ADVERTISEMENT

എട്ട് രാജ്യങ്ങളിലായി ഏകദേശം 900 എസ്‌യുവി കാറുകളുടെ കാറ്റ് തങ്ങൾ അഴിച്ചുവിട്ടെന്ന അവകാശവാദവുമായി ടയർ എക്സ്റ്റിങ്ഗ്യൂഷേഴ്സ് എന്ന കാലാവസ്ഥാ പ്രവർത്തകരുടെ സംഘടന. ഒറ്റ രാത്രി കൊണ്ടാണ് ഇവർ ഈ കൃത്യം നടത്തിയത്. നെതർലൻഡ്സിലെ ആംസ്റ്റർഡാം, എൻഷെഡെ, ഫ്രാൻസിലെ പാരിസ്, ല്യോൺ, ജർമനിയിലെ ബെർലിൻ, ബോൺ, എസെൻ, ഹാനോവർ, സാർബ്രുക്കൻ, ബ്രിട്ടനിലെ ബ്രിസ്റ്റോൾ, ലീഡ്സ്, ലണ്ടൻ, ഡൻഡീ, സ്വീഡനിലെ മാൽമോ, ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക്, സ്വിറ്റ്സർലൻഡിലെ സൂറിച്ച്, വിന്റർതർ, യുഎസിലെ ന്യൂയോർക്ക് എന്നിവിടങ്ങളിലാണു ഗ്രൂപ്പ് വമ്പിച്ച ടയർ അഴിച്ചുവിടൽ നടത്തിയത്.

കാർബൺ ബഹിർഗമനം കൂടുതലായ വാഹനങ്ങൾക്കെതിരെയുള്ള പ്രതികരണമാണിതെന്നും ഭാവിയിൽ ഇത്തരം കൂടുതൽ സംഭവങ്ങൾ ആവർത്തിക്കുമെന്നും ഗ്രൂപ്പ് വെല്ലുവിളിച്ചു. സ്വന്തമായി വെബ്സൈറ്റും നിരവധി രാജ്യങ്ങളിൽ അംഗങ്ങളുമുള്ള സംഘടനയാണ് ടയർ എക്സ്റ്റിങ്ഗ്യൂഷേഴ്സ്. നഗരത്തിലെ വാഹനപ്പെരുപ്പം കുറയ്ക്കാനാണ് തങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്നാണ് ഇവരുടെ നിലപാട്.കഴിഞ്ഞ 10 മാസങ്ങൾക്കിടയിൽ പതിനായിരത്തിലധികം വാഹനങ്ങളുടെ ടയറിന്റെ കാറ്റ് തങ്ങൾ അഴിച്ചുവിട്ടെന്നും ഇവർ അവകാശപ്പെടുന്നുണ്ട്. സ്പോർട്സ് യൂട്ടിലിറ്റി, ഫോർ വീൽ ഡ്രൈവ് കാറുകൾക്കെതിരെയാണ് പ്രധാനമായും ഇവരുടെ പ്രവർത്തനങ്ങൾ. ആരോഗ്യത്തിനും പരിസ്ഥിതിക്കും പൊതുസുരക്ഷയ്ക്കും ഇവ ആപത്താണെന്നും ഇത് നഗരത്തിൽ ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കുകയാണ് തങ്ങളുെട ലക്ഷ്യമെന്നും സംഘടന വെബ്സൈറ്റിൽ പറയുന്നുണ്ട്. 

സർക്കാരുകളും അധികാരികളും ഇതിനെതിരെ അനങ്ങാത്തതുകൊണ്ട് ടയറിന്റെ കാറ്റഴിച്ചുവിട്ട് തങ്ങൾ ഗറില്ലാ സമരമുറ അവലംബിക്കുകയാണെന്നാണ് ഇവരുടെ നിലപാട്. കാറ്റഴിച്ചുവിടുന്ന വാഹനങ്ങളുടെ വിൻഡോകളിൽ, തങ്ങൾ എന്തിനിതു ചെയ്തു എന്നു വ്യക്തമാക്കിയുള്ള സന്ദേശങ്ങൾ ഇവർ പതിക്കാറുണ്ട്. എസ്‌യുവി വാഹനങ്ങളുടെ ടയറുകളുടെ കാറ്റ് എങ്ങനെ അഴിച്ചുവിടണമെന്ന് വിശദമാക്കിയുള്ള ലഘുലേഖകളും മറ്റും ഇവരുടെ വെബ്സൈറ്റിൽ ഇവർ നൽകിയിട്ടുണ്ട്. തങ്ങൾക്ക് കേന്ദ്രീകൃത നേതൃത്വം ഇല്ലെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ ഇവരുടെ പ്രവർത്തനങ്ങൾ കാലാവസ്ഥയുടെ പേര് പറഞ്ഞുള്ള ക്രിമിനൽ നടപടികളാണെന്നും ഇവർക്കെതിരെ നടപടികൾ വേണമെന്നും യുഎസിലും യൂറോപ്പിലും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

 

English Summary: Climate activists deflate tyres of over 900 SUVs worldwide overnight to protest ‘luxury emissions’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com