ലോക നദി ദിനം; അഴുക്കുവെള്ളവും ചപ്പുചവറുകളും നിറഞ്ഞ് കേരളത്തിലെ നദികൾ
Mail This Article
ഇന്ന് ലോക നദി ദിനം. മഴ, വെള്ളപ്പൊക്കം, വരൾച്ച, മണൽക്കുഴികൾ... ഇൗ ജനിതക വ്യത്യാസത്തിലാണു കേരളത്തിലെ നദികളുടെ ഗതി വിഗതികൾ. മലിനീകരണം ഓരോ നദിയുടെയും ചരമക്കുറിപ്പെഴുതുന്നു. അഴുക്കുവെള്ളവും ചപ്പുചവറുകളും നിറഞ്ഞതും മണലെടുത്ത് കോലം കെട്ടതുമായ ചാലുകളാണ് ഓരോ നദിയും.
സംസ്ഥാനത്തെ 44 നദികളിൽ മാലിന്യം കുറവുള്ളത് 5 നദികളിൽ മാത്രമെന്നാണ് 5 വർഷം മുൻപു കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ(സിഡബ്ല്യുആർഡിഎം) റിപ്പോർട്ടിൽ പറയുന്നത്. പെരിയാർ, പമ്പ, കല്ലായി, കരമന എന്നിവയിലാണു മാലിന്യം കൂടുതലുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
39 നദികളിലും ഇ–കോളി അടക്കമുള്ള ബാക്ടീരിയകൾ, കാർബണിക രാസവസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ അളവ് അനുവദനീയ അളവിലും കൂടുതലാണ്. 500 എംപിഎൻ ആണ് ഇ–കോളി ബാക്ടീരിയയുടെ പരമാവധി അനുവദനീയ അളവ്. ഭൂരിഭാഗം നദികളിലുമിത് 2500 – 3000 എംപിഎൻ ആണ്.
നമുക്കില്ല മഹാനദികൾ
∙ ഔദ്യോഗിക കണക്കനുസരിച്ച് 15 കിലോമീറ്ററോ അതിലേറെയോ നീളത്തിൽ ഒഴുകുന്നവയാണു നദികൾ. എന്നാൽ ഇതിലും ദൈർഘ്യം കുറഞ്ഞ ചില പുഴകളെയും നദികളായി പരിഗണിക്കാറുണ്ട്. ഇന്ത്യയിലെ മഹാനദികളുടെ പട്ടികയിൽ കേരളത്തിലെ നദികളൊന്നുമില്ല.
∙ കേരളത്തിലെ ഏറ്റവും ദൈർഘ്യമുള്ള നദി: പെരിയാർ, ചെറിയ നദി: മഞ്ചേശ്വരം.
English summary: World Rivers Day its importance, more so as the climate crisis unravels