ADVERTISEMENT

മഴക്കാല രാത്രിയിൽ തണുപ്പും മഴയുടെ താരാട്ടുമൊക്കെ കേട്ട് ഒന്നുറക്കം പിടിച്ച് കട്ടിലിൽ കിടക്കുമ്പോഴാകും മൂളിപ്പാട്ടും പാടി കൊതുക് വന്ന് കടിച്ചിട്ടു പോകുന്നത്. അതോടെ ഉറക്കം പോയി. കടിയും ശല്യവും മാത്രമല്ല, വളരെ ഗുരുതരമായേക്കാവുന്ന ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ മന്ത്, മലമ്പനി പോലുള്ള പലവിധ രോഗങ്ങൾക്കും കൊതുകുകൾ വാഹകരാണ്. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കൊതുകിന്റെ ശല്യം കൂടുതലുമാണ്.

കൊതുകുകളെ അകറ്റാൻ പലവിധ മാർഗങ്ങൾ ആദിമകാലം മുതൽ മനുഷ്യൻ സ്വീകരിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങളും മറ്റുമിട്ട് പുകയ്ക്കലായിരുന്നു പ്രധാനപ്പെട്ട ഒരു രീതി.പൈറിത്രിയം ഡെയ്സി എന്നറിയപ്പെടുന്ന ചെടിയുടെ വിത്തിൽ നിന്നുള്ള പൈറിത്രിയം എണ്ണകൾ കൊതുകിനെ അകറ്റാൻ ബെസ്റ്റ് ആയിരുന്നു. ഇവ പിന്നീട് കൊതുകുതിരികളിലും ഉപയോഗിച്ചു. കൊതുകിനെ അകറ്റുന്ന കൊതുകുവലകളും ഇലക്ട്രിക് റെപ്പലന്റുകളുമൊക്കെ പലകാലങ്ങളിലായി വീടുകളിൽ ഉപയോഗത്തിലെത്തി.

 

വ്യാപകതോതിൽ കൊതുകുകളെ ഒതുക്കാനുള്ള കൊതുകുനിർമാർജന പരിപാടികളും പലരാജ്യങ്ങളും അവലംബിച്ചിട്ടുണ്ട്. നിരന്തരമായ ഉപയോഗം മൂലം ചില കൊതുകുകൾ ഇത്തരം രീതികളെ വെല്ലുന്ന പ്രതിരോധാവസ്ഥ കൈവരിച്ചിട്ടുണ്ടെന്നും ചില ഗവേഷകർ പറയുന്നു. ഇപ്പോഴിതാ കൊതുകിനെ ഒതുക്കാൻ ഒരു കിടിലോൽകിടിലൻ ടെക്നിക്കുമായി വന്നിരിക്കുകയാണ് ചില ഗവേഷകർ. ജപ്പാനിലെ നഗോയ സർവകലാശാലയിൽ നിന്നുള്ളവരാണ് ഇവർ. ആൺകൊതുകുകളെയും പെൺകൊതുകുകളെയും തമ്മിൽ ഇണചേരാൻ അനുവദിക്കാത്ത നിലയിൽ, ശബ്ദം ഉപയോഗിച്ചുള്ള ഒരു വിദ്യയാണ് ഇവർ പരീക്ഷിച്ചത്. പെൺകൊതുകുകളുടെ ചിറകടിശബ്ദമാണ് മൂളലായി നമുക്ക് അനുഭവപ്പെടുന്നത്. രക്തം കുടിക്കാനുള്ള ശ്രോതസ്സുകൾ അടുത്തെവിടെയെങ്കിലുമുണ്ടോയെന്ന് അറിയാനായാണ് ഇവ ഈ ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ ശബ്ദം കൊതുകുകളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രക്രിയയ്ക്കും കാരണമാകുന്നുണ്ട്. പ്രജനനപ്രക്രിയയാണ് ഇത്.

 

പെൺകൊതുകുകളുടെ ഈ മൂളൽ ശബ്ദം തങ്ങളുടെ ആന്റിന പോലുള്ള ചെവികളാൽ ആൺകൊതുകുകൾ പിടിച്ചെടുക്കും. ഇത് ഇവയുടെ തലച്ചോറിലേക്ക് ഒരു സിഗ്നൽ കൊടുക്കും. തുടർന്നാണ് പ്രജനനത്തിനുള്ള ഇണയെത്തേടി ആൺകൊതുകുകൾ രംഗത്തിറങ്ങുന്നത്. കൊതുകുകളുടെ വംശം നിലനിൽക്കുന്നതിന് ഈ ശബ്ദം വളരെ നിർണായകമാണെന്ന് ചുരുക്കം. ഇതു മുൻനിർത്തിയാണു ഗവേഷകർ പണിതുടങ്ങിയത്. ആൺകൊതുകുകൾ ഈ ശബ്ദം പിടിച്ചെടുക്കുന്ന ഫ്രീക്വൻസി മാറ്റിമറിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ആൺകൊതുകുകളിലെ സെറോട്ടോണിൻ തോത് ഇവർ കൃത്രിമമായി കുറച്ചു. സെറോട്ടോണിൻ കുറഞ്ഞതോടെ കൊതുകുകളുടെ ചെവികൾ സ്വീകരിക്കുന്ന തരംഗങ്ങളുടെ ഫ്രീക്വൻസി മാറിയെന്നും ഇത് അവയുടെ പ്രജനനത്തെ ദോഷകരമായി ബാധിച്ചെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ ഗവേഷണരീതി വികസിപ്പിക്കുന്നതു വഴി കൊതുകുകളുടെ പ്രജനനത്തിൽ കുറവു വരുത്താമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

 

English Summary: Sex and species specific hearing mechanisms in mosquito flagellar ears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com