ADVERTISEMENT

ഹൈന്ദവ പുരാണത്തില്‍ ദേവേന്ദ്രന്‍ വജ്രായുധം സൃഷ്ടിച്ചതിനെക്കുറിച്ച് ഐതീഹ്യമുണ്ട്. മാരക പ്രഹരശേഷിയുള്ള ഈ ആയുധം സര്‍വ്വതും നശിപ്പിക്കാന്‍ ശേഷിയുള്ളതുകൂടിയാണെന്ന് പുരാണങ്ങള്‍ പറയുന്നു. അലാസ്കയിലെ ചില തടാകങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്ന കുമിളകളും പതയുമെല്ലാം ഇതുപോലെ ഒരു വിനാശകാരിയായ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തെര്‍മോകാര്‍സ്റ്റ് എന്നറിയപ്പെടുന്ന ഈ തടാകങ്ങള്‍ അലാസ്കയിലെ മഞ്ഞുപാളികളും പെര്‍മാഫ്രോസ്റ്റും കൂട്ടത്തോടെ ഉരുകുന്നതിനെ തുടര്‍ന്ന് രൂപപ്പെടുന്നവയാണ്.

 

അപകടകാരിയായ മീഥെയ്ന്‍

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അലാസ്കയിലെ മഞ്ഞുപാളികള്‍ വലിയ തോതില്‍ ഉരുകി ഒലിക്കുകയാണ്. ഇതാണ് മേഖലയിലെ പെര്‍മാഫ്രോസ്റ്റിനെയും ദുര്‍ബലമാക്കി മഞ്ഞുരുകി മണ്ണിടിഞ്ഞ് തടാകങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്. വര്‍ഷം മുഴുവന്‍ മഞ്ഞുറഞ്ഞ് മണ്ണുമായി കലര്‍ന്ന് കരമേഖലയായി തന്നെ തുടരേണ്ടവയാണ് പെര്‍മാഫ്രോസ്റ്റുകള്‍. ഈ മേഖലകളാണ് ഇപ്പോള്‍ മഞ്ഞുരുകി തടാകങ്ങളായി മാറുന്നതും. മഞ്ഞ് ഉരുകുന്നതോടെ വെള്ളത്തിന്‍റെ അളവ് വർധിച്ച് മഞ്ഞിടിഞ്ഞ് ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ നിരവധി ചെറുതും വലുതുമായി തടാകങ്ങള്‍ രൂപപ്പെടുകയാണ്. ഈ തടാകങ്ങളില്‍ നിന്നാണ് ഭൂമിയിലെ ജീവനെ തന്നെ അപകടത്തിലാക്കാന്‍ ശേഷിയുള്ള മീഥെയ്ന്‍ വാതകങ്ങള്‍ വലിയ തോതില്‍ പുറത്തേക്ക് വരുന്നത്.

 

മീഥെയ്ന്‍ ഉള്‍പ്പടെയുള്ള കാലാവസ്ഥാ നശീകരണ ശേഷിയുള്ള പല വാതകങ്ങളും ഇങ്ങനെ തടാകങ്ങളില്‍ നിന്ന് പുറത്തേക്ക് വരുന്നത് കുമിളകളുടെ രൂപത്തിലാണ്. തടാകങ്ങളെ നിരീക്ഷിക്കുന്ന ആര്‍ക്കും ഇങ്ങനെ ഭൂമിക്കടിയില്‍ നിന്ന് വാതകങ്ങള്‍ തടാകത്തിന്‍റെ മേല്‍ത്തട്ടിലെത്തി കുമിളയായി മാറി, പിന്നീട് അത് പൊട്ടി ഈ വാതകങ്ങള്‍ വായുവില്‍ ലയിക്കുന്നത് കാണാന്‍ കഴിയും. ഇങ്ങനെ നൂറ് കണക്കിന് തടാകങ്ങളില്‍ നിന്നാണ് ഓരോ സെക്കൻഡിലും ലക്ഷക്കണക്കിന് കുമിളകളിലായി അപകടകാരിയായ വാതകങ്ങള്‍ പുറത്തേക്കെത്തുന്നത്.

