ADVERTISEMENT

ബെംഗളൂരു നമ്മ മെട്രോ നിർമാണ പ്രവൃത്തികളുടെ ഭാഗമായി പിഴുതു മാറ്റി നട്ടുപിടിപ്പിക്കുന്ന മരങ്ങൾ ഭൂരിഭാഗവും ഉണങ്ങി നശിക്കുന്നു. പിഴുതു മാറ്റുന്ന മരങ്ങൾ സംരക്ഷിക്കാൻ അധികൃതർ തയാറാകാത്തതാണ് ഇതിനു കാരണമെന്ന പരാതി വ്യാപകമാണ്. മെട്രോ നിർമാണത്തിന്റെ ഭാഗമായി 205 മരങ്ങളാണു പിഴുതുമാറ്റി നട്ടുപിടിപ്പിച്ചത്. ഇതിൽ 172 എണ്ണം പൂർണമായും 16 എണ്ണം ഭാഗികമായും നശിച്ചു. 17 മരങ്ങൾ മാത്രമാണ് ആരോഗ്യത്തോടെ നിലനിൽക്കുന്നത്. മെട്രോ നിർമാണത്തിന്റെ ആദ്യ 2 ഘട്ടങ്ങളിൽ പിഴുത് മാറ്റിയ മരങ്ങൾ നഗരത്തിന്റെ 8 ഭാഗങ്ങളിലാണ് നട്ടുപിടിപ്പിച്ചത്.

 

2 സ്വകാര്യ ഏജൻസികൾക്കാണ് ഇതിന്റെ ചുമതല നൽകിയിരുന്നത്. പരിചരണത്തിന് ഉൾപ്പെടെ 55 ലക്ഷത്തോളം രൂപ നൽകിയിരുന്നു. ഹെബ്ബാളിലെ കാർഷിക സർവകലാശാലയിലെ വിദഗ്ധരുടെ മാർഗനിർദേശം അനുസരിച്ചായിരുന്നു നടപടികൾ. എന്നാൽ ഇങ്ങനെ മാറ്റിനട്ട മരങ്ങൾക്കു പരിചരണം ഏറെ അത്യന്താപേക്ഷിതമായ ആദ്യത്തെ 6 മാസം ഇതു ലഭിച്ചില്ലെന്നു വ്യാപക പരാതിയുണ്ട്. മരങ്ങൾ പിഴുതുമാറ്റി നട്ടുപിടിപ്പിക്കുന്നത് അശാസ്ത്രീയമായ നടപടിയാണെന്നു മറ്റൊരു പക്ഷം ചൂണ്ടിക്കാട്ടുന്നു. മരങ്ങൾ പുതിയ സാഹചര്യവുമായി ഇണങ്ങി അതിജീവിക്കാനുള്ള സാധ്യത കുറവാണ്. കോൺക്രീറ്റ് മേഖലയിൽ വളരുന്ന മരങ്ങളാണു മാറ്റി നട്ടതിൽ ഭൂരിഭാഗവും. ഇത്തരം മരങ്ങൾക്ക് മാറ്റി നടുന്ന പ്രക്രിയയുടെ സമ്മർദം അതിജീവിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു.

 

മാറ്റി നടുന്നത് എങ്ങനെ

ആദ്യം മരങ്ങളിൽ ഉണങ്ങാതിരിക്കാനുള്ള മരുന്ന് കുത്തിവയ്ക്കും. പിന്നാലെ ചണം ചാക്ക് ഉപയോഗിച്ച് ഇവ വരിഞ്ഞുകെട്ടും. തുടർന്നു താഴ്‌വേര് പൊട്ടാതെ ക്രെയിൻ ഉപയോഗിച്ച് അതിസൂക്ഷ്മമായി പിഴുതെടുത്ത് ലോറികളിൽ കയറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. മരത്തിന്റെ വലുപ്പത്തിന് അനുസരിച്ച് കുഴിയെടുത്ത് പൂർവസ്ഥിതിയിലുള്ള പോലെ നട്ടുപിടിപ്പിക്കും.

 

English Summary: Many trees transplanted for Namma Metro didn't survive, data shows

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com