ADVERTISEMENT

രാജ്യതലസ്ഥാനത്ത് പറക്കുംതളിക? സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് ഡൽഹിയിൽ നിന്നുള്ള ഒരു യുവാവ് ആ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ ഡൽഹി നഗരത്തിലെ ഒരു കെട്ടിടം കാണാം. അതിനു മുകളിൽ പറന്നുനിൽക്കുകയാണ് ഭീമാകാരമായ ഒരു വമ്പൻ പറക്കും തളിക. അന്ധാളിച്ചുപോയ യുവാവ് അതിന്റെ ചിത്രമെടുക്കുകയും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഞൊടിയിടയിൽ സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. ഒട്ടേറെപ്പേർ അദ്ഭുതവും ആശ്ചര്യവുമൊക്കെ പ്രകടിപ്പിക്കുന്ന ഇമോജികളും മറ്റും ചിത്രത്തിന് കമന്റായി ഇട്ടു. ചിലർ ചിത്രം വ്യാജമാണെന്നും ഫോട്ടോഷോപ് ചെയ്തതാണെന്നുമൊക്കെ കമന്റിട്ടു.

 

എന്നാൽ താമസിയാതെ തന്നെ ചിത്രത്തിന്റ പൂച്ച് പുറത്തായി. അതു പറക്കുംതളികയും പേടകവുമൊന്നുമായിരുന്നില്ല. മറിച്ച്, അതൊരു വാട്ടർ ടാങ്ക് ആയിരുന്നു. ഒരു വലിയ വാട്ടർ ടവർ ടാങ്ക്. എന്തു കൊണ്ടാണ് വാട്ടർ ടവർ ടാങ്ക് കണ്ടിട്ട് അന്യഗ്രഹപേടകം പോലെ തോന്നിയത്. അന്തരീക്ഷ മലിനീകരണമാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അന്തരീക്ഷം നിറഞ്ഞു തിങ്ങിയ പുകപടലത്തിൽ വാട്ടർ ടാങ്കിന്റെ മുകൾഭാഗം മാത്രമാണു കാണാനാകുന്നത്. താഴെയുള്ള ഭാഗം പുകമഞ്ഞിൽ മാഞ്ഞുപോയി. ലോകത്തെ ഏറ്റവും അന്തരീക്ഷമലിനീകരണമുള്ള തലസ്ഥാന നഗരമാണ് ഡൽഹി. വളരെ മോശം എന്നർഥമുള്ള ‘വെരി പൂവർ’ വിഭാഗത്തിലാണ് ഡൽഹിയുടെ വായുനിലവാരം ഇപ്പോഴും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടു ദിവസമായി ഇതിൽ നല്ല മാറ്റങ്ങളുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വായു നിലവാര സൂചികയിൽ (എയർ ക്വാളിറ്റി ഇൻഡെക്സ്) മികച്ച പുരോഗതി കാണാനുണ്ട്. 

 

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. ഡൽഹി സർക്കാ‍ർ ഇക്കാരണത്താൽ സ്കൂളുകൾക്ക് അവധി നൽകുകയും കുട്ടികൾ പുറത്തു പോകുന്നതിനെ സ്കൂളുകൾ വിലക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ശരത്കാലത്ത് വായുവിൽ നിർമാണ മേഖലയിൽ നിന്നുള്ള പൊടി, അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനാലുള്ള പുക തുടങ്ങിയവ വർധിക്കുന്നതിനാണ് മോശം വായുനിലവാരത്തിനു വഴിവയ്ക്കുന്നത്. രണ്ടു കോടിയോളം ആളുകൾ ഈ മഹാനഗരത്തിൽ താമസിക്കുന്നുണ്ട്. ഡൽഹി നിവാസികളിൽ ശ്വാസകോശസംബന്ധിമായ അസുഖങ്ങളുടെ തോത് ഉയരുകയാണെന്നും അടുത്തിടെയുള്ള പഠനങ്ങൾ വെളിവാക്കി. അന്തരീക്ഷ മലിനീകരണം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 

 

English Summary: Man thought he saw UFO in smog-filled Delhi. His hilarious message to friend is viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com