ADVERTISEMENT

അന്‍റാര്‍ട്ടിക്കിലെ മഞ്ഞുമലകളുടെ തകര്‍ച്ച ഒരു പുതിയ വാര്‍ത്തയല്ല. ആഗോളതാപനം രൂക്ഷമാകുന്നതോടെ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ വിസ്തീര്‍ണവും അനുദിനം കുറഞ്ഞു വരികയാണ്. അന്‍റാര്‍ട്ടിക് തീരത്ത് നിന്ന് ഉരുകി വേര്‍പെട്ടു മാറുന്ന വലിയ മഞ്ഞുപാളി സമുദ്രത്തില്‍ ഒഴുകി നടന്ന്  ക്രമേണ ഉരുകി ഇല്ലാതാകുന്നതും ഇപ്പോള്‍ ഈ മേഖലയിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തില്‍ അന്‍റാര്‍ട്ടിക്കില്‍ നിന്ന് വേര്‍പെടുന്ന മഞ്ഞുപാളികള്‍ സമുദ്രാന്തര്‍ ഭാഗത്ത് സൂനാമിക്ക് സമാനമായ പ്രതിഭാസം സൃഷ്ടിക്കുന്നു എന്നാണ് ഗവേഷകര്‍ ഏറ്റവും ഒടുവിലായി കണ്ടെത്തിയിരിക്കുന്നത്.

കാല്‍വിങ് ഇവന്‍റ്സ് എന്നാണ് ഇത്തരത്തിലുള്ള മഞ്ഞുപാളികളുടെ ഉരുകി വേര്‍പെടലിനെ വിളിക്കുന്നത്. ഇത്തരം കാല്‍വിങ് പ്രതിഭാസങ്ങളുടെ ഭാഗമായാണ് സമുദ്രാന്തര്‍ സൂനാമികള്‍ ഉണ്ടാകുന്നതും. ഇത്തരം സമുദ്രാന്തര്‍ സൂനാമികള്‍ പുറത്തേക്ക് കാണുന്ന സൂനാമികള്‍ പോലെ തന്നെ പലതരത്തിലും പ്രകൃതിയുടെ ഘടനയെ സ്വാധീനിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഗവേഷകര്‍ പറയുന്നു. സമീപകാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള സമുദ്രാന്തര്‍ സൂനാമി എന്ന പ്രതിഭാസത്തിന്‍റെ സ്വാധീനം ഗവേഷകര്‍ തിരിച്ചറിഞ്ഞത്.

 

അദൃശ്യ സൂനാമി

ഇത്രനാളും ഗവേഷകരുടെ കണ്ണില്‍ നിന്ന് ഈ സമുദ്രാന്തര്‍ സൂനാമി മറഞ്ഞു കിടന്നതിന് കാരണമുണ്ട്. ഈ സുനാമികള്‍ സംഭവിക്കുമ്പോള്‍ പുറത്തേക്ക് തിരമാലകളോ മറ്റ് മാറ്റങ്ങളോ ദൃശ്യമാകില്ല. എന്നാല്‍ ചെറിയ സമയം കൊണ്ട് വലിയ അളവില്‍ സമുദ്രത്തിലെ വെള്ളം ഒരു മേഖലയില്‍ നിന്ന് അടുത്ത മേഖലയിലേക്ക് മാറ്റാന്‍ ഇത്തരം സൂനാമികള്‍ക്ക് കഴിയും. എന്നാല്‍ പുറത്തേക്ക് ഇത്തരം സൂനാമികളുടെ നേരിയ സൂചന പോലും ഉണ്ടാകില്ല എന്നതാണ് കൗതുകകരമായ വസ്തുത. സമുദ്രത്തിന്‍റെ മേല്‍പ്പരപ്പിലെ തിരകളില്‍ നേരിയ മാറ്റം പോലും ഇത്തരത്തില്‍ സമുദ്രാന്തര്‍ സൂനാമികളുടെ സമയത്ത് കാണാനാകില്ലെന്നും ഗവേഷകര്‍ പറയുന്നു. ബ്രിട്ടിഷ് അന്‍റാര്‍ട്ടിക് സര്‍വേ സംഘമാണ് ഈ അദൃശ്യ സൂനാമികളെ പറ്റിയും അവയ്ക്ക് പലപ്പോഴും കാരണമാകുന്ന അന്‍റാര്‍ട്ടിക്കിലെ മഞ്ഞിടിച്ചിലിനെപ്പറ്റിയുമുള്ള പുതിയ പഠനങ്ങള്‍ നടത്തിയത്. 

