കാട്ടാന ശല്യം പരിഹരിക്കാൻ സോളാര്‍ തൂക്കുവേലി; 5 പഞ്ചായത്തുകൾക്ക് ആശ്വാസം
Mail This Article
കാട്ടാന ശല്യം പരിഹരിക്കാനായി സോളാര്‍ തൂക്കുവേലിയെന്ന അതിനൂതന സാങ്കേതിക വിദ്യയൊരുക്കിയിരിക്കുകയാണ് കാസര്‍കോട്ടെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. മൂന്നരകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സോളാര്‍ തൂക്കുവേലി പ്രാബല്യത്തില്‍ വരുന്നതോടെ അഞ്ചു പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിനാണ് പരിഹാരമാവുക. കാട്ടാനകളെ തുരത്താന്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വനംവകുപ്പുമായി ചേര്‍ന്ന് വനത്തിനുള്ളില്‍ തന്നെ പദ്ധതി നടപ്പിലാക്കുന്നത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലാണ് കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം കാട്ടാന ശല്യമുള്ളത്. പത്തു വര്‍ഷത്തിനിടെ അറുപതുകോടി രൂപയുടെ നാശനഷ്ടമാണ് കാട്ടാന ആക്രമണങ്ങളിലൂടെ ഈ മേഖലകളിലുണ്ടായത്. പ്രശ്ന പരിഹാരത്തിനായി നിരവധി പദ്ധതികള്‍ പരീശിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വിജയകരമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെയുള്ള സോളര്‍ തൂക്കുവേലി പദ്ധതിക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചത്. കാട്ടാന ശല്യം മൂലം പൊറുതി മുട്ടിയ കര്‍ഷകരും ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ നോക്കി കാണുന്നത്. 29 കിലോ മീറ്റര്‍ നീളമുള്ള പദ്ധതിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ മുപ്പതിനകം പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 12000 കര്‍ഷക കുടുംബങ്ങള്‍ക്കാണ് ആശ്വസമാവുക.
English Summary: Hanging Solar Fence To Prevent Jumbo Menace