നിരത്തിലൂടെ നീന്തിത്തുടിക്കുന്ന സ്രാവുകൾ, കാറ്റിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന കൊക്കുകൾ; ആഞ്ഞടിച്ച് ഇയൻ ചുഴലി
Mail This Article
നിരത്തിലൂടെ നീന്തിത്തുടിക്കുന്ന സ്രാവ്, കനത്ത കാറ്റിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന കൊക്കുകൾ തുടങ്ങി നടുക്കുന്ന കാഴ്ചകളാണ് ഫ്ലോറിഡയിൽ നിന്ന് പുറത്ത് വരുന്നത്. ഫോർട്ട മയേഴ്സിലെ നിരത്തിലൂടെയാണ് സ്രാവ് നീന്തിത്തുടിച്ചത്. ഇയൻ ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലായ ഫ്ലോറിഡയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മണിക്കൂറില്‍ 150 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്. കനത്ത മഴയും കൊടുങ്കാറ്റും പലയിടങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. ഫോർട്ട് മയേഴ്സ് തീരത്തെ വീടുകളും മരങ്ങളുമെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പല വീടുകളും ഒഴുകിപ്പോയി. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം പേർക്കു വൈദ്യുതി മുടങ്ങി. രണ്ടായിരത്തിലേറെ വിമാനസർവീസുകൾ റദ്ദാക്കി. റ്റാംപ മേഖലയിലുൾപ്പെടെ ആളുകളെ ഒഴിപ്പിച്ചു. കാറ്റുവേഗത്തിൽ അതിശക്തമായ നാലാം വിഭാഗത്തിലാണ് ‘ഇയനെ’ വർഗീകരിച്ചിരിക്കുന്നത്. ക്യൂബയിൽ നാശം വിതച്ച ശേഷമാണു ചുഴലിക്കാറ്റ് യുഎസ് തീരമടുത്തത്.
ക്യൂബയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ക്യൂബയുടെ വിവിധയിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റുമായി പതിച്ച ഇയാന്‍ ചുഴലിക്കാറ്റ് പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്ന് അഞ്ചിന് ഫ്ളോറിഡയിലെ സാനിബെല്‍ ദ്വീപില്‍ തൊട്ടു.150 മൈല്‍ വേഗത്തില്‍ കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റാണ് ആഞ്ഞുവീശിയത്. കൊടുങ്കാറ്റിനൊപ്പം കനത്തമഴകൂടി പെയ്തതോടെ പലയിടങ്ങളും വെള്ളത്തിനടിയിലായി.
റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതതടസവുമുണ്ടായി. ഇയാന്‍ ചുഴലിക്കാറ്റ് 25 ലക്ഷത്തോളംപേരെ നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ ഫ്ളോറിഡയില്‍ കാറ്റിന്‍റെ വേഗം 125 മൈലായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ടംപായില്‍ വരും മണിക്കൂറുകളില്‍ കാറ്റഗറി അഞ്ചിലെത്തി ഇയാന്‍ ചുഴലിക്കാറ്റിന്‍റെ വേഗതകൂടിയേക്കാമെന്നതിനാല്‍ അതീവജാഗ്രതവേണമെന്ന് മേയര്‍ ജെയ്ന്‍ കാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറിനകം പ്രളയസമാനസാഹചര്യമുണ്ടായേക്കാമെന്നും മേയര്‍ വ്യക്തമാക്കി.
Englih Summary: sharks on streets: Hurricane Ian lashes Florida