 

പെര്‍മാഫ്രോസ്റ്റുകള്‍

മഞ്ഞും മണ്ണും കൂടിക്കലര്‍ന്ന് കാണപ്പെടുന്ന ചതുപ്പ് നിലങ്ങളാണ് പെര്‍മാഫ്രോസ്റ്റുകള്‍. അലാസ്ക പോലെ ധ്രുവപ്രദേശത്തോട് അടുത്ത് കിടക്കുന്ന മേഖലയില്‍ പെര്‍മാഫ്രോസ്റ്റുകള്‍ സാധാരണ കരമേഖല പോലെ ഉറച്ചതായിരുന്നു. ഈ പെര്‍മാഫ്രോസ്റ്റുകള്‍ക്ക് മുകളില്‍ തന്നെ കെട്ടിടങ്ങളും റോഡുകളുമെല്ലാം നിര്‍മിക്കപ്പെട്ടിരുന്നു. എന്നാല്‍ താപനില വര്‍ധിച്ചതോടെ ഈ സ്ഥിതി തകിടം മറിഞ്ഞു. വരണ്ടു കിടക്കുന്ന അലാസ്കയില്‍ താപനില കൂടി വർധിച്ചതോടെ കാട്ടുതീയും തുടര്‍ക്കഥയായി. ഇതോടെ പ്രദേശത്തെ താപനില കൂടുതല്‍ വർധിക്കുകയും പെര്‍മാഫ്രോസ്റ്റുകള്‍ ദുര്‍ബലമായി തടാകങ്ങള്‍ വലിയ അളവില്‍ രൂപം കൊള്ളാന്‍ തുടങ്ങുകയും ചെയ്തു. നാസയുടെ ആര്‍ട്ടിക് ബോര്‍ണണിയല്‍ വള്‍നറബിലിറ്റി സ്റ്റഡിയുടെ ഭാഗമായി നടത്തിയ പഠനങ്ങളിലാണ് ഇപ്പോഴത്തെ തെര്‍മോകാര്‍സ്റ്റുകള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്ന് മീറ്റര്‍ ഉയരത്തില്‍ വരെ മണ്ണുണ്ടായിരുന്ന പൈന്‍മരകാടുകളായിരുന്ന പ്രദേശങ്ങള്‍ പോലും ഇപ്പോള്‍ ചെറു തടാകങ്ങളായി രൂപം മാറിയിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

 

മീഥെയ്നിന്‍റെ ഉറവിടം

ബിഗ് ട്രയല്‍ ലേക്ക് ഇഫക്ട് എന്നാണ് ഇത്തരത്തില്‍ തടാകങ്ങളുടെ രൂപപ്പെടലിനെയും മീഥെയ്നിന്റെ പുറന്തള്ളലിനെയും ചേര്‍ത്ത് ഗവേഷകര്‍ വിളിക്കുന്ന പേര്. പെര്‍മാഫ്രോസ്റ്റുകളില്‍ മഞ്ഞുരുകിയുണ്ടാകുന്ന വിടവുകളിലേക്ക് വെള്ളമെത്തും. വെള്ളത്തിനൊപ്പം പലതരം ബാക്ടീരിയകളും. ഇവ മില്യണ്‍ കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങളെയെല്ലാം പൊതിയും. തുടര്‍ന്ന് ജന്തുസസ്യജാലങ്ങളുടെ അവശിഷ്ടങ്ങള്‍ അഴുകാന്‍ തുടങ്ങും. ഇതില്‍ നിന്നാണ് വലിയ തോതില്‍ മീഥെയ്ന്‍ വാതകം പുറത്തേക്ക് വരുന്നത്.

 

ഏറെ നാളായി ഫ്രീസറില്‍ വച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ് ഇതിന് ഉദാഹരണമായി ഗവേഷകര്‍ പറയുന്നത്. ഫ്രീസറില്‍ അവ സുരക്ഷിതമായി തുടരും. എന്നാല്‍ ഫ്രീസറിന്‍റെ വാതില്‍ തുറന്ന് താപനില മാറി ബാക്ടീരിയകള്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഈ ഭക്ഷണപദാർഥങ്ങളെല്ലാം അഴുകാന്‍ തുടങ്ങും.സമാനമായ സ്ഥിതിയാണ് പെര്‍മാഫ്രോസ്റ്റുകളിലെ താപനില വർധിച്ച് ജലം മഞ്ഞുരുകിയ വിടവുകളിലേക്കെത്തിയതോടെ സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

 

English Summary: There's Trouble Bubbling Up in Newly Formed Alaskan Lakes, And Scientists Are Worried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com