. സൂര്യൻ ഉദിച്ചതോടെ ഇനി അന്റാർട്ടിക്കയിലേക്ക് കൂടുതൽ ഗവേഷകരെത്തിത്തുടങ്ങും.
English Summary: Winter Is Finally Over: Sun Rises In Antarctica After Four Months Of Darkness