ജെയിംസ് ക്ലാര്‍ക് റോസ് എന്ന പര്യവേക്ഷണ കപ്പലില്‍ അന്‍റാര്‍ട്ടിക് സന്ദര്‍ശിച്ച സംഘം വില്യം ഗ്ലേസിയര്‍ എന്ന മഞ്ഞുപാളിയില്‍ നിന്ന്  വലിയൊരു ഭാഗം അടര്‍ന്ന് വീണ് ആയിരക്കണക്കിന് ഭാഗങ്ങളായി ചിതറി പോകുന്നതിന് സാക്ഷ്യം വഹിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ ഉയരമുള്ള ഈ മഞ്ഞുപാളിയുടെ മുന്‍ഭാഗത്ത് നിന്ന് ഏതാണ്ട് 10 ഫുട്ബോള്‍ മൈതാനങ്ങളുടെ വിസ്തീര്‍ണം വരുന്ന ഭാഗമാണ് സമുദ്രത്തിലേക്ക് പതിച്ചത്. ഏതാണ്ട് 78,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം വരും ഈ തകര്‍ന്നു വീണ ഭാഗത്തിന്. അന്‍റാര്‍ട്ടിക്കിലെ മഞ്ഞുമലകളുടെ വലുപ്പവും വിസ്തീര്‍ണവും വച്ച് നോക്കുമ്പോള്‍ ഈ ചെറിയ മഞ്ഞുപാളിയുടെ വലുപ്പം ഒന്നുമല്ല. പക്ഷേ ഈ മഞ്ഞുപാളിയുടെ തകര്‍ച്ചയും സമുദ്രത്തിലേക്കുള്ള പതനവും സമുദ്രാന്തര്‍ സൂനാമിക്ക് കാരണമായെന്ന് ഗവേഷകര്‍ കണ്ടെത്തി.

അദ്ഭുതപ്പെടുത്തിയ യാദൃശ്ചികത

സമുദ്രപര്യവേഷക്ഷത്തിന്‍റെ ഭാഗമായാണ് ഈ കപ്പല്‍ വില്യം ഗ്ലേസിയറിന് സമീപമെത്തിയത്. തികച്ചും യാദൃച്ഛികമായാണ് ഈ മഞ്ഞുപാളിയുടെ ഭാഗം അടര്‍ന്ന് വീണതും അത് സമുദ്രാന്തര്‍ സൂനാമിക്ക് കാരണമായതും. ഞങ്ങള്‍ കൃത്യസമയത്ത് കൃത്യ സമയത്ത് എത്തിയതിന്‍റെ ഫലമാണ് ഇത്തരത്തിലൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ സഹായിച്ചതെന്ന് ഗവേഷക സംഘം പറയുന്നു.തകര്‍ന്നു വീഴുന്ന എല്ലാ മഞ്ഞുമലകളും ഇത്തരത്തില്‍ സമുദ്രാന്തര്‍ സൂനാമി സൃഷ്ടിക്കുമെന്ന് പറയാനാകില്ല. 

തകര്‍ന്നു വീഴുന്ന മഞ്ഞുപാളി കടലിന് അടിയിലേക്ക് മുങ്ങുന്ന സമയത്ത് അവിടെയുള്ള താപനിലയും ആ താപനിലക്കനുസരിച്ച് എത്രത്തോളം മഞ്ഞുപാളി ഉരുകുന്നു എന്നതുമാണ് സമുദ്രാന്തര്‍ സുനാമിയുടെ രൂപപ്പെടലിന് കാരണമാകുക. വലിയ തോതില്‍ മഞ്ഞുരുകി വെള്ളം സമുദ്രത്തിന്‍റെ അടിത്തട്ടില്‍ കലര്‍ന്നാല്‍ ഇത് നിലവില്‍ അടിത്തട്ടിലുള്ള വെള്ളത്തെ തള്ളുന്നതിന് കാരണമാകും. സമുദ്രാന്തര്‍ഭാഗത്തെ താപനിലാ വ്യത്യാസങ്ങള്‍ക്കനുസരിച്ചുള്ള മര്‍ദവ്യതിയാനങ്ങള്‍ ഇത്തരം സമുദ്രാന്തര്‍ സൂനാമികളുടെ ശക്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. പലപ്പോഴും രണ്ട് മൂന്ന് നില കെട്ടിടങ്ങളുടെ വരെ വലുപ്പമുള്ള സമുദ്രന്തര്‍ സൂനാമികള്‍ ഉണ്ടാകാറുണ്ടെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 

 

English Summary: Underwater Tsunami Created By Collapse Of Antarctic Glacier’s Front End

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com