ADVERTISEMENT

വൻകിട നഗരങ്ങൾക്ക് നടുവിൽ പോലും പ്രകൃതിയോട് ചേർന്നുള്ള ജീവിതം സാധ്യമാക്കുന്നവയാണ് മിയാവാക്കി വനങ്ങൾ. അത്തരത്തിൽ നിർമ്മിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മിയാവാക്കി വനം സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലെ ഷംഷാബാദിലാണ്. വുഡ്സ് അറ്റ് ഷംഷാബാദ് എന്ന ഈ ഹരിത സ്വർഗം ഡിസംബർ നാലാം തീയതി ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ആദിത്യ മെഹ്താ ഫൗണ്ടേഷനുമായി ചേർന്ന് ട്രെയിൽ ഫെസ്റ്റ് ഒരുക്കുകയാണ്. മിയാവാക്കി വനത്തിന് നടുവിലൂടെ ഓടാനും സൈക്ലിങ് നടത്താനുമുളള സൗകര്യമാണ് വുഡ്സ് ഒരുക്കുന്നത്.

 

അഞ്ച് കിലോമീറ്റർ - 10 കിലോമീറ്റർ ഓട്ടവും, 15 കിലോമീറ്റർ സൈക്കിളിങ്ങുമാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് മിയാവാക്കി വനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. വനത്തിന്റെ തുറന്ന അന്തരീക്ഷത്തിൽ ഭൂമിയെ അടുത്തറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരം ഒരുക്കാനാണ് വുഡ്സ് ശ്രമിക്കുന്നത്. രാവിലെ ഏഴുമണിക്ക് പരിപാടി ആരംഭിക്കും. ഓട്ടത്തിനും സൈക്ലിങ്ങിനും പുറമേ അമ്പെയ്ത്ത്, പെയിന്റ് ബോൾ, ഷൂട്ടിങ് തുടങ്ങിയവയും പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രദമായ ഭക്ഷണം വിളമ്പുന്ന സ്റ്റാളുകളും സജ്ജമാക്കും. കുടുംബവുമൊത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ഒരു ദിവസം ചെലവിടാനുള്ള അവസരമാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. ഇതിനുപുറമേ ഡിജെ പരോമയും ഇന്ത്യയിലെ മുൻനിര പോപ്പ് ബാൻഡുകളും അണിനിരക്കുന്ന കലാപരിപാടികളാണ് മറ്റൊരാകർഷണം.

 

18 ഏക്കർ വിസ്തൃതമായ സ്ഥലത്താണ് വുഡ്സ് സ്ഥിതിചെയ്യുന്നത്. ജനങ്ങൾ ഓരോരുത്തരും കണ്ടിരിക്കേണ്ട  സ്ഥലമാണിതെന്ന് വനത്തിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റോൺക്രാഫ്റ്റിന്റെ മാനേജിങ് ഡയറക്ടർ കീർത്തി ചിലുകുരി പറയുന്നു. ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനായാണ് ട്രെയിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികളിൽ ആദ്യമായി പങ്കെടുക്കുന്നവർക്കും ഓട്ടം പൂർത്തീകരിക്കാനാവുന്ന വിധത്തിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ജീവിത തിരക്കുകൾ മൂലം മനുഷ്യന് പ്രകൃതിയുമായുള്ള ബന്ധം നഷ്ടപ്പെട്ട അവസ്ഥയാണ്. ആ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഒരു മാർഗമാണ് ട്രെയിൽ ഫെസ്റ്റ് എന്നും കീർത്തി പറയുന്നു.  നവംബർ 26 ന് ആരംഭിച്ച രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്.

 

English Summary:  Trail run or ride through World’s Largest Miyawaki forest at Shamshabad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com