ADVERTISEMENT

റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി ഫിൻലൻഡിനെ വേട്ടയാടുന്നത് വൻ ഊർജ പ്രതിസന്ധി. യുക്രെയ്ൻ അനുകൂല നിലപാട് സ്വീകരിക്കുന്നതും നാറ്റോയോട് ചേർന്നു പ്രവർത്തിക്കുന്നതും കാരണം റഷ്യ ഊർജവിതരണത്തിനു വിലക്കേർപ്പെടുത്തിയതാണ് ഫിൻലൻഡിനെ വലയ്ക്കുന്നത്. എന്നാൽ റഷ്യയുടെ ഈ നടപടി തളർത്തില്ലെന്നും ഊർജ ഉപരോധത്തെ ചെറുക്കുമെന്നും യുക്രെയ്‌നെ പിന്തുണയ്ക്കാൻ തന്നെയാണ് തീരുമാനമെന്നും ഫിന്നിഷ് പ്രധാനമന്ത്രിയായ സന്ന മരിൻ വ്യക്തമാക്കിക്കഴിഞ്ഞു. 

 

രാജ്യത്തെ വൈദ്യുതി, ഊർജമേഖലയിലുള്ള കമ്പനികൾക്ക് 10 ബില്യൺ യൂറോ സഹായധനം നൽകാനും ഫിൻലൻഡ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ ഫിൻലൻഡിൽ വിലക്കയറ്റം കൂടുകയാണെന്നും ജിഡിപിയിൽ കുറവ് രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും സാമ്പത്തിക വളർച്ചാനിരക്ക് കുറയുന്നുണ്ടെന്നും വിദഗ്ധ പഠനസമിതിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഊർജ പ്രതിസന്ധിക്ക് തടയിടാനായി തെരുവുവിളക്കുകൾ ഉൾപ്പെടെ അണച്ച് ഊർജം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഫിൻലൻഡ്. രാജ്യത്ത് പ്രവർത്തിക്കുന്ന പല സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ലോഗോയിലേതുൾപ്പെടെ പ്രകാശം ഒഴിവാക്കുന്നുണ്ട്.

 

ഇതിനിടയിൽ ശ്രദ്ധേയമായ ഒരു പരിസ്ഥിതി പ്രശ്‌നവും ഇതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്നുണ്ട്. ഫിൻലൻഡും റഷ്യയുമായുള്ള അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിവാതക പ്ലാന്റിൽ വൻതോതിൽ പ്രകൃതിവാതകം റഷ്യ കത്തിച്ചുകളയുന്നതായാണു റിപ്പോർട്ട്. സെന്റ് പീറ്റേഴ്‌സ്ബർഗിന് വടക്കുപടിഞ്ഞാറായായുള്ള പോർട്ടാവായ പ്രകൃതിവാതക പ്ലാന്റിൽ നിന്നുള്ള പ്രകൃതിവാതകമാണ് ഇത്. ജർമനിയിലേക്കും നോർദിക് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യേണ്ട പ്രകൃതിവാതകമാണ് ഇത്. എന്നാൽ ഊർജ ഉപരോധം നിലവിൽ വന്നതോടെ റഷ്യയ്ക്ക് ഇതു വിൽക്കാൻ സാധിക്കുന്നില്ല. ഇതെത്തുടർന്നാണ് കത്തിച്ചുകളയുകയല്ലാതെ മറ്റു മാർഗമില്ലെന്നു മനസ്സിലാക്കി ഇവ ജ്വലനത്തിനു വിധേയമാക്കുന്നത്. 

 

ദിവസം 43 ലക്ഷം ക്യുബിക് മീറ്റർ അളവിലുള്ള പ്രകൃതിവാതകം ഇപ്രകാരം കത്തിക്കുന്നെന്നാണ് റൈസ്റ്റാഡ് എനർജി പുറത്തുവിടുന്ന റിപ്പോർട്ട്. ഇത് തൊട്ടയൽരാജ്യമായ ഫിൻലൻഡുൾപ്പെടുന്ന മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുമെന്ന് സംശയമുണ്ട്. ഇതിൽ നിന്നുടലെടുക്കുന്ന താപോർജം താപനില വർധിപ്പിച്ച് ഉത്തരധ്രുവ ഹിമത്തിന്റെ വർധിത തോതിലുള്ള ഉരുകലിനും വഴിവച്ചേക്കാമെന്ന ആശങ്കയുണ്ട്. ഇപ്പോൾ തന്നെ ഉരുകൽ ഭീഷണിയിലാണ് ആർട്ടിക് മഞ്ഞുപാളികൾ.

 

English Summary: Energy crisis could slow Finnish industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com