800 കോടി കടന്ന ജനസംഖ്യയ്ക്കു മേൽ പതിക്കും കാലാവസ്ഥാ ദുരന്തം; കാശെത്ര മുടക്കിയിട്ടും കാര്യമില്ല
Mail This Article
ഭൂമി അമ്മയാണെന്ന ഭാരതീയ സങ്കൽപ്പത്തെ ഉൾക്കൊണ്ടാണ്, പത്തു പേജും 99 നിർദേശങ്ങളുമടങ്ങിയ ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി– 27) കരടു രേഖ യുഎൻ തയാറാക്കിയത്. രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞതിൽ പലതും, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക രേഖപ്പെടുത്തുന്ന കാര്യങ്ങളാണ്. അവ അംഗീകരിച്ചും ഊന്നിപ്പറഞ്ഞും വീണ്ടും എടുത്തു പറഞ്ഞും സാങ്കേതിക പദങ്ങൾ പരമാവധി ഒഴിവാക്കിയാണ് കരടു രേഖ തയാറാക്കിയത്. സുസ്ഥിര വികസനത്തിലേക്കു ലോകത്തെ നയിക്കാനുള്ള മാർഗരേഖയായി മാറിയിരിക്കുന്നു അത്. ‘നടപ്പിലാക്കാം നമുക്കൊരുമിച്ച്’ എന്നതായിരുന്നു ഈജിപ്തിൽ നടന്ന 27–ാം കാലാവസ്ഥാ ഉച്ചകോടിയുടെ ആപ്തവാക്യം. അടുത്ത വർഷം ദുബായിൽ നടക്കുന്ന ഉച്ചകോടിയിൽ ഭൂമിയുടെ രക്ഷയ്ക്കായുള്ള കൂടുതൽ അനുകൂല തീരുമാനങ്ങളിലേക്ക് അംഗരാജ്യങ്ങളെ അനുനയിപ്പിച്ച് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഎൻ നേതൃത്വം. കാലാവസ്ഥ, ജലം, ഭക്ഷ്യസുരക്ഷ എന്നീ ത്രിമാനതലങ്ങളെ ഏകോപിപ്പിച്ചില്ലെങ്കിൽ, 800 കോടിയും കടന്നു മുന്നേറുന്ന ലോകജനതയുടെയും വരുംതലമുറകളുടെയും ജീവിതം ഭൂമിയിൽ അസാധ്യമാകും. സുസ്ഥിര വികസനത്തിലേക്കും ക്ഷേമത്തിലേക്കും ലോകത്തെ നയിക്കാൻ ശക്തമായി പ്രവർത്തിക്കുമെന്നാണ് യുഎൻ നൽകുന്ന ഉറപ്പ്. തലമുറാനന്തര സ്വത്തായി ഭൂമിയെ പ്രഖ്യാപിച്ച് വരും തലമുറയ്ക്കു കൈമാറണമെന്നും കരട് പറയുന്നു. ആഗോള താപനഫലമായ തീവ്രകാലാവസ്ഥ സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾക്കു സമ്പന്ന രാജ്യങ്ങൾ പരിഹാരത്തുക നൽകണമെന്ന ദീർഘകാല ആവശ്യത്തിന് ഇതാദ്യമായി തത്വത്തിലെങ്കിലും അംഗീകാരം ലഭിച്ചതാണ് ഇത്തവണത്തെ പ്രധാന നേട്ടം. ഇന്ത്യ– ബംഗ്ലദേശ് ജലാതിർത്തിയിലെ സുന്ദർബൻ ദ്വീപുകളിൽ താമസിക്കുന്ന പാവപ്പെട്ടവരുടെ പുനരധിവാസത്തിനും മറ്റുമാകും ഈ തുക ആദ്യം വിനിയോഗിക്കേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ് സുന്ദർബനിലെ ജനങ്ങൾ. എന്താണ് കാലാവസ്ഥാ ഉച്ചകോടിയുടെ കരടുരേഖ വിശദമാക്കുന്നത്? പരിശോധിക്കാം...