ADVERTISEMENT

സമുദ്രജീവികളുടെ സ്വഭാവസവിശേഷതകൾ ഒന്ന് മറ്റൊന്നിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. ഇവയിൽ പലതിന്റെയും പെരുമാറ്റ രീതികൾ വിചിത്രവും. അങ്ങനെ കുഞ്ഞുങ്ങളെ വായയ്ക്കുള്ളിൽ തന്നെ അടവച്ച് വിരിയിക്കുന്നവയാണ് സിക്ലിഡ് മത്സ്യങ്ങൾ. എന്നാൽ കുഞ്ഞുങ്ങളെ വായയിൽ ചുമന്നുകൊണ്ട് നടക്കുന്ന ഈ ഇനത്തിൽപ്പെട്ട പെൺമത്സ്യങ്ങൾ മാനസിക സമ്മർദമുയരുന്ന സമയത്ത് അവയെ ഭക്ഷിക്കാറുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

ശുദ്ധജലത്തിൽ ജീവിക്കുന്ന ആഫ്രിക്കൻ സിക്ലിഡുകളെക്കുറിച്ച് പഠനം നടത്തുന്നതിനിടെ സെൻട്രൽ മിഷിഗൺ സർവകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നിരീക്ഷണങ്ങൾക്കിടെ യാദൃശ്ചികമായാണ് മത്സ്യങ്ങളുടെ ഈ സ്വഭാവരീതി ശ്രദ്ധയിൽ പെട്ടതെന്ന് സർവകലാശാലയിലെ ജീവശാസ്ത്ര വിഭാഗം പ്രൊഫസറായ പീറ്റർ ഡിക്സ്ട്ര പറയുന്നു. ഒരുസമയം 100 മുട്ടകൾ വരെ വായയിൽ സൂക്ഷിക്കാൻ കഴിവുള്ളവയാണ് സിക്ലിഡ് മത്സ്യങ്ങൾ. എന്നാൽ ഒരവസരത്തിൽ വായയിൽ കുഞ്ഞുങ്ങളെയും വഹിച്ചു ജീവിച്ചിരുന്ന ഒരു മത്സ്യത്തിനുള്ളിൽ 25 കുഞ്ഞുങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് കണ്ടെത്തി. ശേഷിക്കുന്ന കുഞ്ഞുങ്ങളെ അമ്മ മത്സ്യം തന്നെ ഭക്ഷിച്ചതാണെന്ന നിഗമനത്തിലാണ് ഗവേഷകരെത്തിയത്.

കുഞ്ഞുങ്ങളെ വായയിൽ അടവച്ച് വിരിയിക്കുന്ന കാലത്ത് ചുരുക്കം അവസരങ്ങളിൽ മാത്രമേ പെൺ മത്സ്യങ്ങൾ ഭക്ഷണം കഴിക്കാറുള്ളൂ. ഇതുമൂലം ശരീരത്തിൽ പോഷകക്കുറവ് അനുഭവപ്പെടും. ഈ കുറവ് നികത്താൻ മറ്റു മാർഗമില്ലാതെ വരുന്നതോടെ മത്സ്യം സ്വന്തം കുഞ്ഞുങ്ങളെ തന്നെ ഭക്ഷിക്കുകയാണ് പതിവെന്ന് ഗവേഷകർ പറയുന്നു. ഇതിനുപുറമേ പ്രജനന സമയത്ത് ഉണ്ടാകുന്ന അമിത സമ്മർദവും ഈ പെരുമാറ്റ രീതിക്ക് കാരണമാകുന്നുണ്ട്.

സമ്മർദം അനുഭവിക്കുന്ന മത്സ്യങ്ങൾ കുഞ്ഞുങ്ങളിൽ 40 ശതമാനത്തിനെ വരെ ഭക്ഷിക്കുമെന്നാണ് കണ്ടെത്തൽ. എന്നാൽ സമ്മർദം അനുഭവിക്കാത്ത 93 ശതമാനം മത്സ്യങ്ങളും കുഞ്ഞുങ്ങളിൽ ചിലതിനെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഭക്ഷിക്കാറുണ്ട്. കുഞ്ഞുങ്ങളെ വായയിൽ ചുമക്കാത്ത മത്സ്യങ്ങളെ അപേക്ഷിച്ച് ഇവയുടെ കരളിന്റെ ആരോഗ്യം ക്ഷയിച്ചതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബയോളജി ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേർണലിലാണ് പഠനം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

English Summary: Scientists find fish that stress eat their own babies: Read on to know more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com